പട്ടാപ്പകൽ വെറും കത്തി മാത്രം ഉപയോഗിച്ച് കൊള്ളയടിക്കാൻ, പ്രതി റിജോ ആൻ്റണി നടത്തിയത് വൻ ആസൂത്രണം..മോഷണം നടത്തുന്നതിന് നാലുദിവസം മുൻപ് ഇയാൾ ബാങ്കിലെത്തി..

പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ വെറും കത്തി മാത്രം ഉപയോഗിച്ച് കൊള്ളയടിക്കാൻ പ്രതി റിജോ ആൻ്റണി നടത്തിയത് വൻ ആസൂത്രണം. ആഴ്ചകൾക്കുമുൻപേ ഇതിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശരീരം മുഴുവൻ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുൻകരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാൾ ശ്രദ്ധിച്ചിരുന്നു.
ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പ്രതി റിജോ ആന്റണി(51) മോഷണം നടത്തിയത് രണ്ടാം ശ്രമത്തിൽ. ബാങ്ക് കൊള്ളയ്‌ക്ക് നാല് ദിവസം മുൻപാണ് റിജോ ആദ്യ ശ്രമം നടത്താനൊരുങ്ങിയത്. എന്നാൽ ബാങ്കിനടുത്ത് പൊലീസ് ജീപ്പ് കണ്ടതോടെ ആദ്യശ്രമം അവസാനിപ്പിക്കുകയായിരുന്നു. മോഷണം നടത്തുന്നതിന് നാലുദിവസം മുൻപ് ഇയാൾ ബാങ്കിലെത്തി. കാലാവധി കഴിഞ്ഞ എ.ടി.എം. കാർഡുമായിട്ടാണ് വന്നത്. ഈ കാർഡുപയോഗിച്ച് പണം പിൻവലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ചു.
ആളുകൾ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയിൽ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുർബാനയില്ലെന്നതും കണക്കിലെടുത്തു.വസ്‌ത്രം മാറിയും വാഹനത്തിന് ചെറിയ രൂപമാറ്റങ്ങൾ വരുത്തിയും റിജോ മോഷണശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കവർച്ചയ്‌ക്ക് തൊട്ടുമുൻപോ ശേഷമോ ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചില്ല. പക്ഷെ പ്രതി ധരിച്ച ഷൂസ് മാറ്റിയിരുന്നില്ല. ഈ സൂചന വഴിയാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.മോഷണത്തിന് ശേഷം ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് പ്രതി പണവുമായി കഴിഞ്ഞിരുന്നത്.
സംഭവദിവസം ധരിച്ച ജാക്കറ്റ് ഇയാൾ കത്തിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്താൻ ഉച്ചസമയം പ്രതി തിരഞ്ഞെടുത്തത്.ജീവനക്കാർ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവർച്ച നടത്തുമ്പോൾ ബാങ്കിൽ 45 ലക്ഷം ഉണ്ടായിരുന്നിട്ടും 15 ലക്ഷം രൂപമാത്രമാണ് പ്രതി എടുത്തത്. ഇതും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായി.
പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകൾ കണ്ടപ്പോൾ അതെടുക്കുകയായിരുന്നു പ്രതി. ബാങ്കിലുള്ളവർ പൊലീസിന് ഫോൺ ചെയ്യുമെന്ന് കരുതി കൈയിൽ കിട്ടിയ പണവുമായി പ്രതി പുറത്തിറങ്ങുകയായിരുന്നു. അതിനാൽ 15 ലക്ഷം രൂപ മാത്രമേ റിജോയ്ക്ക് എടുക്കാൻ കഴിഞ്ഞൂള്ളു.ബാങ്കിലെത്തി മൂന്നു മിനിറ്റുകൊണ്ടാണ് ഇയാൾ മോഷണം പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha