യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ ഓഗസ്റ്റ് 18 ചൊവ്വാഴ്ച പുലർച്ചെ ഒരു മദ്രസ പൊളിച്ചുമാറ്റി. സർക്കാർ ഭൂമിയിലാണ് മദ്രസ നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണിത്.പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരോടൊപ്പം, ആറ് ബുൾഡോസറുകളുമായി പിപ്ര രാംലാൽ ഗ്രാമത്തിലെ സംഭവസ്ഥലത്ത് എത്തി.14,000 ചതുരശ്ര അടി വിസ്തീർണമുള്ള 'മക്തബ് മദ്രസ' വളപ്പിൽ
പൊളിക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ ഡൊമാരിയഗഞ്ച് സമാജ്‌വാദി പാർട്ടി എംഎൽഎ സയ്യദ ഖാത്തൂൺ, ജില്ലാ പ്രസിഡൻ്റ് ലാൽജി യാദവ് എന്നിവരും 50-ലധികം പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി.1938-ല്‍ ഗ്രാമത്തില്‍ കുടിലില്‍ ആരംഭിച്ച ഈ മദ്രസ 1967-ലാണ് ബന്‍സി-ഡൊമരിയാഗഞ്ച് റോഡിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുന്നത്. സ്വന്തം ഭൂമിയില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഭൂമിയിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കുകയായിരുന്നുവെന്നാണ് ഭരണകൂടത്തിന്റെ വശ വിശദീകരണം.
ഏകദേശം 400-ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 2022-ല്‍ ഭൂമി കയ്യേറ്റത്തിനെതിരെ പ്രദേശവാസികള്‍ തഹസില്‍ദാര്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് 2023-ല്‍ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ മദ്രസ കമ്മറ്റി ജില്ലാ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതോടെയാണ് ഭരണകൂടം ബുള്‍ഡോസറുമായി നേരിട്ടിറങ്ങിയത്.
https://www.facebook.com/Malayalivartha























