കടം നൽകിയ 100 രൂപ തിരികെ നല്കാൻ വിസമ്മതിച്ചു; വാഗ്വാദം കലാശിച്ചത് നാല്പതുകാരന്റെ കൊലയിൽ

ഡൽഹിയിൽ 100 രൂപയെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് നാല്പതുകാരന്റെ കൊലപാതകത്തിൽ. ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ദമ്പതികളാണ് യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് രേഷ്മ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഭർത്താവ് ജിതേന്ദർ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. മംഗോൾപുരി സ്വദേശിയായ അജീത് എന്ന നാൽപ്പതുകാരനാണ് കൊല്ലപ്പെട്ടത്. കടം വാങ്ങിയ നൂറു രൂപ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ തീർന്നിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കുത്തേറ്റ അജീത് ആശുപത്രിയിൽ ആണെന്നാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പോലീസ് എത്തുമ്പേഴേക്ക് ഇയാൾ മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. അജീത്തിന്‍റെ പിതാവാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. അജീത്തിന്‍റെ വലത് കൈമുട്ടിലായിരുന്നു കുത്തേറ്റതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ നിന്ന് 100 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വ്യക്തമായെന്നും പോലീസ് പറയുന്നു.
കടം നൽകിയ 100 രൂപ തിരികെ നൽകാൻ ജിതേന്ദർ അജീത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച അജീത്ത് ജിതേന്ദറിനെ മർദ്ദിച്ചിരുന്നെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ വീട്ടിലേക്ക് പോയ ജിതേന്ദർ കത്തിയുമായി തിരികെ വന്നാണ് യുവാവിനെ കുത്തിയത്.
വീട്ടിൽ നിന്ന് തിരിച്ച് വന്നപ്പോൾ പ്രതിയ്ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. അജീത്തിനെ കുത്തിയശേഷം ഇരുവരും രക്ഷപ്പെട്ടെങ്കിലും രേഷ്മ പിടിയിലായത്.
https://www.facebook.com/Malayalivartha



























