ഞെട്ടലോടെ ഒരു ഗ്രാമം... ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴുച്ചു മൂടിയെന്ന മൊഴി നല്‍കയതോടെ ആ നാട് മുഴുവന്‍ ഭീതിയിലായി; പലരേയും സംശയിച്ച് ചോദ്യം ചെയ്തു; അവസാനം മരിച്ചെന്ന് കരുതിയ നൗഷാദ് രംഗത്തെത്തി; രാജേഷ് രാവിലെ പത്രം വായിച്ചത് നൗഷാദിനെ കണ്ടെത്തിയതിലെ വഴിത്തിരിവായി

പത്തനംതിട്ടയെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് നൗഷാദിന്റെ തിരോധാനം. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ വെളിപ്പെടുത്തലോടെ അന്വേഷണം ശക്തമാക്കി. ഇതിനിടെ മരണമടഞ്ഞ നൗഷാദ് രംഗത്തെത്തിയതോടെ രംഗം ശാന്തം.
എല്ലാത്തിനും നിമിത്തമായത് രാജേഷാണ്. തൊമ്മന്‍കുത്തിലെ ആവണി സ്റ്റോഴ്‌സില്‍ രാവിലെ പത്രമെത്തിയപ്പോള്‍ കടയുടമ രാജേഷിനൊരു സംശയം; കഴിഞ്ഞ ദിവസം ഇവിടെ വന്ന ആളുടെ ഫോട്ടോയല്ലേ ഇത്? ഭാര്യ കൊലപ്പെടുത്തിയ ആളെപ്പറ്റിയുള്ള വാര്‍ത്തയോടൊപ്പം പത്രത്തില്‍ വന്ന ഫോട്ടോ രാജേഷ് പലതവണ നോക്കി. ഇപ്പോള്‍ അല്‍പം താടിയുണ്ടെങ്കിലും ആള്‍ ഇതു തന്നെ!
ബന്ധുകൂടിയായ തൊടുപുഴ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.ജയ്‌മോനെ ഫോണില്‍ വിളിച്ച് രാവിലെ തന്നെ വിവരം പറഞ്ഞു. നൗഷാദ് ജോലി ചെയ്യുന്ന കൃഷിത്തോട്ടത്തിന്റെ ഉടമയെ ഫോണില്‍ വിളിച്ച് തൊഴിലാളിയുടെ പേരു ചോദിച്ചു. നൗഷാദ് എന്നു കേട്ടതോടെ, കൊല്ലപ്പെട്ടെന്നു കരുതിയയാള്‍ ഇയാളാണെന്ന് ഉറപ്പിച്ചു.
തുടര്‍ന്ന് സ്ഥലത്തു വന്ന് നൗഷാദിനോടു തന്നെ വിവരങ്ങള്‍ ചോദിച്ചു. അങ്ങനെയാണ് ഭാര്യ അഫ്‌സാന കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന പേരില്‍ പൊലീസ് തന്റെ മൃതദേഹം തിരയുന്ന കാര്യം നൗഷാദും അറിയുന്നത്.
നൗഷാദ് പണി ചെയ്യുന്ന കുഴിമറ്റം പ്രദേശത്ത് വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും ടിവി ഇല്ല. മൊബൈല്‍ ഫോണിനു റേഞ്ചും ഇല്ല. അതിനാല്‍ അന്വേഷണ വിവരം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് സ്ഥലമുടമയുടെ ജീപ്പില്‍ നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫിസിലേക്ക് ജയ്‌മോന്‍ കൂട്ടിക്കൊണ്ടുവന്നു. ഉച്ചയോടെ പത്തനംതിട്ടയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്എച്ച്ഒ പുഷ്പരാജ് ഡിവൈഎസ്പി ഓഫിസില്‍ എത്തി. നൗഷാദിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പത്തനംതിട്ടയിലേക്കു കൊണ്ടുപോയി.
ഭാര്യ അഫ്‌സാനയുമായുള്ള വഴക്കു കാരണമാണ് വീടുവിട്ടിറങ്ങിയതെന്ന് നൗഷാദ് പൊലീസിനോടു പറഞ്ഞു. പേടിയായതിനാലാണ് വീട്ടിലേക്കു പോകാനോ ഫോണ്‍ വിളിക്കാനോ ശ്രമിക്കാതിരുന്നത്. ഇനിയും തന്നെ ആക്രമിക്കുമെന്നു പേടിയുണ്ട്.
ഞാനും ഭാര്യയുമായി പ്രശ്‌നമുണ്ടായിട്ടുണ്ട്. ഭാര്യ വിളിച്ചിട്ടു വന്നവര്‍ എന്നെ മര്‍ദിച്ചു. അന്നു തന്നെ വീട്ടില്‍ നിന്നിറങ്ങി അടൂരില്‍ മുന്‍പു ജോലി ചെയ്തിരുന്ന സ്ഥലത്തെ സ്ത്രീയെ സമീപിച്ച് വിവരം പറഞ്ഞു. അവര്‍ തൊടുപുഴ തൊമ്മന്‍കുത്തിലെ കൃഷിസ്ഥലത്ത് ജോലി തന്നു. അങ്ങനെയാണ് തൊമ്മന്‍കുത്തിലെ കുഴിമറ്റത്ത് എത്തിയത്. ഇവിടെ കൂടെ താമസിച്ചവര്‍ക്ക് എന്റെ പ്രശ്‌നങ്ങള്‍ അറിയില്ലായിരുന്നു. ഇനിയും ഇടുക്കിയിലെ കുഴിമറ്റത്തു തന്നെ തുടരണമെന്നാണ് ആഗ്രഹം. ഭാര്യ ഇത്തരത്തില്‍ കഥയുണ്ടാക്കാന്‍ എന്താണു കാരണമെന്നു കൃത്യമായി അറിയില്ല. പത്തനംതിട്ടയിലേക്കു പോകാന്‍ ഭയമുണ്ട്' നൗഷാദ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിനെ ഇന്നലെത്തന്നെ പത്തനംതിട്ടയിലേക്കു കൊണ്ടുപോയി.
അതേസമയം കുടുംബത്തിന്റെ അത്താണിയാണ് നൗഷാദ്. എന്റെ മോനാണ്, പൊന്നുമോനാണ്, ചാനലില്‍ നൗഷാദിനെ കണ്ട് കണ്ണീരോടെ ഉമ്മ സെയ്ത്തൂന്‍ബീവി പറഞ്ഞു. അവന്‍ എവിടെയെങ്കിലും കാണുമായിരുന്നെന്ന് ഉറപ്പായിരുന്നു ഉമ്മ പറയുന്നു. പിതാവ് അഷ്റഫിനും സെയ്ത്തൂന്‍ബീവിക്കും ഏക അത്താണിയായിരുന്നു നൗഷാദ്. ആദ്യം ഉണ്ടായ കുഞ്ഞ് പ്രസവത്തില്‍ മരിച്ചിരുന്നു. നൗഷാദിന് ശേഷം പെണ്‍കുഞ്ഞു ജനിച്ചെങ്കിലും മൂന്നര വയസ്സില്‍ ആ കുട്ടിയും മരണപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ ആശ്രയം നൗഷാദായിരുന്നു.
മരുമകളായി അഫ്സാന എത്തിയതു മുതല്‍ വീട്ടില്‍ പ്രശ്‌നങ്ങളായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഒരിക്കല്‍ ഷര്‍ട്ട് ഇട്ടില്ലെന്ന പേരില്‍ രണ്ടര വയസുള്ള മകന്റെ മുഖത്തടിച്ചെന്നും പിടിച്ചു മാറ്റിയ നൗഷാദിന്റെ ഉമ്മയുടെ സഹോദരി ഫാത്തിമയെ അഫ്‌സാന കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
"
https://www.facebook.com/Malayalivartha
























