ആകാക്ഷയോടെ ലോകം.... അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത് കാണാന്‍ ലോകം ആകാക്ഷയോടെ ഇരുന്ന സമയത്ത് ദാ വരുന്നു സൈന്യത്തിനൊപ്പം അഭിനന്ദനും മറ്റൊരു വനിതയും; ഇതാരാണെന്ന ചോദ്യം ഉയരുമ്പോഴും കൃത്യമായ ഉത്തരം നല്‍കാനായില്ല

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെയായിരുന്നു വ്യോമസേന വിങ് കമാന്‍ഡര്‍ വര്‍ധമാനെ അഭിനന്ദന്റെ മാസ് എന്‍ട്രി. ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ എത്താന്‍ ജനങ്ങള്‍ കാത്തിരുന്നത് മണിക്കൂറുകളായിരുന്നു. ഏറെ വൈകാരിക രംഗങ്ങളോടെയാണ് അഭിനന്ദനെ രാജ്യാതിര്‍ത്തിയില്‍ സ്വീകരിച്ചത്. അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിമ്മക്കുട്ടി വര്‍ധമാനും അമ്മ ഡോ. ശോഭയും മകനെ സ്വീകരിക്കാന്‍ അതിര്‍ത്തിയിലെത്തി. അഭിനന്ദന്റെ മടങ്ങിവരവ് ആഘോഷിച്ച് മുദ്രാവാക്യം വിളികളോടെയും ആരവങ്ങളോടെയും ആയിരങ്ങള്‍ വാഗയില്‍ തടിച്ചുകൂടിയിരുന്നു. തിരിച്ചെത്തിക്കാന്‍ വൈകിയതുസംബന്ധിച്ച് കാരണമന്വേഷിക്കില്ലെന്ന് വ്യോമസേന വക്താവ് പറഞ്ഞു. അഭിനന്ദനെ അമൃത്‌സറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി. പിന്നിട് വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അഭിനന്ദന്‍ വീരനായി ഇന്ത്യയിലെത്തിയതോടെ പുതിയ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. അഭിനന്ദന്റെ മാസ് എന്‍ട്രിയില്‍ പട്ടാളക്കാരനോടൊപ്പം പ്രത്യക്ഷപ്പെട്ട വനിത ആരാണ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി 9.20നാണ് അഭിനന്ദന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ ഒരു വനിതയും. വാഗ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പതാകക്ക് മുന്നില്‍ ഈ വനിതക്കൊപ്പമാണ് അഭിനന്ദന്‍ നിന്നത്. അഭിനന്ദനെ കൈമാറിയ ശേഷം സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു. പാകിസ്ഥാന്‍ ഉദ്യോഗസ്ഥ, റെഡ്‌ക്രോസ് പ്രതിനിധി തുടങ്ങിയ പല വ്യാഖ്യാനങ്ങളും നല്‍കി.
എന്നാല്‍ സത്യമിതാണ്. ഡോ. ഫരീഖ ബുഗ്തി, പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ കാര്യങ്ങള്‍ക്കുള്ള ഡോക്ടര്‍.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിന്‍ സര്‍വീസ് ഓഫ് പാക്കിസ്ഥാന്‍(എഫ്എസ്പി) ഉദ്യോഗസ്ഥയാണിവര്‍. പാക്കിസ്ഥാന്‍ തടവിലുളള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദില്‍ 2017 ല്‍ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയപ്പോള്‍ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു.
കഴിഞ്ഞ മാസം കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതിയില്‍ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു. 2005 ലാണ് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫിസില്‍ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ല്‍ വിദേശകാര്യ ഓഫിസ് വക്താവായും സേവനം അനുഷ്ഠിച്ചു.
അതേസമയം പാകിസ്താന്‍ പട്ടാളത്തിന് മുന്നില്‍ അകപ്പെട്ടിട്ടും പതറാതെ അക്ഷോഭ്യനായിനിന്ന ഇന്ത്യയുടെ വീരപുത്രന് വാഗാഅട്ടാരി അതിര്‍ത്തിയില്‍ വീരോചിതമായ വരവേല്‍പ്പാണ്് ലഭിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് വാഗയിലെ പ്രതിദിന ദേശീയ പതാകതാഴ്ത്തല്‍ ചടങ്ങ് വെള്ളിയാഴ്ച ഉപേക്ഷിച്ചു.
വൈകീട്ട് അഞ്ചരയോടെ രാജ്യാന്തര റെഡ്‌ക്രോസിന്റെ മധ്യസ്ഥതയില്‍ പാകിസ്താന്‍ അധികൃതര്‍ അഭിനന്ദനെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടുതവണ സമയം പുനക്രമീകരിച്ച് രാത്രി 9 മണി കഴിഞ്ഞാണ് അഭിനന്ദനെ അതിര്‍ത്തിയിലെത്തിച്ചത്. പാകിസ്താന്‍ സൈനിക പ്രതിനിധികള്‍ക്കും ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അതിര്‍ത്തിയിലെത്തിയ അഭിനന്ദനെ ഇന്ത്യന്‍ സൈനികര്‍ കവാടം തുറന്ന് രാജ്യത്തിനകത്തേയ്ക്കാനയിച്ചു.
എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്‍ ജി കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ സന്നിഹിതരായി. വ്യോമസേനയുടെ വന്‍സംഘം തന്നെ വാഗയില്‍ എത്തി. സൈനിക നടപടിക്രമങ്ങള്‍ക്കുശേഷം പാക് അതിര്‍ത്തിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പഞ്ചാബ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.
നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് അഭിനന്ദന്‍ പറഞ്ഞു. അഭിനന്ദനെ വിമാനമാര്‍ഗം ഇന്ത്യയില്‍ എത്തിക്കണമെന്ന് കഴിഞ്ഞദിവസം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ പാകിസ്ഥാന്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്ന് പ്രത്യേകവിമാനത്തില്‍ അഭിനന്ദനെ ലാഹോറില്‍ എത്തിച്ചു.
പിന്നീട് 25 കിലോമീറ്റര്‍ റോഡ് മാര്‍ഗം വാഹനവ്യൂഹത്തിന്റെ അകമ്പടിയില്‍ കനത്തസുരക്ഷയോടെ വാഗ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. പാകിസ്താന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരും അഭിനന്ദനെ അനുഗമിച്ചു.
ഫെബ്രുവരി 27നു രാവിലെ ജമ്മുകശ്മീരില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ്16 വിമാനത്തെ വെടിവച്ചിടുന്നതിനിടെയാണ് അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ്21 ബൈസണ്‍ വിമാനം പാകിസ്താനില്‍ തകര്‍ന്നുവീണത്.
പാരച്യൂട്ട് വഴി സുരക്ഷിതനായി ഇറങ്ങിയെങ്കിലും പിന്നീട് അഭിനന്ദന്‍ പാക്‌സൈന്യത്തിന്റെ പിടിയിലായി.അതിനിടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വ്യക്തിയെ അവിടെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതോടെയാണ് എല്ലാം ശുഭമായത്.
"
https://www.facebook.com/Malayalivartha























