ചങ്ങനാശേരിയിൽ മകളുടെ കൺമുന്നിൽ പിതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു: പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾക്ക് ഗുരുതരമായി പരിക്കേറ്റു; നാടിനെ നടുക്കിയ അപകടമുണ്ടായത് വൈകുന്നേരത്തോടെ

ചങ്ങനാശേരി: മകളെ ട്രെയിനിൽ കയറ്റി യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിൽ നിന്നും കാൽ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾ ട്രെയിനിൽ നിന്നും വീണുപരിക്കേറ്റു. ചങ്ങനാശേരി പാലാത്രച്ചിറ ഭാഗത്ത് പാലാത്ര അലക്‌സ് സെബാസ്റ്റ്യൻ(എകസ് മിലിട്ടറി, ജോമിച്ചൻ62) ആണ് മരിച്ചത്. മകൾ അൻസാ(21)ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
എറണാകുളം രാജഗിരി കോളജിൽ എൻജിനീയറിംഗ് വിദ്യാർഥിനിയായ അൻസയെ കോളജിലേക്കു പോകുന്നതിനായി ഐലന്റ് എക്‌സ്പ്രസിൽ കയറ്റി ലഗേജുകൾ വച്ചശേഷം തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ ട്രെയിൻ വിടുകയും അലകസ് സെബാസ്റ്റിയൻ കാൽവഴുതി വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അലകസ് സെബാസ്റ്റ്യൻ അപകടത്തിൽപ്പെട്ടതായി കണ്ട അൻസാ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേക്കു വീഴുകയായിരുന്നു.
അലകസ് സെബാസ്റ്റിയൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അൻസയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അടിയന്തിര ശുശ്രൂഷ നൽകി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസാണ് ഇരുവരേയും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അലക്‌സിന്റെ ഭാര്യ: മറിയാമ്മ. മറ്റൊരുമകൻ: അമൽ (ദുബായ്).
https://www.facebook.com/Malayalivartha























