ജോലിയില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്നപ്പോൾ സുഹൃത്ത് കാനഡയിലേക്ക്; അസൂയ മൂത്ത് യാത്ര മുടക്കാൻ കാണിച്ചുകൂട്ടിയത്...

എയർപോർട്ടിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയിൽ. ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ബോബുവച്ചിട്ടുണ്ടെന്ന് പറഞ്ഞ 24കാരനായ എംടെക് വിദ്യാർത്ഥി കട്റജു ശശികാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് പോലീസും ഞെട്ടി. താൻ ജോലിയില്ലാതെ അലഞ്ഞു തിരിയുമ്പോൾ തൻ്റെ ബാല്യകാല സുഹൃത്ത് സായ്റാം തുടർപഠനത്തിനായി കാനഡയിലേക്ക് പോകുന്നതിൽ അസൂയ പൂണ്ടാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്നാണ് ഇയാളുടെ മൊഴി.
കാനഡ ഇമിഗ്രേഷൻ ഓഫീസിലേക്ക് സായ്റാമിൻ്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം അയച്ച് നേരത്തെ തന്നെ ഇയാൾ സുഹൃത്തിൻ്റെ കാനഡ യാത്ര തടയാൻ ശ്രമിച്ചിരുന്നു. മോശം പദപ്രയോഗങ്ങൾ നടത്തി മെയിൽ അയച്ചിട്ടും അത് മറികടന്ന് വിസ വന്നതോടെയാണ് ഇയാൾ അവസാന അടവെടുത്തത്. ചൊവ്വാഴ്ച ഉച്ചക്ക്, കട്റജു തൻ്റെ മൊബൈൽ ഫോണിൽ നിന്നും എയർപോർട്ടിലേക്ക് ഒരു വ്യാജ ബോംബ് ഭീഷണി ഇമെയിൽ ചെയ്തു. ഭീഷണി സന്ദേശത്തിൽ സുഹൃത്തിൻ്റെ ഇമെയിൽ അഡ്രസും മൊബൈൽ നമ്പരും ഇയാൾ ഉൾപ്പെടുത്തിയിരുന്നു. സുഹൃത്തിനെ പൊലീസ് പിടിക്കണമെന്ന് കണക്കുകൂട്ടിയാണ് ഇയാൾ തൻ്റെ വിവരങ്ങൾ മറച്ചു വെച്ചത്. എന്നാൽ ഐപി അഡ്രസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസ് കട്റജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളം മുഴുവൻ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. അതേ സമയം കാനഡയിലേക്ക് പുറപ്പെടുന്നതിനു മുൻപായി പൊലീസ് സ്റ്റേഷനിൽ വന്ന് സായ്റാം തൻ്റെ ഉറ്റ ചങ്ങാതിയെ കാണുകയും 500 രൂപ നൽകുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇയാൾ കാനഡയിലേക്ക് പോവുകയും ചെയ്തു.
https://www.facebook.com/Malayalivartha

























