സമാധാനം അകലെ !! കുവൈത്ത് ആക്രമണത്തിൽ ഒരു മരണം.... തിരിച്ചടിയ്ക്കുമെന്ന് US ആശങ്കയിൽ ഗൾഫ്

ബുധനാഴ്ച പുലർച്ചെ കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം. ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് പൂർണ തോതിൽ നവീകരണം പൂർത്തിയാക്കി എയർപോർട്ട് തുറന്നത്. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു
അതേസമയം ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ട കുവൈത്ത് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാന്റെ അധീനതയിലുള്ള ഖേഷ്ം ദ്വീപിലെ താവളങ്ങൾക്ക് നേരെ യുഎസ് സൈന്യം സ്വയംരക്ഷാർത്ഥം ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസ് സൈനിക കേന്ദ്രങ്ങളും സഖ്യരാജ്യങ്ങളിലെ തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് മിസൈൽ ആക്രമണം ശക്തമാക്കിയത്.
വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖിഷം ദ്വീപിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ശക്തമായ പ്രത്യാക്രമണം നടത്തി. ബഹ്‌റൈനിലെ മനാമയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽ പടയുടെ കേന്ദ്രത്തിന് നേരെയും കുവൈത്തിലെ അമേരിക്കൻ സൈനികരുടെ താമസ കേന്ദ്രങ്ങൾക്കും വ്യോമതാവളങ്ങൾക്കും നേരെയുമാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് കുവൈത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്തേക്ക് വന്ന ഡ്രോണുകളും മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ താല്പര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ, ഇറാൻ സൈനിക നേതൃത്വങ്ങൾ പരസ്പരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച കുവൈത്ത്, ഈ ആക്രമണങ്ങൾ പ്രദേശത്തിന്‍റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്‍റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്‍റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കുവൈത്തിന്‍റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ‘ചുവപ്പ് രേഖ’ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിന് ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.അതേസമയം ആക്രമണങ്ങൾ ഒന്നിച്ച് നേരിടണം എന്ന് യുഎഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു.
ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























