തെറി പറയുന്ന ചുരുളിയിലെ ഷാപ്പിൽ ഗുരുദേവന്റെ കീർത്തനം: പ്രതിഷേധവുമായി ആത്മബോധോദയസംഘം; കീർത്തനം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടികളിലേയ്ക്ക്

തെറി മാത്രം പറയുന്ന ചുരുളിയിലെ ഷാപ്പിൽ , ശുഭാനന്ദ ഗുരുദേവന്റെ കീർത്തനം പാടുന്നതിനെതിരെ പ്രതിഷേധവുമായി ആത്മബോധോദയസംഘം. ലിജോ ജോസ് പല്ലിശേരിയുടെ 'ചുരുളി’ എന്ന സിനിമയിൽ മദ്യശാലയുടെ പശ്ചാത്തലത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ' ആനന്ദം പരമാനന്ദം എൻറെ കുടുംബം ' എന്ന കീർത്തനം അവതരിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
ഇത്തരത്തിൽ കീർത്തനം ആലപിച്ചത് ഈ പ്രസ്ഥാനത്തിന്റെ ലക്ഷക്കണക്കിന് വിശ്വാസികൾക്ക് അങ്ങേയറ്റം മനോവിഷമം ഉണ്ടാക്കിയതായി ആത്മബോധോദയസംഘം ആരോപിക്കുന്നു. ലോകാരാധ്യനും പരമാചാര്യനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ ജാതിമതഭേദമന്യേ സ്ഥാപിച്ചിട്ടുള്ളതാണ് ആത്മബോധോദയസംഘം.
ഗുരുദേവന്റെ കൽപ്പനയിൽ അഞ്ച് കാര്യങ്ങളാണ് മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നത്. അതിലൊന്നാണ് മദ്യപാനം. ഈ കീർത്തനം ഗുരുദേവന്റെ ആദർശത്തിന് നേർവിപരീതമായ ഒരു പശ്ചാത്തലത്തിൽ അവതരിപ്പിച്ചതിൽ ആത്മബോധോദയസംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കീർത്തനം ചുരുളിയിൽ നിന്നും അണിയറപ്രവർത്തകർ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
അല്ലാത്തപക്ഷം ആത്മബോധോദയ സംഘം നിയമ നടപടികൾക്ക് നിർബന്ധിതരാകുന്നതാണെന്ന് ആത്മബോധോദയസംഘം ജനറൽ സെക്രട്ടറി കെ എം ഗോപാലകൃഷ്ണൻ അറിയിച്ചു. കെ.എം കൃഷ്ണൻകുട്ടി, എ.കെ പുരുഷോത്തമൻ, പി. കെ ബാബു (കേന്ദ്ര ഭരണ സമിതി അംഗങ്ങൾ),
കിരൺ കുമാർ (യുവജന സംഘം പ്രസിഡൻറ്) എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























