ഓഗസ്റ്റ് മാസത്തോടെ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത; പ്രതിരോധത്തിനൊരുങ്ങി ഗുജറാത്ത് സർക്കാർ... മുൻഗണന നൽകുന്നത് വാക്സിനേഷന്

കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍. ഈ വര്‍ഷം ഓഗസ്റ്റ് - നവംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സര്‍ക്കാർ വിലയിരുത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ വാക്‌സിനേഷന് തന്നെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ദീപാവലിയും നവരാത്രിയും ഉള്‍പ്പെടെയുള്ള ആഘോഷങ്ങളാണ് ഓഗസ്റ്റ്-നവംബര്‍ മാസങ്ങളില്‍ നടക്കാനാരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഒത്തുകൂടാനും ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ സംസ്ഥാനത്തേയ്ക്ക് തിരികെ എത്താനും സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മണ്‍സൂണിന് ശേഷമുള്ള സീസണായതിനാല്‍ രോഗവ്യാപനം വര്‍ധിക്കാനുമുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.
ഓഗസ്റ്റ് മാസത്തിന് മുന്‍പ് തന്നെ പരമാവധിയാളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പകര്‍ച്ച വ്യാധികളുടെ തരംഗങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍, മണ്‍സൂണിന് ശേഷമുള്ള സീസണില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടുത്തലാണെന്നും സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























