125 കോടി രൂപയുടെ ബിസയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് - മണിചെയിന്‍ - ഓഹരി നിക്ഷേപ തട്ടിപ്പ്: കമ്പനി ഡയറക്ടര്‍മാരായ എസ്‌ഐയും രണ്ട് പോലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പേര്‍ പ്രതികള്‍

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനി രജിസ്റ്റര്‍ ചെയ്ത് മണി ചെയിന്‍ - ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ വിശ്വാസ വഞ്ചന ചെയ്ത് 125 കോടി രൂപയുടെ മണിചെയിന്‍ - ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് ബിസയര്‍ ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍മാരായ എസ് ഐ യും രണ്ട് പോലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പേര്‍ പ്രതികളായ കേസില്‍
സാക്ഷി വാറണ്ട് സാക്ഷിക്ക് നല്‍കി കോടതിയില്‍ പറഞ്ഞയച്ചതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ. എം.സുജയാണ് സി ഐ നേ
രിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്.
15 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി വിചാരണ തുടങ്ങിയ കേസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അതേ സമയം സാക്ഷിപ്പട്ടികയിലെ 5 മുതല്‍ 10 വരെയുള്ള സാക്ഷികളെ ജൂണ്‍ 5 ന് ക്രൈംബ്രാഞ്ച് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ബിസയര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സിസ്റ്റംസ് ലിമിറ്റഡ് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അര്‍ഷാദ് ( 35 ) , ബിസയര്‍ ബിസിനസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് , ബിസയര്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി , ബിസയര്‍ ഗ്രൂപ്പ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എറണാകുളം വൈക്കം കാഞ്ഞിരംപള്ളില്‍ അബ്ദുള്‍ അര്‍ഷാദ് (35) , ഡയറക്ടര്‍മാരായ മലപ്പുറം പൂരാംതൊടി കുഞ്ഞു മുഹമ്മദ് , ദയാല്‍ മേനോന്‍ എന്ന കൃഷ്ണദയാല്‍ മേനോന്‍ , നൗഷാദ് , ജോര്‍ജ് അലക്‌സാണ്ടര്‍ , നിജി അര്‍ഷാദ് , ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യ മായാ പ്രേംലാല്‍ , ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ ഭാര്യ ജിഷ മോള്‍ ബൈജു , ബീന ഗോപിനാഥന്‍ , എഡിസണ്‍ , ബിസയര്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തൃശൂര്‍ സായുധ സേനാ വിഭാഗത്തിലെ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുമായ കെ.പി. ഗോപിനാഥന്‍ , കമ്പനി ഉദ്യോഗസ്ഥരും സീനിയര്‍ ഏജന്റുമാരുമായ മന്‍സൂര്‍ അഹമ്മദ് , മോഹനന്‍ ആശാരി , മഹേഷ് കെ. മോഹന്‍ എന്നിവരാണ് നിക്ഷേപ തട്ടിപ്പ് കേസിലെ 1 മുതല്‍ 17 വരെയുള്ള പ്രതികള്‍. ആറാം പ്രതി ദയാല്‍ മേനോനും എട്ടാ പ്രതി ജോര്‍ജ് അലക്‌സാണ്ടറും വിചാരണ തുടങ്ങും മുമ്പ് മരണപ്പെട്ടു.
പതിനാലാം പ്രതിയായ ബിസയര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുമായ കെ.പി. ഗോപിനാഥന്റെ തൃശൂര്‍ തിരൂര്‍ കോവഞ്ചേരിയിലെ വാടക വീട്ടില്‍ 2011 ജൂണ്‍ 23 ന് ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ കോടികളുടെ ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. 46 ഇടങ്ങളിലായി 6.23 ഏക്കര്‍ ഭൂമി 25.71 കോടി രൂപക്ക് വാങ്ങിയതായി ഗോപിനാഥന്‍ എഴുതി വച്ച രേഖകളാണ് പോലീസ് കണ്ടെടുത്തവയില്‍ പ്രധാനം. 19 വസ്തുക്കള്‍ ഗോപിനാഥന്റെ പേരിലാണ് വാങ്ങിയിട്ടുള്ളത്.
ഡയറക്ടര്‍മാരായ കുഞ്ഞുമുഹമ്മദിന്റെയും ദയാല്‍ മേനോന്റെയും പേരിലാണ് ശേഷിക്കുന്ന വസ്തുക്കള്‍. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരെ മണി ചെയിന്‍ തട്ടിപ്പില്‍ ചേര്‍ത്തതിന്റെ രേഖകളും ഇതുമായി ബന്ധപ്പെട്ട ലഘു ലേഖകളും പോലീസ് പിടിച്ചെടുത്തു.ബിസയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2011 ജൂണ്‍ 24 വരെ കേസുകളാണ് വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
കുറച്ചു കാലമായി സര്‍വ്വീസില്‍ നിന്ന് അവധിയെടുത്തിരുന്ന ഗോപിനാഥന്‍ നേരത്തെയും സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സി ഐയായിരുന്ന ഇയാളെ എസ്‌ഐയായി റിവേര്‍ട്ട് ചെയ്ത് ഡീ പ്രൊമോട്ട് ചെയ്ത് തരം താഴ്ത്തുകയായിരുന്നു. ഒരു പോലീസ് ഓഫീസറുടെയും സീനിയര്‍ സീനിയര്‍ പോലീസ് ഓഫീസറുടെയും ഭാര്യമാരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന രണ്ട് ഡറക്ടര്‍മാര്‍.
ബിസയര്‍ കമ്പനിക്ക് തലസ്ഥാനത്തെ ആറു ബാങ്കുകളിലുള്ള 23 കോടി രൂപയുടെ നിക്ഷേപം കോടതി മരവിപ്പിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരമാണ് വഞ്ചനയിലൂടെ പ്രതികള്‍ സ്വരൂപിച്ച കൃത്യത്തിലുള്‍പ്പെട്ട പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് കോടതി ഫ്രീസ് ചെയ്തത്.
ലോക്കല്‍ പോലീസ് കമ്പനിയുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
2008-11 കാലയളവില്‍ 3 വര്‍ഷം കൊണ്ടാണ് 125 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2007 ലാണ് കൊച്ചി കലൂര്‍ ആസ്ഥാനമാക്കി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സിസ്റ്റം എന്ന പേരില്‍ ആദ്യമായി കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2008 ല്‍ കല്‍പ്പറ്റ , മാനന്തവാടി മേഖലയിലെ നാട്ടുകാരായ മൂന്ന് പേര്‍ക്ക് ഓഹരി നല്‍കിക്കൊണ്ടാണ് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന് തുടക്കമിട്ടത്. തുടര്‍ന്ന് 2008 ല്‍ ബിസിനസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് , 2009 ല്‍ ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ പേരുകളില്‍ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബിസയര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പനീസ് ആക്റ്റ് പ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്താണ് വന്‍ തട്ടിപ്പിന് കളമൊരുക്കിയത്.
ആയിരക്കണക്കിന് പേരെ കണ്ണികളാക്കി തട്ടിപ്പിനിരയാക്കിയിട്ടും ഇരുപതോളം പേര്‍ മാത്രമാണ് ആദ്യം പോലീസില്‍ പരാതി നല്‍കാനെത്തിയത്. തങ്ങള്‍ക്ക് പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ബഹുഭൂരിപക്ഷം നിക്ഷേപകരും കഴിയുകയായിരുന്നു. പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് 9 വര്‍ഷം കാലവിളംബം നേരിടേണ്ടി വന്നത്. അതേസമയം പ്രതിസ്ഥാനത്ത് പോലീസിലെ ഉന്നതന്റെ ഭാര്യ കൂടി ഉള്‍പ്പെട്ടതിനാലാണ് അന്വേഷണം ഇഴഞ്ഞതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
2011 ജൂലൈ മാസത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനല്‍ ഗൂഢാലോചന ) , 34 ( കൂട്ടായ്മ ) , 1978 ല്‍ നിലവില്‍ വന്ന പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം ( തടയല്‍ ) നിയമത്തിലെ 3 , 4 , 5 , 6 ( റിസര്‍വ്വ് ബാങ്കിന്റെ അനുവാദപത്രമോ ലൈസന്‍സോ ഇല്ലാതെ നിയമ വിരുദ്ധമായി പണമിടപാടും ചിട്ടി ബിസിനസ്സും നടത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസില്‍ ക്രൈം ബ്രാഞ്ച് 2020 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ബിസയര്‍ തട്ടിപ്പ്:
......................................
കളക്ടറുടെയും പോലീസിന്റെയും
മുന്നറിയിപ്പ് റിപ്പോര്‍ട്ട്
അവഗണിച്ചു:
.........................................................
തിരുവനന്തപുരം: ബിസയര്‍ ഓഹരി തട്ടിപ്പ് സംബന്ധിച്ച് വയനാട് മേപ്പാടി പോലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ വയനാട് ജില്ലാ കളക്ടര്‍ ടി. ഭാസ്‌ക്കരന്‍ 2006 - 2011 ലെ എല്‍ഡി എഫ് മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കൊച്ചി ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയായതിനാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2009 ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് അവഗണിച്ചത് ബിസയര്‍ ഗ്രൂപ്പിന് വീണ്ടും തഴച്ചു വളരാന്‍ അവസരമൊരുക്കി.
ബിസയറിന്റെ ഓഹരി തട്ടിപ്പിന് ഇരയായ ഒരു വനിതയായിരുന്നു പരാതിക്കാരി. ഇതേ തുടര്‍ന്ന് മേപ്പാടി പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ വയനാട് ജില്ലാ കളക്ടര്‍ സോഴ്‌സ് റിപ്പോര്‍ട്ട് മുന്നറിയിപ്പായി നല്‍കിയത്.
കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പോ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ തട്ടിപ്പിന് അന് തന്നെ തടയിടാന്‍ കഴിയുമായിരുന്നു.
ബിസയറിന്റെ ഒരു യോഗത്തില്‍ നിന്നും വയനാട് പോലീസ് ഏജന്റുമാരെയും പ്രൊമോട്ടര്‍മാരെയും പിടികൂടിയതോടെയാണ് 120 കോടിയിലധികം വരുന്ന തട്ടിപ്പിന്റെ കഥ പുറത്തായത്. മാനന്തവാടി ഡി വൈ എസ് പി മുഹമ്മദ് ഷാഫി പിറ്റേന്ന് തന്നെ കൊച്ചിയിലെത്തി ബിസയര്‍ ഗ്രൂപ്പ് എം.ഡി. അബ്ദുള്‍ അര്‍ഷാദിനെ അറസ്റ്റ് ചെയ്തു.അതോടെ തട്ടിപ്പിന്റെ അമ്പരിപ്പിക്കുന്ന കണക്കുകള്‍ പുറം ലോകമറിഞ്ഞു.
കേരളം മുഴുവനും കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും ചില മേഖലയിലും വേരോട്ടമുള്ള തട്ടിപ്പാണ് വയനാട് പോലീസ് കണ്ടു പിടിച്ച് വിശദാന്വേഷണത്തിലൂടെ മുന്നോട്ടു കൊണ്ടു പോയത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടിയതിനെ തുടര്‍ന്ന് തുടരന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha