പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം, ഇല്ലെങ്കില്‍ നടപടി; വാട്‌സ്‌ആപ്പിനോട് കേന്ദ്രം, വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ

വാട്‌സ്‌ആപ്പ് സ്വകാര്യതാ നയത്തിലെ വിവാദ അപ്‌ഡേറ്റ് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏഴു ദിവസത്തിനുള്ളില്‍ ഇതിന് മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പിനു സര്‍ക്കാര്‍ നോട്ടിസ് അയച്ചു. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ 'നിയമാനുസൃത' നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മേയ് 15 എന്ന നടപ്പാക്കല്‍ സമയപരിധി മാറ്റുന്നത്, വിവര സ്വകാര്യത, ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതില്‍നിന്നുള്ള ഒഴിവാകല്‍ ആകില്ലെന്ന് 18ന് നല്‍കിയ നോട്ടിസില്‍ കേന്ദ്ര ഇലക്‌ട്രോണിക്സ്- ഐടി മന്ത്രാലയം വ്യക്തമാക്കി.
വാട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യതാ നയത്തിലെ മാറ്റങ്ങളില്‍ കടുത്ത ആശങ്കകള്‍ രേഖപ്പെടുത്തിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും വാട്‌സ്‌ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ കത്തെഴുതിയിരുന്നു. അതിന് പിന്നാലാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
'ഞങ്ങളുടെ നയം സ്വകരിക്കുക അല്ലെങ്കില്‍ പുറത്തുപോകുക' എന്ന നിലപാടാണ് ഇതുവരെ വാട്‌സ്‌ആപ്പ് സ്വീകരിച്ചിട്ടുള്ളത്. അക്കൗണ്ട് രജിസ്‌ട്രേഷന്‍ (ഫോണ്‍ നമ്പർ അടക്കം),
ഇടപാട് വിവരങ്ങള്‍, സേവന വിവരങ്ങള്‍, മറ്റുള്ളവരുമായി എങ്ങനെ പെരുമാറുന്നു, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍, ഐ.പി. അഡ്രസ്, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാട്‌സ്‌ആപ്പുമായി സഹകരിക്കുന്നവര്‍ക്കു കൈമാറുമെന്നതാണു പുതിയ സ്വകാര്യതാ നയത്തിന്റെ കാതല്‍.
യൂറോപ്യന്‍ യൂണിയനിലടക്കമുള്ള ഉപയോക്‌താക്കള്‍ക്കു ഡേറ്റ കൈമാറ്റം തെരഞ്ഞെടുക്കാന്‍ ഉടമസ്‌ഥരായ വാട്‌സ്‌ആപ്പ് അനുമതി നലകിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ സ്വതന്ത്ര്യം ഇല്ല. കേന്ദ്ര സര്‍ക്കാര്‍ സ്വരം കടുപ്പിച്ചതോടെ വാട്‌സ്‌ആപ്പ് പുതിയനയത്തില്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണു സൂചന. വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.
https://www.facebook.com/Malayalivartha



























