കാസർഗോഡ് പിടിയിലായ വ്യാജസിദ്ധന്റെ ദുര്‍മന്ത്രവാദത്തിൽ ജീവനെടുത്ത കാസര്‍കോട്ടെ യുവതിയുടെ കഥ ഇങ്ങനെ...

ഭര്‍തൃമതിയായ തന്‍സീന എന്ന ടീന പട്ടാപ്പകല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്‍ന്നുള്ള അന്വേഷണം എത്തിനിൽക്കുന്നത് വ്യാജസിദ്ധനിലേക്ക്. തന്‍സീറ മരിച്ച ദിവസം ക്വാര്‍ട്ടേഴ്സില്‍ ഒരു സിദ്ധന്‍ മന്ത്രവാദം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അജാനൂര്‍ കാറ്റാടി കൊളവയല്‍ താമസിക്കുന്ന അമ്പത്തെട്ടുകാരനായ അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഹോസ്ദുര്‍ഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
വ്യാജസിദ്ധന്‍ മന്ത്രവാദത്തിനായി ക്വാര്‍ട്ടേഴ്സിലെത്തുകയും അതിനായി ചില മരുന്നുകള്‍ വേണമെന്നും പറഞ്ഞ് യുവതിയുടെ ഭര്‍ത്താവായ പാണത്തൂര്‍ സ്വദേശി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ജോമോനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയില്‍ യുവതിയെ ഇരുത്തി ചില മരുന്നുകള്‍ ഉപയോഗിച്ച് പുക ഇട്ട ശേഷം മന്ത്രവാദം ആരംഭിക്കുകയായിരുന്നു. പാതി മയക്കത്തിലായ യുവതിയുടെ പൊക്കിള്‍ കുഴിയിലും ചുറ്റുമായും പച്ച കുത്തുകയും അടിവയറ്റിന്റെ പുറത്ത് ഏതോ ഭാഷയില്‍ ചില അക്ഷരങ്ങള്‍ കുത്തിക്കുറിച്ചതായും കാണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോഴും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയായ തന്‍സീറയുടെ രഹസ്യഭാഗത്ത് സിദ്ധന്റെ പരാക്രമം മൂലമുള്ള മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു.
ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ച കോഴിമുട്ടകള്‍, കരി, തുടങ്ങിയ സാധനങ്ങളും ക്വാര്‍ട്ടേഴ്സില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ സിദ്ധനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരിക്കയാണ്. മന്ത്രവാദത്തിനുള്ള ചെലവിനായി യുവതി മാതാവില്‍ നിന്നും പണം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് വായ്പ അടക്കാനാണെന്ന് പറഞ്ഞാണ് താന്‍ സ്വര്‍ണം പണയം വെച്ച് പതിനായിരം രൂപ നല്‍കിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. മാതാവില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തു വരികയാണ്. പ്രദേശവാസികള്‍ നേരത്തെ തന്നെ വ്യാജസിദ്ധനായ അബ്ദുറഹ്മാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇയാളുടെ മന്ത്രവാദ തട്ടിപ്പിനെതിരെ ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha























