മറ്റൊരു യുദ്ധം തുടങ്ങി... റഷ്യന്‍ പ്രസിഡന്റിനെതിരെ പലവിധ ഉപരോധങ്ങള്‍ തുടരുന്ന അമേരിക്കയ്ക്ക് മറുപണി നല്‍കി റഷ്യ; യുഎസ് പ്രസിഡന്റ് ജോ ബൈഡന് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി; റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം നടക്കുമ്പോള്‍ അമേരിക്കയും റഷ്യയും തമ്മില്‍ ഉപരോധ യുദ്ധം തുടങ്ങി. ഇരു രാജ്യങ്ങളും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തുകയാണ്. അവസാനമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ.
ജോ ബൈഡനുള്‍പ്പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബന്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സള്ളിവന്‍ എന്നിവരും ഉള്‍പ്പെടും.
യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പകരമായാണ് ഈ നീക്കം. ഇവരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
അതിനിടെ റഷ്യന്‍ ചാനലിലും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. റഷ്യന്‍ ടിവി ചാനലായ 'ചാനല്‍ വണി'ല്‍ വാര്‍ത്ത വായിക്കുന്ന ആങ്കറിനു പിന്നിലായി മറ്റൊരു മാധ്യമപ്രവര്‍ത്തക മരീന ഒവിസിയാനിക്കോവ 'നോ വാര്‍' എന്നെഴുതിയ പോസ്റ്ററും മുദ്രാവാക്യങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുത്തു. റഷ്യയുടെ അധിനിവേശത്തെ 'യുദ്ധം' എന്നു വിശേഷിപ്പിച്ചാല്‍ 15 വര്‍ഷം തടവിനു വ്യവസ്ഥയുള്ള നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നു സൂചനയുണ്ട്. മരീന എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ലെന്നും മരീനയ്ക്കു രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അറിയിച്ചു. പുട്ടിനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പറഞ്ഞു. പുട്ടിനെതിരെ നിശിത പരാമര്‍ശങ്ങളുമായി മരീന നേരത്തേ റെക്കോര്‍ഡ് ചെയ്ത വിഡിയോയും പുറത്തുവന്നിട്ടുണ്ട്. റഷ്യയില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളുടെയും മറ്റും പേരില്‍ ഏകദേശം 15,000 പേരാണ് അറസ്റ്റിലായത്.
അതേസമയം യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണം തുടരുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ നിപ്രോ വിമാനത്താവളത്തില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചെന്നു പ്രാദേശിക ഭരണകൂടം അറിയിച്ചു. തിങ്കള്‍ അര്‍ധരാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിനു നാശനഷ്ടമുണ്ടായെന്നാണ് വിവരം.
ഇപ്പോഴും 3.5 ലക്ഷത്തോളം ആളുകള്‍ തെക്കുകിഴക്കന്‍ നഗരമായ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യുക്രെയ്ന്‍ അറിയിച്ചു. റഷ്യ മരിയുപോളിനെ ലക്ഷ്യമാക്കി നീങ്ങിയ ആദ്യ ദിവസങ്ങളില്‍ 1.5 ലക്ഷം പേരെ അവിടെനിന്നും രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ലെന്നും മരിയുപോള്‍ മേയര്‍ അറിയിച്ചു. സുരക്ഷാ ഇടനാഴി ഒരുക്കി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മിക്ക ആളുകളും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയും ഒന്നുമില്ലാതെ ബേസ്‌മെന്റുകളിലും മറ്റും താമസിക്കുകയാണെന്നും മേയര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ കീവില്‍ ഇന്നു രാവിലെയുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രണത്തില്‍ 16 നില കെട്ടിടത്തിനു തീപിടിക്കുകയും തകരുകയുമായിരുന്നു. രണ്ടു പേരെ സംഭവസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 46 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഖേഴ്‌സന്‍ പിടിച്ചടക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
അതേസമയം, റഷ്യയ്‌ക്കെതിരെയുള്ള നാലാം ഘട്ട ഉപരോധം യുറോപ്യന്‍ യൂണിയന്‍ പുറത്തിറക്കി. റഷ്യയിലേക്കുള്ള വിലകൂടിയ ആഡംബര വസ്തുക്കളായ ആഭരണങ്ങള്‍, കാറുകള്‍ എന്നിവയുടെ ഇറക്കുമതിയിലാണ് നിരോധനം. അതേസമയം പോളണ്ട്, ചെക്ക്, സ്ലോവാക്യ എന്നീ യുറോപ്യന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ കീവിലെത്തി യുക്രെയ്ന്‍ പ്രധാനമന്ത്രി വോളൊഡിമിര്‍ സെലെന്‍സ്‌കിയെ കാണും.
https://www.facebook.com/Malayalivartha
























