അമേരിക്കന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 45ലധികം പേരില്‍ നിന്നും തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ: പണം തിരികെ ചോദിച്ചവരെ ഭാര്യയും ഭർത്താവും ചേർന്ന് മർദ്ദനവും; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ചും ധര്‍ണയും

വിസ വാഗ്ദാനം നല്‍കി പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ക്കെതിരെ പരാതി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ 17ന് പാസ്റ്റര്‍ ബാബുജോണിന്റെ തിരുവല്ലയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. തിരുവല്ല ട്രാന്‍സ്‌പോര്‍ട്ട് ബസ്റ്റാന്റിന്റെ മുന്നില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള വീട്ടിലേക്കാണ് വഞ്ചിതരായവരുടെ കുടുംബാംഗങ്ങള്‍ മാര്‍ച്ച് ചെയ്യുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കയില്‍ ജോലി വാഗ്ദാനം നല്‍കി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 45ലധികം പേരില്‍ നിന്നും രണ്ട് കോടിയോളം രൂപ തട്ടി മുങ്ങുകയായിരുന്നു പാസ്റ്റര്‍ ബാബു ജോണ്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലുള്ളവരെയാണ് വഞ്ചിച്ചത്. ചാരിറ്റി വിസ നല്‍കാമെന്ന് പറഞ്ഞാണ് പാസ്റ്റര്‍ ബാബു ജോണും സഹായി തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. ജയചന്ദ്രനാണ് ആളുകളെ സംഘടിപ്പിച്ചുകൊടുത്തത്. ബാബു ജോണ്‍ കുറച്ച് നാള്‍ അമേരിക്കയില്‍ നിന്നിട്ടുണ്ട്. 80 ലക്ഷത്തോളം രൂപ തട്ടിയെടുത്താണ് അവിടെ നിന്നും മുങ്ങിയത്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു തിരുവല്ല , കോട്ടയം, കടത്തുരുത്തി, ഈരാറ്റുപേട്ട, കുണ്ടറ പോലീസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പാസ്റ്റര്‍ ബാബു ജോണ്‍ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ബാബുജോണിന്റെ പേരിലുള്ള അക്കൗണ്ടിലും ജയചന്ദ്രന്റെ പേരിലുള്ള അക്കൗണ്ടിലും കൂടാതെ ബാബുജോണിന്റെ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും അക്കൗണ്ടുകളിലേക്കാണ് രണ്ടര ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം വരെ ഇരകളായ ഓരോരുത്തരും നിക്ഷേപിച്ചിട്ടുള്ളത്. പണമായും നല്‍കിയിട്ടുണ്ട്.
2021 ല്‍ ബാബുജോണും ഭാര്യയും ചേര്‍ന്ന് പണം ചോദിച്ച് ചെന്നവരെ മര്‍ദിച്ചിരുന്നു. പോലീസ് അനാസ്ഥ തുടരുന്നതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പലിശക്ക് പണം എടുത്താണ് പലരും പണം നല്‍കിയിട്ടുള്ളത്. കൊല്ലം ജില്ലയില്‍ ചവറ സ്വദേശിനി സ്മിത അഞ്ച് ലക്ഷം രൂപയാണ് ബാബുജോണിന് കൊടുത്തത്. പലിശ കൊടുക്കാന്‍ നിര്‍വാഹമില്ലാതെ 2021ല്‍ സ്മിത ആത്മഹത്യ ചെയ്തു. അവരുടെ കുടുംബത്തിന്റെ സ്ഥിതി ഇപ്പോള്‍ ദയനീയമാണ്.
ബാബുജോണിന്റെ കൈവശം അമേരിക്കന്‍ എംബസിയുടെ വ്യാജ സീലുകളും മറ്റു പല രേഖകളുമുണ്ട്. മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിക്കാത്ത പക്ഷം നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉഷാകുമാരി കുണ്ടറ, ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ് ചവറ, ജിഷ്ണു വിജയന്‍ ചവറ പങ്കെടുത്തു.
=
https://www.facebook.com/Malayalivartha























