സാധാരണക്കാരന്റെ ചായക്കടകളിൽ തെരഞ്ഞെടുപ്പുകാലത്ത് കയറി നാടകം കളിച്ച് ചാനലുകൾക്ക് നടുവിലിരുന്ന് 'ജനകീയൻ' കളിക്കുന്ന കോൺഗ്രസ് നേതാക്കന്മാർ ഉള്ള നാട്ടിൽ ചിത്തരഞ്ജൻ സഖാവിന്റെ ചെറിയനാളു തൊട്ടുള്ള ഈ ശീലം ബസാറിന് പുറത്തുള്ളൊരാൾക്കും ഒരുപക്ഷേ അറിയണമെന്നില്ല;എനിക്ക് പണം തരാൻ പറ്റില്ലെന്നല്ല, "ഇത് സാധാരണക്കാരനെ അറുക്കൽ ആണെന്നാണ്" അദ്ദേഹം ഒച്ചയുയർത്തി പറഞ്ഞത്; ചിത്തരഞ്ജൻ എം എൽ എയെ അനുക്കൂലിച്ച് പോസ്റ്റ്

കഴിഞ്ഞ ദിവസമായിരുന്നു കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയത്. അദ്ദേഹത്തെ പിന്തുണച്ചും എതിര്‍ത്തും ആളുകൾ രംഗത്ത് വന്നിരുന്നു . പരാതി നല്‍കിയ എംഎല്‍എ പണം നല്‍കിയിരുന്നില്ല എന്ന് ഹോട്ടലുടമ പറഞ്ഞതിന്റെ പത്രകട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു .
എ സി ഹോട്ടലിൽ താൻ കഴിച്ച അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും പണം കൂടുതലാണെന്ന് പറഞ്ഞ് പണം കൊടുക്കാതെ പോരാട്ടം നടത്തിയ സഖാവ് ചിത്തരഞ്ജനെ വിമർശിച്ച് നിരവധി പെർ രംഗത്ത് വന്നപ്പോൾ അദ്ദേഹത്തെ അനുകൂലിച്ച് സുഗേഷ് സുഗുണൻ എന്ന വ്യക്തി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം പങ്ക് വച്ച കുറിപ്പ് ഇങ്ങനെ;
5 അപ്പത്തിനും 2 മുട്ടക്കറിയ്ക്കും 180 രൂപ ഒരു വലിയ തുകയാണെന്ന് അദ്ദേഹത്തിന് തോന്നിയത് എന്തുകൊണ്ടാണെന്നോ... എംഎൽഎ ആകുന്നതിനും നാലുപേരാൽ അറിയപ്പെടുന്നതിനും എത്രയോ മുൻപ് തുടങ്ങി വെച്ച, ഇന്നും തുടർന്ന് പോരുന്ന ഒരു ശീലമുണ്ട് അദ്ദേഹത്തിന്.
പ്രഭാതസവാരിക്കിടയിൽ നാട്ടുകാരോട് കൂട്ടുകൂടി നടന്ന്, കുശലംപറഞ്ഞ്, സക്കറിയ ബസാറിലെ സാലിക്കയുടെ കടയിൽ കയറി ഒരു കാലി ചായകുടിച്ചിട്ട് ക്യാഷ് കൗണ്ടറിൽ കയറി ഇരിക്കുന്ന ശീലം. ഇന്നും ബസാറുകാർക്ക് ചായകുടിച്ച് കാശ് കൊടുക്കാൻനേരം എംഎൽഎയാണ് കൗണ്ടറിൽ ഇരിക്കുന്നത് എന്നത് അത്ഭുതമേയല്ല. കാരണം, അത് അവിടുത്തുകാർക്ക് അത്രമേൽ സുപരിചിതമായ ഒന്നാണ്.
സാധാരണക്കാരന്റെ ചായക്കടകളിൽ തെരഞ്ഞെടുപ്പുകാലത്ത് കയറി നാടകം കളിച്ച് ചാനലുകൾക്ക് നടുവിലിരുന്ന് 'ജനകീയൻ' കളിക്കുന്ന കോൺഗ്രസ് നേതാക്കന്മാർ ഉള്ള നാട്ടിൽ ചിത്തരഞ്ജൻ സഖാവിന്റെ ചെറിയനാളു തൊട്ടുള്ള ഈ ശീലം ബസാറിന് പുറത്തുള്ളൊരാൾക്കും ഒരുപക്ഷേ അറിയണമെന്നില്ല. എംഎൽഎ ആദ്യമായി മണ്ണിൽ ചവിട്ടി എന്നും, കയ്യിൽ നിന്ന് കാശു മുടക്കി എന്നുമൊക്കെ പുറംലോകത്തുനിന്ന് പരിഹസിക്കുന്നവരെ ഞങ്ങൾ ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നു.
അത്യാവശ്യഘട്ടങ്ങളിൽ ചിലപ്പോൾ കൈലിമുണ്ടുടുത്ത് ടൂവീലറിൽ പരക്കംപായുന്ന ഒരു എംഎൽഎയെ നിങ്ങൾക്ക് ഇവിടെ കാണാം... നാട്ടിലെ ചികിത്സാസഹായ കമ്മറ്റികളുടെ നടുവിൽ ജീവനുവേണ്ടി നെഞ്ചുകൊണ്ട് സംസാരിക്കുന്ന, സഹായം ചോദിച്ചു വെയിലുംകൊണ്ട് തെണ്ടി നടക്കുന്ന ഒരു എംഎൽഎയെ നിങ്ങൾക്ക് കാണാം... മരണ വീടുകളുടെയും കല്യാണ വീടുകളുടെയും ഉമ്മറത്ത് വീട്ടുകാരനെ പോലെ ഒരു എംഎൽഎയെ നിങ്ങൾക്ക് കാണാം...
കടൽ കയറി നശിച്ചു പോയ സ്വപ്നങ്ങൾക്ക് നടുവിൽ മനുഷ്യനെ നെഞ്ചോട് ചേർത്ത് കൈപിടിക്കുന്ന ഒരു ജനപ്രതിനിധിയെ നിങ്ങൾക്ക് ഇവിടെ കാണാം... തെരുവിലും നിയമസഭയിലും ഒക്കെ സാധാരണക്കാരുടെ പ്രശ്നങ്ങൾ വൈകാരികമായി തൊണ്ടപൊട്ടി പറയുന്ന ഒരുവൻ ഈ നാടിനുണ്ട്. എംഎൽഎ ആയതുകൊണ്ട് നാടറിയുന്ന ഒരുവൻ അല്ല അത്, നാടിനൊപ്പം നിന്നതുകൊണ്ട് ജനങ്ങൾ എംഎൽഎയായി നെഞ്ചിലേറ്റിയ മനുഷ്യനാണത്.
180 രൂപ നിസ്സാരമായി കൊടുത്ത് മടങ്ങാമായിരുന്നിടത്ത് അത് കൂടുതലാണെന്ന് അദ്ദേഹം നിലപാടെടുത്തതും ശുണ്ഠിപിടിച്ചതും സാധാരണക്കാരന് വേണ്ടി തന്നെയാണ്. എനിക്ക് പണം തരാൻ പറ്റില്ലെന്നല്ല, "ഇത് സാധാരണക്കാരനെ അറുക്കൽ ആണെന്നാണ്" അദ്ദേഹം ഒച്ചയുയർത്തി പറഞ്ഞത്. നാട്ടിൻപുറത്തെ ഒരു കടയിൽ ഇത്രയും ഭക്ഷണത്തിന് ഇങ്ങനൊരു വില കൂടുതൽ അല്ല എന്ന് അഭിപ്രായമുള്ളവർ 'സാധാരണക്കാരൻ' ആവാൻ ഇനിയും ഭൂമിയിലേക്ക് ഒരുപാട് താഴെ ഇറങ്ങേണ്ടിയിരിക്കുന്നു. സഖാവ് ചിത്തരഞ്ജൻ എം എൽ എ യോടൊപ്പം.
https://www.facebook.com/Malayalivartha



























