വീണയുടെ സ്വപ്നങ്ങൾ മഴ കൊണ്ടു പോയി! മുതലാളിയെ ഇറക്കി പിണറായി! സഖാവിൻ്റെ ലംഘനങ്ങളിൽ തൂങ്ങി കേന്ദ്രം: മഴയായാലെന്ത്?

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ വ്യവസായ താത്പര്യങ്ങൾക്ക് തിരിച്ചടി. സ്വപ്ന സുരേഷിൻെറ ആരോപണങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കുന്ന പശ്ചാത്തലത്തിലാണ് ഗൾഫ് രാജ്യങ്ങളിലുള്ള ബിസിനസ് സംരംഭങ്ങൾക്ക് തടസ്സമുണ്ടായിരിക്കുന്നത്. വീണാ വിജയൻ്റെ ഗൾഫ് കണക്ഷനുകൾ കേന്ദ്ര സർക്കാർ നിരീക്ഷണത്തിലാക്കി. കേരളം എന്നത് ഒരു രാജ്യത്തിൻെറ പേരാണോ എന്ന് പോലും കേന്ദ്ര സർക്കാർ സംശയിക്കുന്നു.
ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് സ്വപ്ന ആവർത്തിച്ചതോടെ ഗൾഫിൽ വേരുകളുള്ള ഒരു പ്രമുഖ മലയാളി ബിസിനസുകാരനെ പിണറായി വിജയൻ രംഗത്തിറക്കി. കേന്ദ്ര സർക്കാരിനോടും ഷാർജ ഭരണാധികാരികളോടും ഒരുപോലെ അടുപ്പം സൂക്ഷിക്കുന്ന വൻകിട ബിസിനസുകാരൻ രംഗത്തിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയൻെറ ശരീരത്തിൽ ഒരു മണൽത്തരി പോലും വീഴാതെ നോക്കാനാണ്.
മുമ്പും പിണറായിക്ക് പ്രതിസന്ധി വരുമ്പോൾ ഇദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാറിൽ സീമാതീതമായ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. ഷാർജാ ഭരണാധികാരിക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം വാസ്തവമാണെന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ടവർ പറയുന്നത്. മകൾക്ക് വേണ്ടിയാണ് പിണറായി കരുക്കൾ നീക്കിയത്. വിദേശ രാജ്യത്തെ ഭരണാധികാരിയെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു മുഖ്യമന്ത്രി സ്വാധീനിക്കുന്നത് ആദ്യത്തെ സംഭവമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. കേന്ദ്രത്തെ ഇത് ഞെട്ടിച്ചു.രാജ്യ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണിത്.
സ്വപ്ന ആരോപണങ്ങൾ ആവർത്തിക്കുന്നതിൽ ആകുലനാണ് മുഖ്യമന്ത്രി. ഗൾഫ് രാജ്യങ്ങളിലുള്ള വ്യവസായ സംരംഭങ്ങൾ ഇല്ലാതായതിൻെറ സങ്കടങ്ങൾ ഒരു വശത്ത്. സ്വപ്ന ഇനി എന്തൊക്കെ പറയും എന്ന ചിന്ത മറുവശത്ത്. മകളുടെ വിഷമം താങ്ങാനാവാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയുള്ളത്.
വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്ന പുതിയ ആരോപണമാണ് സ്വപ്നയുടെതായി പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണ് ഇത് ചെയ്തതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു.
''കോഴിക്കോടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൌസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി സത്യപ്രതിഞ്ജലംഘനം നടത്തി. പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു''. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും സ്വപ്ന ആരോപിച്ചു. കൂടുതൽ തെളിവ് പുറത്ത് വിടും എന്നും സ്വപ്ന പറഞ്ഞു.
ഗുരുതര ആരോപണമാണ് സ്വപനയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. വിദേശ ഭരണാധികാരികളെ സ്വീകരിക്കാനും സംസാരിക്കാനും കർശനമായ പ്രോട്ടോക്കോൾ കേന്ദ്ര മന്ത്രിമാർക്ക് വരെയുള്ളപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രവർത്തിച്ചത്. അജ്ഞതകൊണ്ടുണ്ടായ പ്രവൃത്തിയാണ് ഇതെന്ന് കേന്ദ്ര സർക്കാർ കരുതുന്നില്ല. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ ഉണ്ടെങ്കിൽ എന്തും നടക്കും എന്നതാണ് അവസ്ഥ.
ഇതിന് മുമ്പ് മുൻ മന്ത്രി കെടി ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ചും സ്വപ്നാ സുരേഷ് രംഗത്തെത്തിയിരുന്നു. ഗൾഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമം പത്രം റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ജലീൽ ശ്രമിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇത് പിന്നീട് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങളാണുണ്ടാക്കിയത്.
പ്രോട്ടോക്കോൾ ലംഘനം നടത്തിയത് കെടി ജലീൽ മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും മന്ത്രിമാരായിരുന്ന കെടി ജലീലും കടകംപള്ളി സുരേന്ദ്രനും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. കെടി ജലീൽ യുഎഇ കോൺസുൽ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയിൽ സംസാരിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മന്ത്രിയെ പ്രോട്ടോക്കോൾ പഠിപ്പിക്കേണ്ട ചുമതല തനിക്കാണെന്ന് അറിഞ്ഞിരുന്നില്ല. പ്രോട്ടോകോൾ ലംഘനം എല്ലാവരും നടത്തിയതാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ തെളിവുകൾ ശേഖരിക്കുകയാണ്. തന്റെ ഫോണിൽ ഉണ്ടായിരുന്ന വിവരം എൻഫോഴ്സ്മെന്റ് അടക്കമുള്ള ഏജൻസികൾ നശിപ്പിച്ചു. ഇവയിൽ പലതും ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
കെ ടി ജലീൽ തന്നോട് ചാറ്റ് ചെയ്തത് സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ്. അല്ലാതെ യുഎഇ കോൺസുലേറ്റ് ജനറലിന്റെ പിഎ ആയിരിക്കുമ്പോഴല്ല. കെ ടി ജലീൽ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങൾക്ക് കെടി ജലീൽ ഉത്തരം നൽകേണ്ടി വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു
സംസ്ഥാന അധികാരികൾ പ്രോട്ടോക്കോൾ ലംഘിക്കുന്നതിനെ കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പ്രോട്ടോക്കോൾ വിഷയത്തിൽ കർശനമായ മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാർ എക്കാലവും പിന്തുടരുന്നത്. ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ഇക്കാര്യം കർശനമാക്കി. കേരളത്തിൻ്റെ നീക്കങ്ങൾ കണ്ടാൽ ഇത് ഒരു സ്വതന്ത്രരാജ്യമാണോ എന്ന് സംശയം തോന്നുവെന്ന് മുമ്പും ബി ജെ പി നേതാക്കൾ വിമർശിച്ചിരുന്നു.
മന്ത്രി കെ.റ്റി.ജലീൽ മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതും ഗുരുതര പോട്ടോക്കോൾ ലംഘനമായിരുന്നു. കെ.റ്റി.ജലീൽ എന്ന സ്വന്തം പേര് മറച്ചു വച്ച് മന്ത്രി കത്തെഴുതിയത് പ്രോട്ടോക്കോൾ ലംഘനം മറയ്ക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടാണ് മന്ത്രിമാരും പ്രോട്ടോക്കോൾ ലംഘനം നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.
യു എ ഇ യാത്രക്കിടെ മുഖ്യമന്ത്രിയുടെ ബാഗ് മറന്നുവച്ച സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നതായി വിദേശകാര്യ മന്ത്രാലയം കണ്ടെത്തി കഴിഞ്ഞു. യു എ ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമാണ്. ബാഗ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ കൈയിൽ കൊടുത്തയക്കാൻ അനുമതി വാങ്ങിയിരുന്നില്ല. പ്രോട്ടോക്കോൾ ലംഘനത്തിൽ കേരള സർക്കാറിനോട് വിശദീകരണം തേടിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രി എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി ഡോ.രാജ്കുമാർ രഞ്ജൻ സിംഗ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രോട്ടോക്കോൾ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ വിദേശ രാഷ്ട്രങ്ങളിലെ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ചയോ ചർച്ചയോ നടത്താൻ മുഖ്യമന്ത്രി, മന്ത്രിമാർ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർ എന്നിവർക്ക് അനുവാദമുണ്ടോ, വിദേശ നയതന്ത്രജ്ഞർ കേരളം സന്ദർശിച്ച സമയത്ത് അവരെ കാണുന്നതിന് കേരള സർക്കാർ കേന്ദ്ര സർക്കാറിന്റെ അനുമതി തേടിയിരുന്നോ, സംസ്ഥാന എക്‌സിക്യൂട്ടീവുകളുടെ ബാഗേജുകൾ അയക്കുന്നതിന് യു എ ഇ നയതന്ത്രജ്ഞരുടെ സഹായം തേടാൻ കേരള സർക്കാർ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയിരുന്നോ, പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് കേരള സർക്കാറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നോ എന്നീ ചോദ്യങ്ങളാണ് പ്രേമചന്ദ്രൻ ഉന്നയിച്ചത്.
ഇന്ത്യൻ സർക്കാരിന്റെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരും വിദേശ നയതന്ത്രജ്ഞരും തമ്മിലുള്ള എല്ലാ ഔദ്യോഗിക ഇടപാടുകളും വിദേശകാര്യമന്ത്രാലയം മുഖാന്തിരം മാത്രമേ നടത്താൻ പാടുള്ളൂവെന്ന് മന്ത്രി ഇതിന് മറുപടി നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ നയതന്ത്രജ്ഞരുമൊത്തുള്ള പരിപാടികൾ നിശ്ചയിക്കാനോ അവരെ ഫോണിൽ ബന്ധപ്പെടാനോ പാടില്ല. വിദേശ നയതന്ത്രജ്ഞർ ഉചിതമായ നടപടിക്രമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഈ വ്യവസ്ഥകളെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. ഇതാണ് നിയമമെന്നിരിക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രോട്ടോക്കോൾ ലംഘിച്ചത്.
മുതലാളിയെ ഇറക്കി കളിക്കാമെന്ന പിണറായിയുടെ സ്വപ്നം അസ്ഥാനത്താവുകയാണ്. പ്രോട്ടോക്കോൾ ലംഘനം കേന്ദ്ര സർക്കാർ കണ്ടെത്തിയ സാഹചര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കഴിയില്ല.നടപടിയുണ്ടാകാതിരിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്.കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം പരിശോധിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇതിന് മുന്നോടിയായിട്ടാണ് മുതലാളിയെ ഇറക്കി കളിക്കാൻ പിണറായി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha




















