വളരെ സുന്ദരനായിരുന്നു അദ്ദേഹം മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കഴിവുള്ള വ്യക്തികളിലൊരാളുമായിരുന്നു. സൈമണ്‍ മാത്യുവിന്റെ ഓര്‍മ്മകള്‍ക്ക് അമ്പതാണ്ട്; മലയാളികൾ മറക്കാത്ത 'സുഖമോ ദേവി'യിലെ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ്

കാലമെത്ര കഴിഞ്ഞളും മലയാളികൾക്ക് മറക്കാനാകാത്ത ചിത്രമാണ് വേണു നാഗവള്ളി ആദ്യമായി സംവിധാനം ചെയ്ത 'സുഖമോ ദേവി'. ഇതിലെ മോഹന്‍ലാലിന്റെ കഥാപാത്രം (സണ്ണി) മലയാള സിനിമയിലെ എക്കാലത്തും ഓര്‍മ്മിക്കുന്ന ചില കഥാപാത്രങ്ങളില്‍ ഒന്നുതന്നെ എന്ന് എടുത്തുപറയാം. വേണു നാഗവള്ളിയുടെ സുഹൃത്തായ സൈമണ്‍ മാത്യുവിനെയാണ് അദ്ദേഹം സിനിമയില്‍ സണ്ണിയായി അവതരിപ്പിച്ചിരിക്കുന്നത്.
സൈമണ്‍ മാത്യുവിന്റെ അമ്പതാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ബന്ധുവായ പ്രിയന്‍ അനിയന്‍ മാത്യു ഫേസ്ബുക്കില്‍ സൈമണ്‍ മാത്യുവിനെക്കുറിച്ച് എഴുതിയ ഓര്‍മ്മക്കുറുപ്പ് ഏറെ വൈറലായി മാറിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ന് എന്റെ അങ്കിള്‍ സോമന്‍ ഉപ്പാപ്പനെ (യഥാര്‍ത്ഥ പേര് സൈമണ്‍ മാത്യു , അദ്ദേഹം സുഹൃത്തുക്കള്‍ക്ക് സൈമണും കുടുംബാംഗങ്ങള്‍ക്ക് സോമനും ആയിരുന്നു) അദ്ദേഹത്തിന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. വളരെ സുന്ദരനായിരുന്നു അദ്ദേഹം മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കഴിവുള്ള വ്യക്തികളിലൊരാളുമായിരുന്നു.
പ്രതിഭയുടെ ഒരു ഖജനാവായിരുന്ന അദ്ദേഹം പഠനത്തില്‍ മാത്രമല്ല കലാ, കായിക രംഗങ്ങളിലും മികവ് തെളിയിച്ചിരുന്നു. അനുഗ്രഹീതനായ ഒരു ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. മനോഹരമായ ശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് നിറയെ സംഗീതമായിരുന്നു. എല്ലാവരയെും അതിശയിപ്പിക്കുന്ന കഴിവാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
നല്ലൊരു കായികതാരം കൂടിയായിരുന്ന അദ്ദേഹത്തിന്റെ കഴിവുകള്‍ക്ക് പരിധികള്‍ ഉണ്ടായിരുന്നില്ല. മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു അദ്ദേഹം. അറുപതുകളുടെ അവസാനത്തിലും 70 കളുടെ തുടക്കത്തിലുമായി തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സിഇടി) എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കുന്ന വേളയില്‍ കേരള സര്‍വകലാശാലയെയും കേരള സംസ്ഥാന ടീമിനെയും പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. മാത്രമല്ല ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിലെ അറിയപ്പെടുന്ന നല്ലൊരു ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം.
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, നിര്‍ഭാഗ്യകരമായ ഒരു രാത്രിയില്‍ 1971 നവംബര്‍ 28ന് 24ാം വയസ്സില്‍ കവഡിയാര്‍ വെള്ളയമ്ബലം റോഡില്‍ (രാജ്ഭവന് മുമ്ബില്‍) ഉണ്ടായ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ അദ്ദേഹം മരിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സിലെ അദ്ദേഹത്തിന്റെ നാലാം ദിവസം മാത്രമായിരുന്നു അത്. വൈകുന്നേരം നടന്ന ഫുട്‌ബോള്‍ മാച്ചില്‍ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളിച്ച് ശേഷം മടങ്ങുകയായിരുന്നു.
മരണം വളരെ ആകസ്മികവും ഞെട്ടിക്കുന്നതുമായിരുന്നു അത് ഞങ്ങളുടെ കുടുംബത്തിലെ പലരുടെയും ജീവിതത്തെ മാറ്റിമറിച്ചു. എന്റെ മുത്തശ്ശി അവരുടെ താലിക്കൊപ്പം അദ്ദേഹത്തിന് കിട്ടിയ സ്വര്‍ണ്ണ മെഡല്‍ ധരിക്കുമായിരുന്നു. അവരുടെ മരണം വരെ ഇത് തുടര്‍ന്നു.
അദ്ദേഹത്തിന്റെ മരണത്തില്‍ മുത്തശ്ശിയും മറ്റുള്ളവരും വളരെ ദുഖിതരായിരുന്നു. അവര്‍ക്ക് കരയാന്‍ പോലും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇടയിലും ഇപ്പോഴും നിലനില്‍ക്കുന്നു.
വളരെ പ്രതിഭാധനനായ ഒരു സംഗീതസംവിധായകന്‍ കൂടിയായിരുന്ന അദ്ദേഹത്തെ എച്ച്‌എംവി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോട് കൂടി ആ സ്വപ്‌നങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ല. സിഇടിയില്‍ ഗ്രൂപ്പ് സോങ്ങിന് വേണ്ടി സ്വന്തം പാട്ടുകള്‍ പാടി ഓരോ വര്‍ഷവും ട്രോഫികള്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് 1972 ല്‍ അദ്ദേഹത്തിന്റെ നാല് പാട്ടുകള്‍ (രചനയും സംഗീതവും സൈമണ്‍ മാത്യു) ' Loves Emancipation' എന്ന ആല്‍ബത്തിലൂടെ അവതരിപ്പിച്ചിരുന്നു. എല്ലാ പാട്ടുകളും ഡോ. കെ.ജെ യേശുദാസ് ആണ് പാടിയത്.
ചെന്നൈയിലെ (അന്നത്തെ മദ്രാസ്) എച്ച്‌എംവി സ്റ്റുഡിയോയില്‍ റെക്കോഡിങ്ങുകള്‍ നടത്തിയത് എന്റെ അച്ഛന്‍ അനിയന്‍ മാത്യുവാണ്. ഈ വശ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്ബോള്‍ തന്നെ അനുഭവിച്ചറിയാന്‍ കഴിയും ആ യുവാവിന്റെ ജീവിതം എന്തായിരുന്നു എന്ന്. അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായി വരും ആഴ്ചകളില്‍ ഗാനങ്ങള്‍ ഓരോന്നായി ഞാന്‍ പങ്കുവെയ്ക്കാം.
പിന്നീട്, 1986ല്‍ ആണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് വേണു നാഗവള്ളി ആദ്യമായി സംവിധാനം ചെയ്ത 'സുഖമോദേവി' എന്ന ചിത്രം പുറത്തിറങ്ങി . സൈമണ്‍ മാത്യു, വേണു നാഗവള്ളി (സിനിമയില്‍ മോഹന്‍ലാലും ശങ്കറും ) എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതങ്ങള്‍ ആയിരുന്നു ഈ സിനിമയ്ക്ക് അടിസ്ഥാനമായത്. മോഹന്‍ലാലിന്റെ സണ്ണി എന്ന കഥാപാത്രം സിനിമയില്‍ എങ്ങനെയായിരുന്നവോ അങ്ങനെ തന്നെയായിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ എന്റെ അങ്കിള്‍.
സിനിമ വന്‍ വിജയമായി, കഥയുടെയും സംഭാഷണത്തിന്റെയും ശ്രദ്ധേയമായ പല ഭാഗങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. സിനിമയില്‍ സണ്ണിയുടെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു, സൈമണ്‍ മാത്യുവിന്റെ നഷ്ടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ സംബന്ധിച്ചും അങ്ങനെ തന്നെയായിരുന്നു. സിനിമയിലെ പോലെ തന്നെ, സൈമണ്‍ മാത്യുവിന്റെ പാട്ടുകള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇന്നും പ്രതിധ്വനിക്കുന്നു, ഞങ്ങള്‍ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
https://www.facebook.com/Malayalivartha

























