വനിതാഡോക്ടറോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് സാക്ഷിയാകാന്‍ ദൈവം എത്തിച്ചു ചില കണ്ണുകള്‍!
പുലര്‍ച്ചെ ഏകദേശം അഞ്ചുമണിയോടടുത്ത സമയത്ത് എന്നത്തേയും പോലെ പശുക്കളെ കറക്കാന്‍ ഹൈദരാബാദ് - ബെംഗളൂരു ദേശീയപാതയിലൂടെ ചതന്‍പള്ളി പാലം കടന്ന്് തന്റെ ഫാമിലേക്കു പോകുകയായിരുന്നു നരസിംഹ. അപ്പോഴാണ് എന്തോ കത്തിയെരിയുന്നത് നരസിംഹ കണ്ടത്. രാവിലെ ഈ പ്രദേശങ്ങളില്‍ തീയിടുന്നതു പതിവായതു കൊണ്ട് അവഗണിച്ചു. കൃഷിയിടത്തിലെ ജോലികള്‍ തീര്‍ത്ത് എട്ടു മണിയോടെ നരസിംഹ മടങ്ങിവരുമ്പോഴും ആ തീ അണഞ്ഞിരുന്നില്ല. അപ്പോഴാണ് അതില്‍ അസാധാരണമായ എന്തോ ഉണ്ടല്ലോ എന്നു തോന്നിയത്. ഇത്രയും സമയം നിന്നുകത്തുന്നത് എന്താണെന്നറിയാന്‍ അടുത്തു ചെന്ന നരസിംഹ കണ്ട കാഴ്ച അയാളെ സ്തംഭിപ്പിച്ചു കളഞ്ഞു. പകുതി കത്തിയെരിഞ്ഞ ഒരു കൈയാണ് ആദ്യം കണ്ണില്‍ ഉടക്കിയത്. കണ്ണില്‍ ഇരുട്ട് കയറി ആകെ മരവിച്ച അവസ്ഥയിലായി. ഉടന്‍ സുഹൃത്ത് സത്യയേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പായുകയായിരുന്നു.
വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലായിരുന്നു. വിരലിലെണ്ണാവുന്ന കര്‍ഷകരും ട്രാക്ടര്‍ ഡ്രൈവര്‍മാരും മാത്രം ഉപയോഗിക്കുന്ന ചതന്‍പള്ളി പാലത്തിനു സമീപം തന്നെ മൃതദേഹം കത്തിക്കാനുള്ള പ്രതികളുടെ തീരുമാനം ആസൂത്രിതമായിരുന്നു. ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ നവംബര്‍ 27 ബുധനാഴ്ച വൈകിട്ട് ആറരയോടെ പ്രതികളുടെ ലോറിക്കു സമീപം യുവതി സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ത്തന്നെ ബലാത്സംഗത്തിന് പ്രതികള്‍ തീരുമാനിച്ചിരുന്നു. ചതന്‍പള്ളി പാലത്തിനു സമീപം മൃതദേഹം കത്തിക്കുന്നതു വരെയുള്ള എല്ലാം ആസൂത്രിതമായിരുന്നു.
ആക്‌സികമായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന ദൃക്‌സാക്ഷികളിലൂടെയാണ് രാജ്യം നടുങ്ങിയ അരുംകൊലയുടെ ചുരുളഴിഞ്ഞത്. അന്ന് രാത്രി 9.15-നും 9.30-നും ഇടയില്‍ ടോള്‍പ്ലാസയിലെ ജീവനക്കാരനായ സോനു, കൊല്ലപ്പെട്ട 26-കാരിയെയും പ്രതികളെയും കണ്ടിരുന്നു. തന്നോട് അടുത്തെവിടെയെങ്കിലും ടയര്‍ നന്നാക്കുന്ന കടയുണ്ടോയെന്ന് യുവതി ചോദിച്ചതായി സോനു പോലീസിനോടു പറഞ്ഞു. 'ഞാന്‍ കൊല്‍ക്കത്ത സ്വദേശിയാണ്. ഇവിടെ ജോലിക്കു കയറിയിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. എനിക്കറിയില്ലെന്നു ഞാന്‍ മറുപടി നല്‍കി. യുവതിയും അവര്‍ക്കൊപ്പം പ്രതികളും ലോറിത്തൊഴിലാളികളുമായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരും ഉണ്ടായിരുന്നു. ടയര്‍ നന്നാക്കുന്ന കട തേടി ഷംഷാബാദ് ലക്ഷ്യമാക്കി അവര്‍ നടന്നു. പത്തു മണിയോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. അതിനുശേഷം എന്തു നടന്നുവെന്ന് എനിക്കറിയില്ല'- എന്നാണ് സോനു പൊലീസിനോടു പറഞ്ഞത്്.
ടോള്‍ പ്ലാസയ്ക്കു സമീപം ചായ വില്‍ക്കുന്ന ബിഹാര്‍ സ്വദേശി പ്രശാന്ത് സിങ്ങിനെ ആയിരുന്നു സംഭവത്തില്‍ പൊലീസ് ആദ്യം സംശയിച്ചതും ചോദ്യം ചെയ്തതും. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ 4 വരെയാണ് അയാളുടെ ചായ വില്‍പന. അന്ന് പ്രതികളുടെ ലോറിയും ഒരു സ്‌കൂട്ടറും അവിടെ പാര്‍ക്ക് ചെയ്തിരുന്നതു പ്രശാന്ത് ശ്രദ്ധിച്ചിരുന്നു. ടോള്‍ പ്ലാസയ്ക്കും സര്‍വീസ് റോഡിനും ചേര്‍ന്നുള്ള വിജനമായ പ്രദേശത്താണ് ഡ്രൈവര്‍മാര്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം. സമീപത്തുള്ള കുറ്റിക്കാട്ടിലാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രശാന്ത് സിങ് നല്‍കിയ സൂചനകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
മുഖ്യ പ്രതി മുഹമ്മദ് ആരിഫ് സംഭവദിവസം വൈകിട്ട് 5.30 ന് ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനത്തിലിരുന്ന് കൂട്ടുപ്രതികള്‍ക്കൊപ്പം നന്നായി മദ്യപിച്ചു. 6.30-നാണ് ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തത്. രാത്രി 9-ന് അവര്‍ തിരിച്ചെത്തി. ഇവരെ കുടുക്കാന്‍ തീരുമാനിച്ച പ്രതികള്‍ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയിരുന്നു. ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവയാണ് ഇവരെ സമീപിച്ചത്. വിശ്വാസം ആര്‍ജിക്കാനായി സ്‌കൂട്ടര്‍ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു സ്‌കൂട്ടര്‍ തിരികെയെത്തിച്ചു. ഈ സമയത്താണ് ഡോക്ടര്‍ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞത്.
പ്രതികള്‍ ഇവരെ നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഉച്ചത്തില്‍ കരയാതിരിക്കാന്‍ പ്രതികള്‍ മദ്യം ബലമായി യുവതിയുടെ വായില്‍ ഒഴിച്ചു. ഇടയ്ക്ക് അലറിക്കരഞ്ഞതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. 9.45-ന് പ്രതികള്‍ ഡോക്ടറുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പ്രതികളിലൊരാളായ നവീനാണ് യുവതിയുടെ മൊബൈല്‍ ഫോണും പവര്‍ ബാങ്കും കൈവശപ്പെടുത്തിയത്. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. 10.28-ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറില്‍ പോയ ആരിഫും നവീനും നമ്പര്‍ പ്ലേയിറ്റ് മാറ്റിയ ശേഷം കൊതൂര്‍ വില്ലേജില്‍ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേര്‍ ലോറിയിലാണു പോയത്.
പ്രതികള്‍ രാത്രി ഒരു മണിയോടെയാണ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങാന്‍ ചെന്നത്. അപ്പോള്‍ അവര്‍ സംഭവസ്ഥലത്തു നിന്ന് 45 മിനിറ്റ് യാത്ര ചെയ്ത് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ ജീവനക്കാര്‍ കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ തയാറായില്ല. പിന്നീട് കൊതൂരില്‍ എത്തിയാണ് പെട്രോള്‍ വാങ്ങിയത്. പ്രതികള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ പമ്പിന്റെ ഉടമകള്‍ക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്നതില്‍ പൊലീസ് വിദഗ്ധാഭിപ്രായം തേടിയിരുന്നു. എന്നാല്‍ ചെറിയ അളവില്‍ കുപ്പിയിലും മറ്റും പെട്രോള്‍ നല്‍കാന്‍ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉല്‍പന്ന വിതരണക്കാരുടെ നിലപാട്.
പിന്നീട് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത് ടോള്‍ പ്ലാസയിലെ ജീവനക്കാരാണ്. തുടര്‍ന്നു രാജേന്ദ്രനഗറിലെ ട്രക്ക് ഉടമ ശ്രീനിവാസ് റെഡ്ഡിയെചോദ്യം ചെയ്തപ്പോള്‍ ആരിഫ് ഉള്‍പ്പെടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു. പാര്‍ക്ക് ചെയ്ത ലോറിയുടെ മറവിലായിരുന്നു പീഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളില്‍ കൊണ്ടുവിട്ടു. തുടര്‍ന്നു അയാള്‍ നാരായണ്‍പേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി.
കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ പലയിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. അതിനിടെ, ഡോക്ടറെ കാണാനില്ലെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതില്‍ അനാസ്ഥ കാണിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha