എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി, തീരുമാനം ഇന്ന് ചേർന്ന അവെയ്‌ലബിൾ സെക്രട്ടേറിയേറ്റിൽ, തീരുമാനം വേഗത്തിലാക്കിയത് ഇരുപത്തിയൊന്നിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതിനാൽ, പി സന്തോഷ് കുമാർ സിപിഐ രാജ്യസഭാ സ്ഥാനാർത്ഥി

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി തീരുമാനിച്ചു. ഇന്ന് ചേർന്ന അവെയ്‌ലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്.21ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞിരുന്നത്.
റഹിം നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്.
3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിടാൻ തീരുമാനിച്ചിരുന്നു. ദേശീയ സാഹചര്യം വിലയിരുത്തിയാണ് ഒരു സീറ്റ് സിപിഐയ്ക്കു നൽകാൻ എൽഡിഎഫ് യോഗം തീരുമാനിച്ചത്. ഘടകകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി. ബിനോയ് വിശ്വമാണ് നിലവിൽ സിപിഐയുടെ രാജ്യസഭാ അംഗം.
സിപിഐ, എൽജെഡി, ജനതാദൾ (എസ്), എൻസിപി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എൽജെഡി നേതാവ് വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിനു കൈമാറിയിരുന്നു. എന്നാൽ, ഒരു എംഎൽഎ മാത്രമുള്ള എൽജെഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നു സിപിഎം തീരുമാനിക്കുകയായിരുന്നു. ജനതാദൾ (എസ്), എൻസിപി അവകാശവാദങ്ങളും പരിഗണിക്കപ്പെട്ടില്ല.
https://www.facebook.com/Malayalivartha
























