ഇതില്‍ പിടിച്ചുനിന്നാല്‍... വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമുണ്ടായതോടെ ഗാന്ധി കുടുംബം മാറണമെന്ന ആവശ്യം ശക്തമാകുന്നു; ജി 23 സംഘത്തിലെ പ്രധാനിയായ കബില്‍ സിബല്‍ ആഞ്ഞടിക്കുന്നു; ഗാന്ധി കുടുംബം മാറണം, മറ്റുള്ളവര്‍ക്ക് അവസരം വേണം

ബിജെപി വന്‍ വിജയങ്ങളുമായി കുതിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരമ ദയനീയമാണ്. ഗാന്ധി കുടുംബം വര്‍ഷങ്ങളായി വച്ചിരിക്കുന്ന നേതൃപദവി വിട്ടുകിട്ടണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്. സോണിയ പോയാല്‍ രാഹുല്‍, രാഹുല്‍ പോയാല്‍ പ്രിയങ്ക അങ്ങനെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. അതിന് മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്.
മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിക്കുകയാണ്. കോണ്‍ഗ്രസിലെ നേതൃപദവികളില്‍നിന്നു ഗാന്ധി കുടുംബം മാറിനില്‍ക്കേണ്ട സമയമായെന്നും പാര്‍ട്ടിയെ നയിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും കപില്‍ സിബല്‍ പറഞ്ഞു. 2014 നു ശേഷം 8 വര്‍ഷം കഴിഞ്ഞിട്ടും നിരന്തര തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ചിന്തന്‍ ശിബിരം നടത്തണമെന്നു പറയുന്ന പാര്‍ട്ടിയും നേതൃത്വവും മൂഢസ്വര്‍ഗത്തിലാണു ജീവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതി ചോദ്യം ചെയ്തു മുന്‍പു രംഗത്തുവന്ന ജി 23 സംഘത്തിലെ പ്രധാനിയാണു സിബല്‍. ഗാന്ധി കുടുംബം മാറണമെന്ന് ആദ്യമായാണു നേതൃനിരയിലെ പ്രമുഖരിലൊരാള്‍ പരസ്യമായി ആവശ്യപ്പെടുന്നത്. പിന്നാലെ സിബലിനെതിരെ ഏതാനും പാര്‍ട്ടി നേതാക്കള്‍ രംഗത്തിറങ്ങി. ഇതോടെ, സമീപകാലത്തൊന്നും കാണാത്ത വിധമുള്ള പരസ്യ പോരിലേക്കു കോണ്‍ഗ്രസ് കൂപ്പുകുത്തി.
വീട്ടിലെ കോണ്‍ഗ്രസല്ല (ഘര്‍ കീ കോണ്‍ഗ്രസ്) മറിച്ച് ബിജെപിക്കെതിരെ നിലകൊള്ളുന്ന എല്ലാവരുടെയും കോണ്‍ഗ്രസ് (സബ് കീ കോണ്‍ഗ്രസ്) ആണ് ആവശ്യമെന്നും അതിനു വേണ്ടി അവസാനശ്വാസം വരെ പോരാടുമെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഗാന്ധി കുടുംബം പൂര്‍ണമായി നിയന്ത്രിക്കുന്നതിനെ സൂചിപ്പിച്ചായിരുന്നു വീട്ടിലെ കോണ്‍ഗ്രസ് പരാമര്‍ശം.
രാഹുല്‍ വീണ്ടും പ്രസിഡന്റാകണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തെയും സിബല്‍ ചോദ്യം ചെയ്തു. എല്ലാവരും അതേ അഭിപ്രായക്കാരല്ല. പദവിയില്‍ പ്രസിഡന്റല്ലെങ്കിലും രാഹുല്‍ തന്നെയാണു പാര്‍ട്ടിയിലെ അപ്രഖ്യാപിത പ്രസിഡന്റ്. പഞ്ചാബില്‍ ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയായി രാഹുല്‍ പ്രഖ്യാപിച്ചത് എന്ത് അധികാരത്തിലാണ്? പ്രസിഡന്റല്ലെങ്കിലും അദ്ദേഹമാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. അദ്ദേഹം പ്രസിഡന്റാകണമെന്ന് എന്തിനാണ് വീണ്ടും ആവശ്യപ്പെടുന്നതെന്നും സിബല്‍ ചോദിച്ചു.
കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്ന പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തിലുള്ള അതൃപ്തിയും സിബല്‍ മറച്ചുവച്ചില്ല. നേതൃത്വം നാമനിര്‍ദേശം ചെയ്യുന്നവരാണു പ്രവര്‍ത്തക സമിതിയിലെത്തുന്നത്. പ്രവര്‍ത്തക സമിതിക്കു പുറത്തൊരു കോണ്‍ഗ്രസുണ്ട്. അവരുടെ അഭിപ്രായങ്ങളും കേള്‍ക്കണം. ഞാനുള്‍പ്പെടെ പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളല്ലാത്ത ഒട്ടേറെ പേര്‍ക്കും കേരളം, അസം, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, യുപി, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ഒട്ടേറെ കോണ്‍ഗ്രസുകാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ട്.
മുന്നില്‍നിന്നു നയിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ല. താഴെത്തട്ടില്‍ സംഘടനാ സംവിധാനമില്ല. പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണെന്നു നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ തങ്ങളില്‍ ചിലര്‍ കിണഞ്ഞു ശ്രമിച്ചു. ഏതെങ്കിലും വ്യക്തിക്കെതിരെയല്ല സംസാരിക്കുന്നത്. താനൊരിക്കലും മറ്റൊരു പാര്‍ട്ടിയില്‍ ചേരില്ലെന്നും സിബല്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃത്വം തിരുത്തലുകള്‍ വരുത്തണമെന്ന് ജി 23 അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുലിന്റെയോ ഗാന്ധി കുടുംബത്തിന്റെയോ നേതൃത്വത്തെ കടന്നാക്രമിച്ചിരുന്നില്ല. ആവശ്യമെങ്കില്‍ മാറിനില്‍ക്കാമെന്നു സോണിയ പറഞ്ഞപ്പോഴും ഇവര്‍ മൗനം പാലിച്ചു. ഗാന്ധി കുടുംബവും ജി 23 സംഘവും തമ്മില്‍ ഒത്തുതീര്‍പ്പ് രൂപപ്പെടുന്നതിന്റെ സൂചനകള്‍ ഇതു നല്‍കിയെങ്കിലും അവയെല്ലാം കാറ്റില്‍പ്പറത്തി തുറന്ന പോരിനു തുടക്കമിട്ടിരിക്കുകയാണു സിബല്‍. ഇത് കൊടുങ്കാറ്റായി മാറിയാല്‍ ഗാന്ധി കുടുംബത്തിന്റെ കാര്യം പോക്കാവും.
"
https://www.facebook.com/Malayalivartha
























