പണ്ട് ഓങ്ങിവച്ചത് പുറത്ത്... പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍; ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന് മുന്നില്‍ തോറ്റ് തുന്നം പാടിയതിന് പിന്നാലെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ദൗത്യമാണ് പ്രതിപക്ഷ നേതാവിനുള്ളത്. പക്ഷെ പ്രതിപക്ഷത്തേയും എന്തിന് കോണ്‍ഗ്രസിനെപ്പോലും തകര്‍ക്കുന്ന നടപടികളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്നും ഉണ്ടാകുന്നതെന്ന വ്യാപകമായ പരാതിയാണ് നേതാക്കള്‍ക്കുള്ളത്.
അവഗണിക്കുന്നുവെന്ന ആര്‍എസ്ബി നേതാവ് ഷിബു ബേബിജോണിന്റെ പരാതി ഇപ്പോഴും അങ്ങനെതന്നെ നില്‍ക്കുന്നു. ഇതിന് പിന്നാലെ പാല എംഎല്‍എ മാണി സി കാപ്പന്‍ വീണ്ടും സിപിഎം ക്യാമ്പില്‍ പോകുമോയെന്ന സംശയവുമുണ്ടായി. അത് കോമ്പ്രമൈസായി. പിന്നീട് ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനായി. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നാണ് സതീശന്‍ പരസ്യമായി പറഞ്ഞത്. ജനങ്ങളും വിശ്വസിച്ചുപോയി ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ കമ്മ്യൂണിസ്റ്റില്‍ ചേര്‍ന്നോയെന്ന്. ഇളമരം കരീമിനെ പറഞ്ഞപ്പോള്‍ കൊണ്ടത് ചന്ദ്രശേഖരനായിരുന്നു.
ചന്ദ്രശേഖരനെതിരെ രംഗത്തെത്തിയ സതീശനെ വരച്ച വരയില്‍ നിര്‍ത്തി. അവാസനം പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് തന്നെ രംഗത്തെത്തി. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും അതിനു മേലെയാണെന്നും പ്രഖ്യാപിച്ച് ഐഎന്‍ടിയുസി വി.ഡി.സതീശന്‍ തര്‍ക്കത്തിനു കെപിസിസി പ്രസിഡന്റ് വിരാമമിട്ടു. സുധാകരന്റെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനും ഒരുമിച്ചിരുന്നപ്പോള്‍ മഞ്ഞുരുകി.
സതീശനെതിരെ പ്രതിഷേധവുമായി രാവിലെ കെപിസിസി പ്രസിഡന്റിനെ കാണുകയും മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തില്‍ അതേ നിലപാട് ആവര്‍ത്തിക്കുകയും ചെയ്ത ശേഷമാണു ചന്ദ്രശേഖരന്‍ വഴങ്ങിയത്. ഐഎന്‍ടിയുസി കൂടി പങ്കെടുത്ത അഖിലേന്ത്യാ പണിമുടക്കിലെ അക്രമങ്ങളെ സതീശന്‍ തള്ളിപ്പറയുകയും ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതാണു തര്‍ക്കങ്ങളുടെ പ്രകോപനം. തുടര്‍ന്നു ചങ്ങനാശേരിയിലും കഴക്കൂട്ടത്തും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സതീശനെതിരെ പ്രകടനം നടത്തി.
കോണ്‍ഗ്രസിനു ക്ഷീണം ചെയ്യുന്ന തര്‍ക്കം തുടര്‍ന്നു കൊണ്ടുപോകരുതെന്നു ചര്‍ച്ചയ്‌ക്കെത്തിയ സതീശനോടു സുധാകരന്‍ അഭ്യര്‍ഥിച്ചു. താന്‍ ഉദ്ദേശിച്ച അര്‍ഥത്തിലല്ല പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നു സതീശന്‍ അറിയിച്ചു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തം സംഘടന തന്നെയാണെന്നും സതീശന്‍ പറഞ്ഞു. അതോടെ ചന്ദ്രശേഖരന്റെ പ്രതിഷേധമലിഞ്ഞു. താന്‍ ചങ്ങനാശേരിയില്‍ നേരിട്ടു ചെന്ന് അന്വേഷിക്കുമെന്നും ആരെങ്കിലും പരിധി വിട്ടുവെന്നു കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ചന്ദ്രശേഖരന്‍ ഉറപ്പു നല്‍കി.
ഇതിന് പിന്നാലെയാണ് പ്രമുഖ നേതാവ് രമേശ് ചെന്നിത്തല സതീശനെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഐക്യം ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വം തന്നോടും ഉമ്മന്‍ ചാണ്ടിയോടും കൂടിയാലോചന നടത്തുന്നില്ലെന്നറിയിച്ച ചെന്നിത്തല, പക്ഷേ, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പിന്തുണച്ചു. സുധാകരന്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കി.
ആരോടും എതിര്‍പ്പില്ലെന്നു ചെന്നിത്തല വ്യക്തമാക്കി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാര്‍ട്ടിയില്‍ ഏകോപനം ഉറപ്പാക്കണമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവരുതെന്നുമാണു നിലപാട്. കോവിഡ് മൂലം 2 വര്‍ഷത്തിനു ശേഷമാണു ചെന്നിത്തല സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതൃപദം ഒഴിഞ്ഞ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും 20 മിനിറ്റ് ചര്‍ച്ചയില്‍ സോണിയയെ അറിയിച്ചു.
https://www.facebook.com/Malayalivartha




















