സുധാകരന്‍ തിരിച്ചടിക്കുന്നു സതീശനെയും 'തൂക്കണം' കോണ്‍ഗ്രസില്‍ അങ്കക്കലി.....!
കെ.പി.സി.സി പ്രസിഡന്റിന്റെ കസേര സമ്മര്‍ദ്ദത്തിലൂടെ തിരിച്ചുവാങ്ങിയ കെ.സുധാകരന്‍ അതിശക്തമായി തിരിച്ചടിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് കിട്ടിയില്ലെങ്കില്‍ സുധാകരനെ നീക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യത്തിന് അതേ നാണയത്തില്‍ സുധാകരന്‍ തിരിച്ചടി നല്‍കുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് കൂട്ടുത്തുരവാദിത്തം ഉണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചു കൊണ്ട് തന്നെ മാത്രം വേട്ടയാടാനുള്ള നീക്കം നേരത്തെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് സുധാകരന്‍.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമാണ് ഇത്തരത്തിലൊരു കാര്യം നടന്നതെങ്കില്‍ ഒരു പക്ഷെ ഹൈക്കമാന്‍ഡിന്റെ പോലും പിന്തുണ കിട്ടില്ലായിരുന്നു. അതുകൊണ്ട് ഇരു ഗ്രൂപ്പുകളും എടുത്തുചാടി കുഴിയില്‍ വീണതില്‍ സന്തോഷിക്കുകയാണ് സുധാകരന്‍. പ്രസിഡന്റിന്റെ അര്‍മാദം കുറച്ച് കാലം കൂടിയേ കാണൂ എന്നാണ് ഗ്രൂപ്പ് ശിങ്കിടികളുടെ അടക്കംപറച്ചില്‍. അവരുടെ തിട്ടൂരത്തിന് സുധാകരന്‍ വഴങ്ങാത്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ നാലിന് ശേഷം സുധാകരനെ മാറ്റാമെന്ന സൂചനഹൈക്കാന്‍ഡ് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ ആറോ, ഏഴോ സീറ്റ് നഷ്ടപ്പെടുമെന്നാണ് എ.ഐ.സി.സി വിലയിരുത്തല്‍. അത് വലിയ തിരിച്ചടിയാകും. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിക്ക് ജനപിന്തുണ ഏറിവരുമ്പോള്‍ സംസ്ഥാനത്ത് നിന്ന് 20 സീറ്റും ലഭിക്കണം. ദക്ഷിണേന്ത്യ മുഴുവനും ബിജെപി വിരുദ്ധതരംഗമാണ്. ഇവിടങ്ങളിലെ 137 സീറ്റുകളില്‍ നൂറിലധികവും ഇന്ത്യാ മുന്നണിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് സീറ്റുകള്‍ കുറഞ്ഞാലും സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമാകില്ലെങ്കിലും കോണ്‍ഗ്രസിന് വലിയ നാണക്കേടാണ്. പ്രത്യേകിച്ച് സി.പി.എം കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചരണങ്ങള്‍ നടത്തുകയും രാഹുല്‍ഗാന്ധിയും പിണറായി വിജയനും തമ്മില്‍ പരസ്യമായ വാക്‌പോര് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍.
ഗ്രൂപ്പുകളെ ഒതുക്കാന്‍ സതീശനും സുധാകരനും കൈകോര്‍ത്ത് മുന്നോട്ട് പോകുന്നതിനിടെ ഇരുവര്‍ക്കും ഇടയിലുണ്ടായ അഭിപ്രായഭിന്നതകളാണ് തിരിച്ചടിയായത്. പരസ്യമായി പോരടിതുടങ്ങിയതോടെ ഹൈക്കമാന്‍ഡ് ഇടപെട്ടു. നിലവില്‍ സംസ്ഥാനത്തെ കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വമാണ്. പ്രതിപക്ഷനേതാവിന്റെയും പ്രസിഡന്റിന്റെയും പ്രവര്‍ത്തനങ്ങളിലെ പോരായ്മ എ.കെ ആന്റണി വരെ ചൂണ്ടിക്കാട്ടിയതോടെയാണ് ഇത്തരത്തിലൊരു സാഹചര്യം ഉരുത്തിരിഞ്ഞത്. 2026ലെ സംസ്ഥാന ഭരണം പിടിച്ചെടുക്കുക എന്ന ചുമതലയാണ് സതീശനും സുധാകരനും നല്‍കിയത്. അതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നതിന് പകരം തമ്മിത്തല്ലി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന പണിയാണ് നടത്തുന്നതെന്ന് ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇരുവരും നന്നായി യോജിച്ച് പ്രവര്‍ത്തിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെത്തിയപ്പോള്‍ എല്ലാം താറുമാറായി. ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപതരംഗം കൊണ്ടുമാത്രമാണ് ആ സീറ്റ് നിലനിര്‍ത്താനായത്. അല്ലാതെ നേതൃത്വത്തിന്റെ മിടുക്കുകൊണ്ടല്ല. ഇരുവരും സംഘടന ശക്തമാക്കട്ടെ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളയാത്ര നടത്തിയത്. അതിനിടയിലും തമ്മില്‍ തല്ലാനാണ് സുധാകരനും സതീശനും സമയം കണ്ടെത്തിയത്. സുധാകരന്‍ സതീശനെ പരസ്യമായി തെറിവിളിക്കുന്ന സംഭവം വരെയുണ്ടാക്കി. മാധ്യമങ്ങളുടെ മൈക്ക് ഓണാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ ചൂണ്ടിക്കാണിച്ചതോടെയാണ് സുധാകരന്‍ അടങ്ങിയത്. കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ട്.
രമേശ് ചെന്നിത്തലയെയോ, കെ.മുരളീധരനെയോ കെ.പി.സിസി പ്രസിനഡന്റാക്കണമെന്നും എ.പി അനില്‍കുമാറിനെ പ്രതിപക്ഷ നേതാവാക്കണമെന്നും പലരും ഉന്നയിക്കുന്നുണ്ട്. അല്ലെങ്കില്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മടക്കി കൊണ്ടുവന്നാലും മതിയെന്നും പറയുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് രമേശ് ചെന്നിത്തല മാത്രമാണ്. സതീശന്‍ ഒത്തുതീര്‍പ്പുകളുടെ രാജാവാണെന്നാണ് ആക്ഷേപം. ശശിതരൂര്‍, എം.കെ രാഘവന്‍, കെ.മുരളീധരന്‍, ബെന്നി ബഹനാന്‍ എന്നിവര്‍ നേതൃമാറ്റം വേണമെന്ന സൂചന കെ.പി.സിസി യോഗത്തില്‍ ഉന്നയിച്ചിരുന്നു. സുധാകരനെ അധ്യക്ഷനാക്കിക്കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന എല്ലാവരും പിടിവാശിയില്‍ നില്‍ക്കുന്നതിനിടെ അവരെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് കസേര തിരിച്ചിപിച്ച് സുധാകരന്‍ ശക്തനാണെന്ന് ഇപ്പോള്‍ തെളിയിച്ചെങ്കിലും അതിന് വലിയ ആയുസ്സുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചോ ഇല്ലയോ എന്ന് മനസ്സിലാകും. പിന്തുണ കിട്ടിയില്ലെങ്കില്‍ കെ.പിസിസിയില്‍ അടിമുടിമാറ്റമുണ്ടാവും. ആരുടെയൊക്കെ തലയുരുളുമെന്ന് പറയാനാനൊക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന സംവിധാനം തന്നെ സംസ്ഥാനത്ത് ഇല്ലാതാകും. രണ്ടാംനിരനേതാക്കളില്‍ പലരും ബിജെപിയിലേക്ക് പോകും. സിപിഎമ്മും ഇടത് മുന്നണിയും വീണ്ടും ശക്തിപ്രാപിക്കുകയും ബിജെപി വളര്‍ന്നുവരുകയും ചെയ്യും. അത് വലിയ അപകടമാണെന്ന് ഹൈക്കമാന്‍ഡിനറിയാം. അതുകൊണ്ട് അഴിച്ചുപണി ഇപ്പോഴേ നടത്തിയില്ലെങ്കില്‍ ആപത്താകും. എന്നാല്‍ ആ പരിപാടിയില്‍ തന്നെ മാത്രം തൂക്കിയെറിയാനാണ് ലക്ഷ്യമെങ്കില്‍ അത് വേണ്ട സതീശനെയും മാറ്റണം എന്നാണ് സുധാകരന്റെ ആവശ്യം. എ, ഐ ഗ്രൂപ്പുകള്‍ സ്വാഭാവികമായി ഇതിനെ പിന്തുണയ്ക്കും. അങ്ങനെ രണ്ട് പേരും ഒഴിയേണ്ട സാഹചര്യമുണ്ടാകും. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha