നാടിന്റെ നൊമ്പരമായി മൂന്ന് യുവാക്കൾ; ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ സൽക്കാരത്തിന് പിന്നാലെ മരണമെത്തിയ വഴി

ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്നുള്ള സല്‍ക്കാരം ജിപിനും മിലനും ലിഥിനും ജീവിതത്തില്‍ അവസാനത്തെ ചടങ്ങായി. കടവന്ത്രയില്‍ അടുത്തടുത്തായിരുന്നു മിലന്റെയും ലിഥിന്റെയും വീടുകള്‍. കനത്ത മഴ കാരണം യാത്ര മാറ്റിവയ്ക്കാന്‍ ആലോചിച്ചെങ്കിലും ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്നുള്ള സല്‍ക്കാരമായതിനാല്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കല്യാണവീട്ടിലെത്തി സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ദേശീയപാതയിലേക്കു വരാനായി റെയില്‍വേ പാളം മുറിച്ച് കടക്കുമ്പോഴാണ് മരണ ദൂതുമായി പാഞ്ഞെത്തിയ ട്രെയിന്‍ മൂവരെയും ഇടിച്ചുതെറിപ്പിച്ചത്.
വളവുള്ള പ്രദേശമായതിനാല്‍ ട്രെയിന്‍ കണ്ണില്‍പ്പെട്ടില്ലെന്നു കരുതുന്നത്. വിവാഹ വീട്ടിലെ ഗാനമേള ട്രെയിനിന്റെ ശബ്ദം കേള്‍ക്കുന്നതിന് തടസമാകുകയും ചെയ്തു. വളരെയധികം സുഹൃദ് വലയത്തിനുടമകളായിരുന്നു മിലനും ലിഥിനും. സൃഹുത്തുക്കളുടെ ഏതാവശ്യങ്ങളിലും സഹായിക്കാനായി മുന്നിട്ടിറങ്ങുമായിരുന്നു. അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നിരവധി പേരാണ് മൃതദേഹങ്ങള്‍ അവസാനമായി കണ്ടുമടങ്ങിയത്.
അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കിഴക്കേ വേലിക്കകത്ത് വര്‍ഗീസിന്റെ മകന്‍ ജിപിന്‍(24), കടവന്ത്രയില്‍ വാടകയ്ക്കു താമസിക്കുന്ന അരൂര്‍ ചേനാത്ത് വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ ലിഥിന്‍(23), എറണാകുളം കടവന്ത്ര മാതാനഗര്‍ ലെയ്നില്‍ ഒറ്റനിലത്ത് ആന്റണിയുടെ മകന്‍ മിലന്‍(22) എന്നിവരാണ് മരിച്ചത്. അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം സംഭവിച്ചത്.
കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മെമുവാണ് ഇടിച്ചത്. മൂവരുടെയും സംസ്‌കാരം നടന്നു. ജിബിന്‍ വര്‍ഗീസ് ആര്‍ടിസ്റ്റാണ്. അമ്മ: മെറ്റി. സഹോദരി: സൌമ്യ. മിലന്‍ കൊച്ചി മെട്രോ നിര്‍മാണകമ്പനി ജീവനക്കാരനാണ്. അമ്മ: റെക്‌സി. സഹോദരന്‍: അലന്‍. എറണാകുളം ചിറ്റൂര്‍ റോഡിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ ടെക്‌നീഷ്യനാണ് ലിതിന്‍. അമ്മ: മെറ്റില്‍ഡ. സഹോദരന്‍: ലിഥു.
https://www.facebook.com/Malayalivartha























