കേരളം ഭീഷണിയുടെ നിഴലില്‍; ബംഗ്ലാദേശ് തീവ്രവാദ സംഘടനയായാ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ബംഗ്ലാദേശ് തീവ്രവാദ സംഘടനയായാ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്നു വ്യക്തമാക്കിയ എൻഐഎ മേധാവി വൈ.സി. മോദി സംശയമുള്ള 125 പേരുടെ പട്ടികയും സംസ്ഥാനങ്ങൾക്കു കൈമാറി. ബീഹാര്‍, കര്‍ണാടക, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ഇവരുടെ പ്രവര്‍ത്തനം എത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഭീകരവിരുദ്ധ സ്ക്വാഡുകളുടെ (എടിഎസ്) മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എൻഐഎ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
കർണാടക അതിർത്തിയിലെ കൃഷ്ണഗിരി മലനിരകളിൽ സംഘടന റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായും എൻഐഎ കണ്ടെത്തി. ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാരിലൂടെയാണു സംഘടന സംസ്ഥാനങ്ങളിലേക്ക് സ്വാധീനത്തിനു ശ്രമിക്കുന്നതെന്നും എൻഐഎ മേധാവി വ്യക്തമാക്കി. ജെഎംബി നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടികയാണു സംസ്ഥാനങ്ങൾക്കു കൈമാറിയത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ബെംഗളൂരുവിൽ ജെഎംബി 20–22 ഒളിസങ്കേതങ്ങളാണു തയാറാക്കിയത്. ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് എൻഐഎ ഇൻസ്പെക്ടര്‍ ജനറൽ അലോക് മിത്തൽ പറഞ്ഞു.
മ്യാൻമറിൽ രോഹിങ്ക്യ മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കു മറുപടിയായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങൾ സംഘടന ലക്ഷ്യമിടുകയാണെന്നും മിത്തൽ വ്യക്തമാക്കി. ജെഎംബിയുടെ ദക്ഷിണേന്ത്യൻ ചുമതലക്കാരനെന്ന് കരുതുന്ന എസ്.കെ. അസദുല്ലയെ (രാജ– 35) ചെന്നൈ നീലാങ്കരിയിൽ നിന്നു കൊൽക്കത്ത പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ബംഗാൾ ബർധാനിലെ ദംഗാപാറ സ്വദേശിയായ അസദുല്ല 10 മാസമായി ചെന്നൈയിലാണു താമസം. കഴിഞ്ഞ വർഷം ജനുവരിയിൽ ബോധ്ഗയയിൽ നടന്ന സ്ഫോടനവുമായി ഇയാൾക്കു നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
സംസ്ഥാനങ്ങളുടെയും സഹായത്തോടെ തീവ്രവാദ ഗ്രൂപ്പുകളുടെ വെല്ലുവിളിയെ നേരിടാന്‍ എന്‍ഐഎ തയ്യാറാണെന്ന് യോഗേഷ് ചന്ദര്‍ മോദി അറിയിച്ചു. രാജ്യവ്യാപകമായിതന്നെ ശക്തമായ ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് എന്‍ഐഎ തീരുമാനം . ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും എടിഎസ് എസ്ടിഎഫ് മേധാവികളടെ കൂടിക്കാഴ്ചയും ഡല്‍ഹിയില്‍ നടന്നു.എടിസ് എസ്ടിഎഫ് മേധാവികള്‍ക്ക് രണ്ടുദിവസത്തെ പരിശീലന ക്യാമ്പും ഡല്‍ഹിയില്‍ നടന്നുവരികയാണ് . തീവ്രവാദ സാമ്പത്തിക ഇടപാടുകള്‍, സോഷ്യല്‍മീഡിയ വഴിയുള്ള ഭീകരവാദ പ്രചരണങ്ങള്‍ എന്നിവ ശക്തമായി നീരീക്ഷിക്കും. ഭീകരാക്രമണങ്ങളെ നേരിടാന്‍ രാജ്യവും സുരക്ഷാ സേനയും സജ്ജമാണെന്നും എടിഎസ്, എസ്ടിഎഫ് മേധാവികളെ അഭിസംബോധന ചെയ്തുകൊണ്ട് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി പറഞ്ഞു.
അതേസമയം ഐഎസ് ബന്ധത്തെ തുടർന്ന് ഇന്ത്യയിൽ അറസ്റ്റിലായ നൂറ്റിമുപ്പതോളം പേരിൽ ഭൂരിഭാഗത്തേയും സ്വാധീനിച്ചത് മതതീവ്രവാദ പ്രചാരകൻ സാക്കിർ നായിക്കിന്റെ ഉദ്ബോധനങ്ങളെന്ന് എൻ.ഐ.എ വ്യക്തമാക്കി. അറസ്റ്റിലായവരിൽ നല്ലൊരു പങ്കും സക്കീർ നായിക്കിനെ പിന്തുടരുന്നവരാണെന്ന് ദേശീയ അന്വേഷണ ഏജൻസി ഉന്നത ഉദ്യോഗസ്ഥനായ അലോക് മിത്തൽ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് തമിഴ്നാട്ടിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. 33 പേരാണ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് 17 പേരും ഉത്തർപ്രദേശിൽ നിന്ന് 19 പേരും അറസ്റ്റിലായി. തെലങ്കാനയിൽ നിന്ന് 14, മഹാരാഷ്ട്രയിൽ നിന്ന് 12ഉം പേർ ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവർക്കെല്ലാം പൊതുവായുള്ള ബന്ധം സക്കീർ നായിക്കിന്റെ കടുത്ത ആരാധനയാണെന്ന് മിത്തൽ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha