വീട് കുത്തിത്തുറന്ന് മോഷണം: യൂത്ത് കോൺസ് നേതാവും സ്‌പൈഡർ സുനിലും പിടിയിലായത് മോഷണ മുതൽ കായംകുളത്തെ സ്വർണക്കടകളിൽ വിറ്റ് ആഡംബര ജീവിതം നയിക്കുമ്പോൾ; കെണിയായത് സിസിടിവി ദൃശ്യങ്ങൾ

കായംകുളം ഞക്കനാലിൽ വീട് കുത്തിത്തുറന്ന് 20 പവനും 5000 രൂപയും മോഷ്‌ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് മുന്‍ നേതാവും കുപ്രസിദ്ധ മോഷ്ടാവും പിടിയിൽ. യൂത്ത് കോൺഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീൻ , സ്പൈഡർ സുനിൽ എന്ന സുനിൽ എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 25നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഞക്കനാലിൽ കോൺഗ്രസ് മുൻ ജില്ലാ കമ്മിറ്റി അംഗം കൃഷ്ണപുരം കറുകതറയിൽ കെ.എം. ബഷീറിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയാണ് അലമാര കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ചത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
തുടർന്ന് ബഷീറിന്‍റെ ബന്ധു വീട് തുറക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്പൈഡർ സുനിൽ ആണ് വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. മോഷണമുതൽ വിൽക്കുന്നത് സഫറുദീനാണ്. 25 പവനും പണവും ഇവിടെ നിന്നും മോഷ്ടിച്ചു.
സംഭവത്തിൽ ബഷീറിന്റെ വീടിനുസമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽഫോൺ രേഖകൾ പരിശോധിച്ചും സംശയം തോന്നിയ സ്‌പൈഡർ സുനിലിനെ നിരീക്ഷിച്ചുവരികയായിരുന്നു.അതേസമയം വിവിധ സ്‌റ്റേഷനുകളിലായി 31 ഓളം വാഹന മോഷണക്കേസിലും സുനിൽ പ്രതിയാണ്.
ഇരുവരും ചേർന്ന് കായംകുളത്ത് തന്നെ നാല് മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ, വള്ളിക്കുന്നം മേഖലകളിലും ഇവര്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്. മോഷണമുതൽ കായംകുളത്തെ സ്വർണക്കടകളിൽവിറ്റ് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇവർ.
https://www.facebook.com/Malayalivartha


























