സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു....വിവിധ ജില്ലകളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യത... വരും മണിക്കൂറിൽ ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ, ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ...

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ശക്തമായ മഴ കുറഞ്ഞെങ്കിലും വിവിധ ജില്ലകളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് ഒരു ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത നിലവിലുണ്ട്.ശ്രീലങ്കൻ തീരത്തിന്റെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു -കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
നാളെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.ശ്രീലങ്കൻ തീരത്തിന്റെ തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു - കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ,വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കൂടാതെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മോശം കാലാവസ്ഥയും ശക്തമായ കാറ്റും ഉണ്ടാകുന്നതിനെ തുടർന്ന് കേരള- കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള- കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും 29 മുതൽ 31 വരെ കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്താകെ മഴ തിമിര്‍ത്ത് പെയ്യുമ്പോഴും മഴ കിട്ടാതെ പ്രതിസന്ധിയിലാണ് വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ മഴക്കുറവ് അനുഭവപ്പെട്ടതോടെ ഒരു മാസത്തോളം വൈകിയാണ് ഇവിടെ കൃഷി ആരംഭിക്കാനായത്.
കാലവര്‍ഷം രണ്ടുമാസം പിന്നിടുമ്പോഴും കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ ഗ്രാമങ്ങളില്‍ ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. മഴയെ ആശ്രയിച്ച് കൃഷി ചെയുന്ന കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി.ഒരുമാസം മുന്‍പ് നെല്‍കൃഷി ഇറക്കേണ്ടതായിരുന്നെങ്കിലും മഴ വൈകിയതോടെ കൃഷിയുടെ താളം തെറ്റി.കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മഴയെ ആശ്രയിക്കാതെ കൃഷിയിറക്കാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലിയില്‍ ശശിമല പാടശേഖരത്തില്‍ കേന്ദ്ര പദ്ധതിയില്‍ പമ്പ് ഹൗസും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നെങ്കിലും ആദ്യ ഒരു വര്‍ഷത്തിനു ശേഷം ഗുണം ലഭിച്ചില്ല. വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മഴ കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ കൃഷിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് കര്‍ഷകരുടെ ചോദ്യം.
https://www.facebook.com/Malayalivartha
























