തിരിച്ചുവരാനുള്ള ആ വിളി ബാലു കേട്ടില്ല ! സംഗീതത്തില്‍ നിന്ന് സ്വരങ്ങള്‍ എങ്ങനെ വേര്‍പിരിയാതെ നില്‍ക്കുന്നുവോ അങ്ങനെയായിരുന്നു ബാലുവും രാജയും തമ്മിലുള്ള സൗഹൃദവും
കോവിഡ് സ്ഥിതീകരിച്ചതായി എസ്.പി.ബാലസുബ്രഹ്‌മണ്യം തന്നെ സാമൂഹ്യമാധ്യമത്തിലൂടെ ലോകത്തെഅറിയിച്ചതു മുതൽ ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ ലോകവും ആശങ്കയിലായിരുന്നു.. ഒന്നടങ്കം പ്രാര്ഥനയിലായിരുന്നു സിനിമാ ലോകവും ആരാധകരും.
ഓഗസ്‌റ്റ് 5ന് കൊവിഡ് സ്ഥിരീകരിച്ചതായി സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വയം അറിയിച്ച എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ നില പത്ത് ദിവസത്തിനകം ഗുരുതരമാകുകയായിരുന്നു. മികച്ച ഗായകനും, കലാകാരനും എല്ലാത്തിനുമുപരി സഹൃദയനായ നല്ലൊരു മനുഷ്യനുമായ അദ്ദേഹത്തിന്റെ രോഗാവസ്ഥ ഏവരെയും ഒരുപോലെ അലട്ടി. പ്രശസ്‌ത സംഗീത സംവിധായന്‍ ഇളയരാജയുമായുളള എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ സൗഹൃദം സിനിമാ ലോകത്തിന് പുറത്ത് ആരംഭിച്ചതാണ്. ചലച്ചിത്ര ലോകത്ത് ആദ്യമെത്തിയ സമയത്ത് എസ്.പി.ബി ധാരാളം ഗാനമേളകളും കച്ചേരികളും നടത്തിയിരുന്നു. അന്ന് എസ്.പിബിയ്‌ക്ക് വേണ്ടി ഹാര്‍മോണിയം വായിച്ചത് രാജ എന്ന് എസ്.പി.ബി വിളിക്കുന്ന ഇളയരാജയാണ്. എസ്.പി.ബി ഇളയരാജയ്‌ക്ക് ബാലു ആയിരുന്നു.
അവരുടെ സൗഹൃദ ബന്ധത്തിന്റെ ആഴം തെളിയിക്കുന്നതായിരുന്നു കൊവിഡ് ഗുരുതരമായ കാലത്ത് എസ്.പി.ബിയെ അഭിസംബോധന ചെയ്‌ത്കൊണ്ട് ഇളയരാജ പങ്കുവച്ച വീഡിയോ. തന്റെ ചങ്ങാതിയുടെ ആരോഗ്യ നിലയിലെ വിഹ്വലത നിറഞ്ഞ മുഖവുമായി ഇളയ രാജ ഇങ്ങനെ പറഞ്ഞു.'ബാലൂ. വേഗം തിരികെ വരൂ. നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. നമ്മുടെ ജീവിതം സിനിമയില്‍ ആരംഭിച്ചതല്ല, സിനിമയില്‍ അവസാനിച്ച് പോകുന്നതുമല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. ഏതൊക്കെയോ കച്ചേരികളില്‍ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള കാരണവും ആവുകയായിരുന്നു. സംഗീതത്തില്‍ നിന്ന് സ്വരങ്ങള്‍ എങ്ങനെ വേര്‍പിരിയാതെ നില്‍ക്കുന്നുവോ അങ്ങനെയായിരുന്നു നമ്മുടെ സൗഹൃദവും. നമ്മള്‍ തര്‍ക്കിച്ച സമയങ്ങളില്‍ പോലും ആ സൗഹൃദം നമ്മെ വിട്ടുപോയില്ല. അതിനാല്‍ നീ തിരിച്ചുവരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് എന്റെ ഉള്ളം പറയുന്നു. അതിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു.'
എസ്.പി.ബി പൂര്‍ണ ആരോഗ്യത്തോടെ മടങ്ങിവരാന്‍ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നാകെ ഓഗസ്‌റ്റ് 20ന് വൈകുന്നേരം 6 മണി മുതല്‍ പ്രാര്‍ത്ഥന നടത്തി. സൂപ്പര്‍ താരം രജനികാന്ത്,കമലഹാസന്‍, തമിഴ് സംവിധായകന്‍ ഭാരതി രാജ,സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍, ഗായിക കെ.എസ് ചിത്ര, നടന്‍ വിവേക്, ചിലമ്ബരശന്‍, സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാര്‍, ഗാന രചയിതാവ് വൈരമുത്തു എന്നിവരും നിരവധി ആരാധകരും അദ്ദേഹത്തിന്റെ മടങ്ങിവരവിനായി അന്ന് ഒരുമിച്ചുചേര്‍ന്നു. വിവിധ ഭാഷകളിലായി 40,000ത്തോളം ഗാനങ്ങള്‍ ആലപിച്ച എസ്.പി.ബിയ്ക്കായി ബോളിവുഡും പ്രാര്‍ത്ഥനയിലായിരുന്നു.നടന്‍ സല്‍മാന്‍ ഖാന്‍ 'എസ്.പി സര്‍ രോഗം ഭേദമായി എത്രയും വേഗം മടങ്ങി വരട്ടെ.അങ്ങയുടെ ദില്‍ ദിവാന ഹിറോ പ്രേം.' എന്ന് ആശംസിച്ചിരുന്നു. സല്‍മാന്റെ 1989ല്‍ പുറത്തിറങ്ങിയ 'മേനെ പ്യാര്‍ കിയ' യിലെ ദില്‍ ദീവാന ഗാനം വന്‍ ഹിറ്റായിരുന്നു. ഹം ആപ് കെ ഹേ കോന്‍, പത്ഥര്‍ കെ ഫൂല്‍,ലൗ,സാജന്‍,അന്താസ് അപ്‌ന അപ്‌ന എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വര്‍ഷങ്ങളോളം എസ്.പി.ബി സല്‍മാന്‍ ഖാന്റെ ശബ്‌ദമായി തുടരുകയും ചെയ്‌തു.
നിരവധി ചിത്രങ്ങളില്‍ എസ്.പി.ബിയ്ക്കൊപ്പം ഗാനമാലപിച്ച ഗായിക കെ.എസ്.ചിത്ര വളരെ പോസിറ്റീവായ കരുത്തനായ മനുഷ്യനാണ് എസ്.പി.ബിയെന്നും രോഗാവസ്ഥയില്‍ നിന്നും മടങ്ങി വരുമെന്നും പ്രതീക്ഷയര്‍പ്പിച്ചിരുന്നു എന്നാല്‍ ഏവരെയും ദുഖത്താല്‍ നിശബ്‌ദരാക്കി 'പാടും നിലാവ്' ആയ ആ വലിയ ഗായകന്‍ വിടവാങ്ങിയിരിക്കുകയാണ്. ആരാധകരെയും സിനിമാ ലോകത്തെയും സംബന്ധിച്ച് നികത്താനാകാത്ത നഷ്ടം തന്നെയാണ് എസ് പി ബി എന്ന മൂന്നക്ഷരത്തിൽ എല്ലാവരുടെയും പ്രിയങ്കരനായ എസ് പി ബാലസുബ്രഹ്മണ്യം. അദ്ദേഹം ഇനിയും ആരാധകരുടെ മനസ്സിൽ ജീവിക്കും ആ ശബ്ദമാധുര്യത്തിലൂടെ .
https://www.facebook.com/Malayalivartha