എംഎൽഎ ഒന്നിന് 30 കോടി; ബുധനാഴ്ച രാത്രി നിർണായകം; സർക്കാരിനെ മറിച്ചിഡാൻ പ്രലോഭനവുമായി പല എംഎൽഎമാരേയും ബിജെപിയുടെ ആളുകൾ ബന്ധപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പേ 10 കോടി കൈയ്യിൽ തരും, സർക്കാരിനെ മറിച്ചിട്ടാൽ ബാക്കി തുക അപ്പോൾ തരുമെന്ന പ്രലോഭനവുമായി പല എംഎൽഎമാരേയും ബിജെപിയുടെ ആളുകൾ ബന്ധപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്.
രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് 25മുതൽ 30 കോടിവരെ രൂപയാണു ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നു അദ്ദേഹം വ്യക്തമാക്കി . കുതിരക്കച്ചവടം ലക്ഷ്യമിട്ടാണു ഗുജറാത്തിലേതടക്കം രാജ്യസഭാ തിരഞ്ഞെടുപ്പുകൾ നീട്ടിവച്ചത്. അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ച രാത്രി ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ചീഫ് വിപ്പ് മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോ ചീഫിനു പരാതി നൽകിയിരുന്നു. അന്നു രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, കേന്ദ്ര പ്രതിനിധിയായി എത്തിയ ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല എന്നിവർ യോഗം ചേർന്നിരുന്നു.
തുടർന്നു മുഖ്യമന്ത്രി എംഎൽഎമാരുമായി ചർച്ച നടത്തുകയും എംഎൽഎമാരെ നഗരത്തിനു വെളിയിലെ റിസോർട്ടിൽ എത്തിക്കുകയും ചെയ്തു. സർക്കാരിനെ പിന്തുണയ്ക്കു 12 സ്വതന്ത്രരേയും റിസോർട്ടിലേക്കു മാറ്റി. എംഎൽഎമാരെ സ്വാധീനിക്കുന്നതിനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മുന്നേ തടയിടാൻ ലക്ഷ്യമിട്ടാണ് ഈ നടപടി.
ബിഎസ്പി അംഗങ്ങൾക്കൂടി പാർട്ടിയിൽ ലയിച്ചതോടെ 107 അംഗങ്ങളുണ്ടു കോൺഗ്രസിനു നിയമസഭയിൽ. റിബലുകളായി മൽസരിച്ച 12 സ്വതന്ത്രരുടെ പിന്തുണയും പാർട്ടിക്കുണ്ട്. എങ്കിലും സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതു മുതലാക്കുന്നതിനു ലക്ഷ്യമിട്ടും കർണാടകത്തിലും മധ്യപ്രദേശിലും ഭരണം പിടിച്ചെടുത്ത രാഷ്ട്രീയ നീക്കത്തിനു തുടക്കമിടുന്നതിനും ലക്ഷ്യമിട്ടാണു ബിജെപി തങ്ങളുടെ രണ്ടാം സ്ഥാനാർഥിയെ രംഗത്തിറക്കിയത്. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പടലപ്പിണക്കങ്ങളിലും ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്.
സംസ്ഥാനത്തു മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു കോൺഗ്രസിന്റെയും ബിജെപിയുടെയും രണ്ടുവീതം സ്ഥാനാർഥികളാണു രംഗത്തുള്ളത്. 200 അംഗ നിയമസഭയിൽ 107 അംഗങ്ങളും 12 സ്വതന്ത്രരുടെ പിന്തുണയുമാണു കോൺഗ്രസിനുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണു പാർട്ടിയുടെ സ്ഥാനാർഥികളിൽ ഒരാൾ.
അതേസമയം സർക്കാരിന് ഭീഷണിയൊന്നുമില്ലെന്നും ഗുജറാത്തിലെയും മധ്യപ്രദേശിലെയും സംഭവവികാസങ്ങൾ ആവർത്തിക്കുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പ്രതാപ് സിങ് കച്ചാരിയാവാസ്‍ പറഞ്ഞു. എന്നാൽ സ്വന്തം എംഎൽഎമാരെ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ് ബിജെപിയെ അനാവശ്യമായി കുറ്റം പറയുകയാണെന്നു സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.
https://www.facebook.com/Malayalivartha























