വീട്ടുമുറ്റത്ത് വെച്ച് അണലി കടിച്ചു: 70,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അദാലത്തിൽ തീരുമാനം

അണലിയുടെ കടിയേറ്റയാള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അദാലത്തിലാണ് ധാരണ. നായരമ്പലം മേടക്കല്‍ വീട്ടില്‍ പ്രകാശന്റെ മകന്‍ അതുലിനാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. വനംവകുപ്പാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2019ലായിരുന്നു വീട്ടുമുറ്റത്ത് വെച്ച് അതുലിന് പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് 15 ദിവസത്തോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ മലയാറ്റൂർ ഡിവിഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷി ചേർത്തു കൊണ്ടാണ് ജില്ലാ ലീഗൽ അതോറിറ്റി സർവീസസ് അതോറിറ്റി മുൻപാകെ ഹർജി നൽകിയത്. പിന്നാലെ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എൻ.രഞ്ജിത്ത് കൃഷ്ണൻ, അഭിഭാഷകനായ ലൈജോ പി.ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് മുൻപാകെയാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
അണലിയുടെ കടിയേറ്റ അതുലിന്റെ ചികിത്സാ രേഖകളും ബില്ലുകളും ഹാജരാക്കി. തുടർന്ന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് സമ്മതിക്കുകയായിരുന്നു. വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പിനുള്ള ഫണ്ടില്‍ നിന്നാകും തുക നല്‍കുക.
https://www.facebook.com/Malayalivartha

























