നവ കേരള യാത്രയ്ക്കിടെ അദ്ദേഹത്തിൻറെ സുരക്ഷാ സംഘം കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസ്... പിണറായിയുടെ ആളുകൾ നുഴഞ്ഞു കയറി ! സർക്കാരിൽ ആശയക്കുഴപ്പം

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവ കേരള യാത്രയ്ക്കിടെ അദ്ദേഹത്തിൻറെ സുരക്ഷാ സംഘം കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ സർക്കാർ പ്രോസിക്യൂട്ടർ പിണറായിയുടെ ഗൺമാൻമാരായ പ്രതികളുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കുന്നു. ഇക്കാര്യം നന്നായി അറിയാമായിരുന്നിട്ടും പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തയ്യാറാകുന്നില്ല.
കോടതി ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ പ്രോസിക്യൂഷന് കഴിയുന്നില്ല . പല ഘട്ടങ്ങളിലും മൗനം പാലിച്ച പ്രോസിക്യൂഷൻ ചില സന്ദർഭങ്ങളിൽ അവ്യക്തമായ മറുപടികൾ പറഞ്ഞ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനം ഭരിക്കുന്നത് ഇപ്പോഴും പിണറായി വിജയൻ ആണെന്ന് മട്ടിലാണ് പ്രോസിക്യൂഷന്റെ നീക്കങ്ങൾ. കോടതിയുടെ പല ചോദ്യങ്ങൾക്കും വാദികളുടെ അഭിഭാഷകനാണ് മറുപടി നൽകിയത്. ഇതിൽ പലതും കോടതി എതിർക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ പല വാദങ്ങളും പ്രോസിക്യൂഷൻ എതിർത്തില്ല. പോലീസ് ഫോട്ടോഗ്രാഫർ ദൃശ്യങ്ങൾ പകർത്തിയോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടർ ആദ്യം മറുപടി നൽകിയത്. പിന്നീട് തിരുത്തി. മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമയത്തിലെ ആശയക്കുഴപ്പം, മർദ്ദനമേറ്റവർക്ക് ഉണ്ടായ മുറിവുകൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലാത്തത് എന്തുകൊണ്ട് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞില്ല. കേസിൽ നരഹത്യ ശ്രമം ചുമത്തിയ റിപ്പോർട്ട് രജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിൽ അപാകതകൾ ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചപ്പോഴും കോടതിയുടെ സംശയങ്ങൾക്ക് പ്രോസിക്യൂഷൻ കൃത്യമായ മറുപടി നൽകിയില്ല. രക്ഷാപ്രവർത്തന കേസിൽ സർക്കാരിനെ തോൽപ്പിക്കാൻ അണിയറയിൽ ശ്രമിക്കുന്നത് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നിയമിച്ച പ്രോസിക്യൂട്ടറാണ്. ഈ പ്രോസിക്യൂട്ടറെ തൽസ്ഥാനത്തുനിന്ന് നീക്കാൻ പോലും ഒരു മാസം പ്രായമായ വി.ഡി. സതീശൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കേസിൽ സർക്കാർ പരാജയപ്പെടാനാണ് സാധ്യത.
അതേസമയം സതീശൻ സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം ഹാജരാക്കിയ രേഖകളുടെയും ദൃശ്യങ്ങളുടെയും ആധികാരികത ഉറപ്പാക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. അഞ്ചു പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിലെ വാദത്തിലാണ് സെഷൻസ് കോടതി തെളിവുകളുടെ ആധികാരികതയിൽ സംശയം ഉന്നയിച്ചത്. പിണറായി വിജയൻറെ ഗൺമാൻ എസ് അനിൽകുമാർ, എസ് സന്ദീപ് വി കെ ഷൈജു ആർ അരുൺ എന്നീ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയാണ് ഇന്നലെ സെഷൻസ് കോടതി പരിഗണിച്ചത്. ചൂരൽവടി കൊണ്ടുള്ള തലയ്ക്കുള്ള അടി മരണകാരണമായേക്കാം എന്ന മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ കേസിൽ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ചുമത്തിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. മാധ്യമപ്രവർത്തകരും വ്യക്തികളും പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് എസ് ഐ ടി കോടതിയിൽ സമർപ്പിച്ചത്. പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ എവിടെ എന്ന് കോടതി ചോദിച്ചു. ആ ദൃശ്യങ്ങളും നിലവിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി സമയം അനുവദിച്ചു. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പരോക്ഷമായി വ്യക്തമാക്കി . കോടതിയുടെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാതിരുന്ന പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായുള്ള ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പരാതിക്കാരായ എ ഡി തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൻ കുര്യാക്കോസും ആവശ്യപ്പെട്ടു എന്നാൽ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതിൽ പരാതിക്കാർ അസ്വസ്ഥരാണ്.
സെഡ് പ്ലസ് കാറ്റഗറിയിലുള്ള വിഐപിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ വാഹനത്തിൽ നിന്ന് ഇറങ്ങരുതെന്ന് നിർദ്ദേശമില്ലേ എന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന ജോലിയാണ് ചെയ്തതെന്ന് വാദിച്ച പ്രതിഭാഗത്തോടായിരുന്നു കോടതിയുടെ ചോദ്യം. ഇതായിരുന്നു വാഹനത്തിൽ നിന്നിറങ്ങാൻ എന്തെങ്കിലും നിർദ്ദേശം സുരക്ഷാ സംഘത്തിന് കിട്ടിയിരുന്നോ? ലോക്കൽ പോലീസ് പ്രതിഷേധക്കാരെ ശാന്തരാക്കിയ ശേഷവും സുരക്ഷാസംഘം ഇറങ്ങിച്ചെന്ന് മർദ്ദിച്ചത് എന്തിനായിരുന്നു എന്നും കോടതി ചോദിച്ചു . ചില സാഹചര്യങ്ങളിൽ ഇങ്ങനെ ഇടപെടേണ്ടി വരുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. അന്വേഷണസംഘം ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ മർദ്ദനമേറ്റ പരാതിക്കാരുടെ വാദത്തിന് അനുകൂലമാണെന്നും സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ചൂരൽവടി കൊണ്ട് തലയ്ക്ക് അടിച്ചത് മരണകാരണമാകാം എന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നരഹത്യാശ്രമം ചുമത്തിയത്. എന്നാൽ മെഡിക്കൽ ബോർഡ് വടി പരിശോധിച്ചത് മെയ് 30ന് വൈകിട്ടാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപ്പോൾ അന്ന് ഉച്ചയ്ക്ക് തന്നെ എങ്ങനെ നരഹത്യാകുറ്റം ചുമത്തിയെന്ന് കോടതി ചോദിച്ചു. പരാതിക്കാർക്ക് ഗുരുതര മുറിവേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ ഇല്ല എന്നാണ് കോടതിയുടെ കണ്ടെത്തൽ. പോലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങി ഡോക്ടർമാർ അത് രേഖപ്പെടുത്തിയിട്ടില്ല എന്ന് പരാതിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. ടിവി ചാനലുകളും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തികളും പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് കോടതി ഹാജരാക്കിയത്. പോലീസ് ഫോട്ടോഗ്രാഫർ ചിത്രങ്ങൾ എടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ ആദ്യ അന്വേഷണസംഘം റഫർ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നതായി പ്രതിഭാഗം രേഖാമൂലം അറിയിച്ചു . പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇതിന്റെ സിഡി ഹാജരാക്കി. ഈ സി ഡിയോ എസ് ഐ ടി സമർപ്പിച്ച വീഡിയോ ദൃശ്യങ്ങളോ കോടതി പരിശോധിച്ചില്ല. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്ന റിപ്പോർട്ട് ലഭിച്ചശേഷം മാത്രം പരിശോധിക്കാം എന്ന് കോടതി പറഞ്ഞു.
ഏതായാലും മുഖ്യമന്ത്രി ഇക്കാര്യം മനസിലാക്കിയെന്നാണ് കേൾക്കുന്നത്. എം എൽഎമാർ മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് നിയമമന്ത്രി. നൂറായിരം തിരക്കിനിടയിൽ മുഖ്യമന്ത്രിക്ക്നിയമവകുപ്പിനെ കുറിച്ച് ആലോചിക്കാൻ കഴിയുന്നില്ല. സി പി എം പ്രോസിക്യൂട്ടർമാർ സംസ്ഥാനത്തെ വിവിധ കോടതികളിലിരുന്ന് ഇതാണ് ചെയ്യുന്നത്. സർക്കാർ മാറുമ്പോൾ പ്രോസിക്യൂട്ടർമാർ രാജിവയ്ക്കാറാണ് പതിവ്. എന്നാൽ ഇക്കുറി ആരും രാജിവച്ചിട്ടില്ല. പുറത്താക്കട്ടെ എന്നാണ് ഇവരുടെ നയം. പുറത്താക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല.വിവിധ കോടതികളിലുള്ള കേസുകളിൽ ഭരണപക്ഷത്തിനെതിരെ കളിക്കാനാണ് സർക്കാർ അഭിഭാഷകർ ശ്രമിക്കുന്നത്. രക്ഷാപ്രവർത്തനം പോലുള്ള കേസുകളിലെങ്കിലും സർക്കാർ ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നു. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സി പി എം തങ്ങളുടെ പ്രോസിക്യൂട്ടർമാരെ സമർത്ഥമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. രക്ഷാപ്രവർത്തനം കേസ് ഇതിന്റെ ടെസ്റ്റ് ടോസാണ്. നിയമവകുപ്പിലെ കോൺഗ്രസുകാർ ഇക്കാര്യം ഗൗരവമായി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും പഴ്സനൽ സ്റ്റാഫിലും വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളായ ജീവനക്കാരെ നിയമിക്കുന്നതിൽ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. കൊത്തി കൊത്തി മുറത്തിൽ കയറി കൊത്താനാണ് നീക്കം.
ഏറ്റവുമൊടുവിൽ, മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി. മുൻ സ്പീക്കർ കൂടിയായ എൻ.ശക്തൻ എംഎൽഎയുടെ പിഎ ആയി സിപിഎം യൂണിയനിൽപെട്ട ആളെ നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് സംഘടന രംഗത്തെത്തിയെങ്കിലും തീരുമാനം തിരുത്തിയിട്ടില്ല.
പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘സതീശന്റെ നുണകൾ’ എന്ന പേരിൽ ഫെയ്സ്ബുക് പേജ് ആരംഭിച്ച് പ്രചാരണം നടത്തിയ പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാരനെതിരെ സർക്കാർ അന്വേഷണം നടത്താൻ ഒരുങ്ങവേ ഇയാൾക്ക് സുരക്ഷിത നിയമനം നൽകാൻ അണിയറനീക്കം തുടങ്ങിയെന്ന് ആക്ഷേപമുണ്ട്. ഒരു സിപിഎം എംഎൽഎയുടെ പിഎ ആയി നിയമിച്ച് സർക്കാർ അന്വേഷണം അട്ടിമറിക്കാനാണു നീക്കം. പിആർഡി അറിയാതെയുള്ള നിയമന നീക്കത്തിനു പിന്നിൽ സർക്കാരിനുള്ളിലെ തന്നെ ചില സിപിഎം അനൂകൂല ലോബികളാണെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഇയാൾ വി.ഡി.സതീശനെതിരെ പ്രചാരണത്തിന് ആഹ്വാനം ചെയ്ത് റെഡ് ബറ്റാലിയൻ എന്ന വാട്സാപ് ഗ്രൂപ്പിൽ ഇട്ട സന്ദേശം സന്ദീപ് വാരിയർ എംഎൽഎയാണ് പുറത്തെത്തിച്ചത്.
ഒന്നാം പിണറായി സർക്കാരിലെ ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്നയാളുടെ ഭാര്യയെ മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലേക്കു തിരുകിക്കയറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സർവീസ് സംഘടന നൽകിയ പട്ടിക വെട്ടി പകരം ഇവരെ നിയമിക്കാനാണ് ചരടുവലി നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്നയാളെ ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലോ വകുപ്പ് ആസ്ഥാനത്തോ നിയമനം നൽകാനും ധാരണയായിട്ടുണ്ട്. മറുവശത്ത് 10 വർഷമായി പിആർഡി ഡയറക്ടറേറ്റിൽനിന്ന് എൽഡിഎഫ് സർക്കാർ മാറ്റിനിർത്തിയിരുന്ന യുഡിഎഫ് അനുഭാവിയായ അഡിഷനൽ ഡയറക്ടറെ വകുപ്പിൽ തിരിച്ചെത്തിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന പരാതിയും സംഘടനകൾക്കുണ്ട്. 10 വർഷം എൽഡിഎഫ് ഭരണമായിരുന്നതിനാൽ അനുഭവ പരിചയമുള്ള യുഡിഎഫ് അനുഭാവികളായ പഴ്സനൽ സ്റ്റാഫിനെ കിട്ടാനില്ലെന്ന പരാതി മന്ത്രിമാർക്കുണ്ട്.
ഇതും ആലപ്പുഴ മോഡൽ രക്ഷാപ്രവർത്തനം തന്നെയാണ്. യു ഡി എഫിനെ ഒതുക്കാൻ കഴിയില്ലെന്ന് മനസിലാക്കിയപ്പോഴാണ് സി പി എം ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നത്. പിന്നിൽ നിന്ന് കുത്താനാണ് സി പി എമ്മിന്റെ നീക്കം. കാരണം സതീശൻ സർക്കാരിന്റെ ഖ്യാതിക്ക് മങ്ങലേൽപ്പിക്കാൻ കഴിയില്ലെന്ന് സി പി എം നേതാക്കൾക്ക് നന്നായറിയാം. അതുകൊണ്ടാണ് പിൻവാതിൽ നീക്കങ്ങൾ ശക്തമാക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് അനിൽ കുമാർ. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോഴും പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു അനിൽ. തിരുവനന്തപുരം സ്വദേശിയാണ് അനിൽകുമാർ. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം സർക്കാർ ജീവനക്കാരെ വിശ്വസിക്കുന്ന പതിവില്ല. എന്നാൽ ഒരു ചാവേറിനെ പോലെയാണ് അനിൽ പിണറായിക്കൊപ്പം പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ദൈനംദിന വ്യവഹാരങ്ങളുടെ ചുമതല അനിൽകുമാറിനാണ്. പിണറായിയുടെ വീട്ടുകാരും അനിൽകുമാറിനെ അത്രയേറെ വിശ്വസിക്കുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ടി പി സെൻകുമാർ ഡി ജി പി സ്ഥാനത്തുനിന്നും തെറിക്കാനുള്ള ഒരു കാരണം അനിൽകുമാറുമായുള്ള അഭിപ്രായവ്യത്യാസം ആയിരുന്നുവെന്ന് പോലീസ് സേനയിലെ ചില പഴയ ഉദ്യോഗസ്ഥർ ഇപ്പോഴും ഓർക്കാറുണ്ട്. നാളെ പിണറായി വിജയൻ മുഖ്യമന്ത്രിയോ എംഎൽഎയോ ആയില്ലെങ്കിൽ പോലും അദ്ദേഹത്തിന് പോലീസ് സുരക്ഷ ഉണ്ടെങ്കിൽ അനിൽകുമാർ ആയിരിക്കും ഗൺമാൻ എന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പുണ്ട്. അതാണ് അവർ തമ്മിലുള്ള ബന്ധം. അതുകൊണ്ടുതന്നെ അനിൽകുമാറിനെ പൂർണമായും സംരക്ഷിക്കും.
മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി അന്നത്തെ മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്. പി ലഭിച്ചില്ലെന്ന് പറയുന്ന മർദ്ദന ദ്യശ്യങ്ങൾ മർദ്ദനമേറ്റവർ തന്നെ കോടതിയിൽ സമർപ്പിച്ച് കഴിഞ്ഞു. കാരണം ലോകം മുഴുവൻ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ദ്യശ്യങ്ങളാണ് ലഭ്യമല്ലെന്ന് പോലീസ് പറയുന്നത്. ഇത് എം.ആർ അജിത് കുമാറിനുള്ള പണികൂടിയായിരുന്നു.എം. ആർ. അജിത്ത് കുമാറിനെ മുഖ്യമന്ത്രി കണ്ണുമടച്ച് സംരഷിക്കുന്നതിലുള്ള വിരോധമാണ് ഡി.ജി പി ഷേക് ദർവേഷ് സാഹിബ് മുഖ്യമന്ത്രിയോട് തീർത്തത്. നവകേരള സദസിന്റെ ചുക്കാൻ അജിത്ത് കുമാറിനായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ കയറൂരി വിട്ടത് അജിത്ത് കുമാർ ആണെന്ന ആക്ഷേപം പരക്കെയുണ്ട്.
നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റു സുരക്ഷാ ജീവനക്കാർക്കും ക്ലീൻ ചിറ്റ് നൽകിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോൺഗ്രസാണ് കോടതിയിലെത്തിയത്.. കേസിൽ മർദനത്തിന്റെ ദൃശ്യങ്ങൾ കിട്ടിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്കു ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയത്..ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടു നൽകിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളിൽ മർദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പ്രധാന വാദം. അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലിൽ നൽകിയ യൂത്ത് കോൺഗ്രസ് കോടതിയിൽ തടസ്സ ഹർജി നൽകി. അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ആണ് ദൃശ്യങ്ങൾ പൊലീസിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറാണു കേസിലെ ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് രണ്ടാം പ്രതി. പരാതിക്കാരന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധവും യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുന്നതുമാണെന്നു ബോധ്യമായെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനിൽരാജ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഡിസംബർ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ പ്രതിഷേധിച്ചവർക്കാണ് അടിയേറ്റത്. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതര പരുക്കുണ്ടായെന്നുമുള്ള പരാതിയാണു പൊലീസ് അന്വേഷിച്ചത്.
അതേസമയം ചാനലുകൾ പകർത്തിയ മർദന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കു സിഡിയിൽ നൽകിയിരുന്നെന്നു പരാതിക്കാരൻ അജയ് പറഞ്ഞു. എന്നാൽ സിഡിയിൽ അല്ല പെൻഡ്രൈവിൽ നൽകണമെന്നും ചാനലുകൾ പകർത്തിയതല്ല, പരാതിക്കാർ പകർത്തിയ ദൃശ്യങ്ങൾ വേണമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. മർദനമേറ്റു കിടക്കുമ്പോൾ എങ്ങനെ ദൃശ്യങ്ങൾ പകർത്തുമെന്നാണ് അജയ് ചോദിച്ചത്. പിന്നീടു പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ കാണാൻ ചെന്നെങ്കിലും സാധിച്ചില്ല. ഫോണിൽ വിളിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അടിച്ചു തകർക്കാൻ ശ്രമിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അജയ് പറയുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചതിനു മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ സൗത്ത് പൊലീസ് കേസെടുത്തത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 3 വകുപ്പുകൾ പ്രകാരമാണ് . . 294 (ബി) – പൊതുസ്ഥലത്തുവച്ച് അസഭ്യവാക്കുകൾ വിളിക്കുക, 324 – അപകടകരമായ ആയുധംകൊണ്ടു ബോധപൂർവം പരുക്കേൽപിക്കുക, 325 – ബോധപൂർവം –ഗുരുതരമായി പരുക്കേൽപിക്കുക എന്നിവയാണ് വകുപ്പുകൾ. മൂന്നും ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. എന്നാൽ, കോടതിക്കു പുറത്തു തീർപ്പാക്കാൻ കഴിയില്ല. പ്രതികൾ കോടതിയിൽ വിസ്താരം നേരിടേണ്ടിവരും. അതാണ് സംഭവിക്കാൻ പോകുന്നത്. സൗത്ത് പൊലീസ് ഇൻസ്പെക്ടർ എസ്.അരുൺ റജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. കോടതി നിർദേശ പ്രകാരം കേസെടുത്ത് അസൽ മൊഴിയോടൊപ്പം കോടതിയെയും പൊലീസ് മേലധികാരികൾക്കും അയച്ചതായി എഫ്ഐആറിൽ പറയുന്നു.
ഇതേ ലൈനിൽ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നടക്കുന്നത്. അതാണ് കോൺഗ്രസുകാരെ വേദനിപ്പിക്കുന്നത്. പിണറായി നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ പോലും കഴിയാത്തത് നിർഭാഗ്യകരം തന്നെയാണ്.
https://www.facebook.com/Malayalivartha
























