ക്യാൻസർ വാർഡിന്റെ മുന്നിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ തിരികെ എടുക്കുന്നതിനായി വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഞൊടിയിടയിൽ പ്രതികളെ പിടികൂടി പോലീസ്;ആട്ടോ ഡ്രൈവറുടെ കഷ്ടപ്പാടുകളറിയാവുന്നവർ പുതിയ വാഹനം വാങ്ങിച്ച് നൽകാനൊരുങ്ങുന്നു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സയ്ക്കായി എത്തിയ മകന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസ് സംഘം പിടികൂടി. മുവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണ കേസ്സിൽ പ്രതിയുമായ കഴപ്പുരയ്ക്കൽ വീട്ടിൽ ഷാജി കെ കെ (43), മുവാറ്റുപുഴ മുളവൂർ മുങ്ങച്ചാൽ സ്‌ക്കൂൾപടി ഭാഗത്ത് മറവുംചാലിൽ സജീവ്, മുവാറ്റുപുഴ വാളകം കുന്നക്കാൽ തേവർമഠത്തിൽ വീട്ടിൽ അനിൽ ടി എസ്സ് എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിന്റെ മുന്നിൽ നിന്നും രണ്ടാഴ്ച മുൻപാണ് സംഘം ഓട്ടോറിക്ഷ മോഷ്ടിച്ചത്. പെരുമ്പാവൂർ മുവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികളെ പൊലീസ് സംഘം പിടികൂടിയത്. കാൻസർ രോഗിയായ മാതാവിന് ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ തിടനാട് ചേറ്റുതോട് സ്വദേശിയായ നാരായണന്റെ ഓട്ടോറിക്ഷയാണ് സംഘം മോഷ്ടിച്ചത്.
മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിന്റെ മുന്നിൽ ഉച്ചയ്ക്ക രണ്ടു മണിയോടെ പാർക്കു ചെയിതിരുന്ന ഓട്ടോറിക്ഷ തിരികെ എടുക്കുന്നതിനായി ആറു മണിയോടെ എത്തിയപ്പോൾ ഓട്ടോറിക്ഷ കാണാനില്ല. തുടർന്നു, ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഓട്ടോ കാണാതായ സംഭവത്തിനുശേഷം നാരായണന്റെ കഷ്ടപ്പാടുകളെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും പുതിയ വാഹനം വാങ്ങുന്നതിനായി നാട്ടുകാർ പണപ്പിരിവ് ആരംഭിക്കുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നിർദ്ദശപ്രകാരം, എസ്.ഐ പ്രശോഭ് കെ കെ, പൊലീസുദ്യോഗസ്ഥരായ രാഗേഷ് പ്രവിനോ വിജയൻ പ്രവീൺ നായർ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























