കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ചാവേറാക്രമണത്തിന് സമാനമായ രീതിയില്‍ രാജ്യത്ത് ഇനിയും ആക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പുല്‍വാമ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ചാവേറാക്രമണത്തിന് സമാനമായ രീതിയില്‍ രാജ്യത്ത് ഇനിയും ആക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പുല്‍വാമ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ രൂകഷമായ വിമര്‍ശനം നടത്തിയിരിക്കുന്ന് ബിജെപി നേതാവാണെന്നതും ശ്ര്‌ദ്ധേയമാണ്.പ്രധാനമന്ത്രിക്ക് യാതൊരു കാര്യത്തെക്കുറിച്ചും അറിവില്ലെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പിക്കകത്തെ പ്രധാനികളിലൊരാള്‍ രംഗത്തെത്തിയത് ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
മുന്‍ജമ്മുകശ്മീര്‍ സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് സ്ഫോടനാത്മകമായ വിവരങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മോദിക്കെതിരെ ബി.ജെ.പിക്കകത്തുനിന്ന് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് മോദിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന സത്യപാല്‍ മാലിക് നടത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമമായ ദ വയറില്‍ കരണ്‍താപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിലുകള്‍. അഭിമുഖം രഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ രാജ്യത്ത് ആകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
2024ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ വെളിപ്പെടുത്തലുകള്‍ മോദിസര്‍ക്കാരിനെയും മോദിയെ പ്രത്യേകിച്ചും പിടിച്ചുലക്കുമെന്നുറപ്പ്. ബി.ജെ.പിയുടെ അകത്തുനിന്ന് മോദിക്കെതിരെ ഇതാദ്യമായാണ് വലിയൊരു ശബ്ദമുയരുന്നതെന്ന പ്രത്യേകതയുമുണ്ട്.ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതല്‍ ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികള്‍ 2015 ജൂലൈ മാസത്തില്‍ ഗുര്‍ദാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പത്താന്‍കോട്ട് 2016-ന്റെ തുടക്കത്തില്‍ ആക്രമണം നടന്നു. 2016 ല്‍ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളില്‍ യഥാക്രമം, ഒമ്പതും എട്ടും സൈനികര്‍ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപില്‍ 2016 സെപ്തംബര്‍ മാസത്തിലുണ്ടായ ഒരു ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗര്‍ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളില്‍ ഏറെയും നടന്നുകാണ്ടിരുന്നത്
ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ സൈനികര്‍, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യന്‍ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവില്‍ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവര്‍ ശ്രീനഗറില്‍ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ വച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്‌കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തല്‍ക്ഷണം 49 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഈ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറേയും.
പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദില്‍ അഹമ്മദ് ദര്‍ എന്ന തീവ്രവാദിയുടെ വീഡിയോയും അവര്‍ പുറത്തു വിട്ടു. ഈ തീവ്രവാദ ആക്രമണത്തില്‍ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പിന്നീട് പാകിസ്താന്‍ തള്ളിക്കളഞ്ഞിരുന്നു.
മോദി് അഴിമതിയുമായി സന്ധി ചെയ്തിരിക്കുകയാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും സത്യപാല്‍ മാലിക് തുറന്നടിക്കുന്നുണ്ട്.. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പുല്‍വാമ ഭീകരാക്രമണത്തിന ്വഴിവെച്ചതും മോദിയും കൂട്ടരുമാണെന്നും മാലിക് സൂചിപ്പിക്കുന്നു. ആയിരത്തോളം സി.ആര്‍.പി.എഫുകാര്‍ കാല്‍നടയായി യാത്ര ചെയ്യേണ്ടിവന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിമാനം കൊടുത്തയക്കാതിരുന്നത് മൂലമാണ്. താന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ട് പോലും അത്രയും ഭീകരാക്രമണഭീഷണിയുള്ളപ്പോള്‍ വിമാനം നിഷേധിച്ചു. 40 സൈനികരുടെ മരണത്തിന് ഇടയാക്കിയത് ഇതാണ്. താന്‍ നേരിട്ട് വിമാനം അയക്കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. വീഴ്ചകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ' ഇപ്പോള്‍ മിണ്ടാതിരിക്കൂ ' എന്നായിരുന്നു മോദിയും അന്നത്തെ ആഭ്യന്തര ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞത്.
രാഷ്ട്രപതിയെ പാവയെന്നും മാലിക് വിശേഷിപ്പിക്കുന്നു. രാഷ്ട്രപതിയെ കാണാന്‍ താന്‍ രേഖാ മൂലം ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അനുമതി വേണമെന്നായിരുന്നുവത്രെ മറുപടി. അവസാനത്തെ ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന മാലിക് പി.ഡിപി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടായിട്ടുപോലും ബി.ജെ.പി പിന്തുണ പിന്‍വലിച്ച സമയം നിയമസഭ പിരിച്ചുവിടുകയായിരുന്നു. ഇതേക്കുറിച്ച് താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് പറഞ്ഞ മാലിക് പക്ഷേ മെഹബൂബ മുഫ്തി സമയത്തിന് തന്നോട് വിവരങ്ങള്‍ കൈമാറിയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അദാനി ബി.ജെ.പിയുടെ അന്തകനാകുമെന്നും മാലിക് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍താപ്പര്‍ മുമ്പ് മോദിയെ അഭിമുഖം നടത്തിയിരുന്നു. മുസ്ലിംകള്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടതിനെ നായ്ക്കുട്ടികള്‍ കാറിനടിയില്‍ പെടുന്നതിന് സമാനമായാണ് മോദി വിശേഷിപ്പിച്ചത്. അഭിമുഖം ഇടക്ക് വെച്ച് നിര്‍ത്തിവെച്ച് പോയ മോദി പിന്നീടൊരിക്കലും കരണിന് അഭിമുഖം നല്‍കിയിരുന്നില്ല. കരണ്‍താപ്പറിനോട് ആരും സംസാരിക്കരുതെന്ന് മോദി നിര്‍ദേശിച്ചിരുന്നതായി ബി.ജെ.പിയിലെ പലരും തന്നോട് പറഞ്ഞതായി കരണ്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. 2019ലെ പുല്‍വാമ ആക്രമണവും കൂട്ടമരണവും പാക്കിസ്താനെതിരെ വലിയ പ്രചാരണത്തിനും തെരഞ്ഞെടുപ്പ് വിജയത്തിനും ബി.ജെ.പിയെ സഹായിച്ചിരുന്നു. 2019 ഒക്ടബോബര്‍ 31നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കി പാര്‍ലമെന്റില്‍ മോദിസര്‍ക്കാര്‍ നിയമം പാസാക്കിയത്.
വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്നു പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ലോക്‌സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുന്‍പായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു. ഭീകരര്‍ക്കെതിരെ സ്വീകരിക്കാന്‍ പോകുന്ന കടുത്ത നടപടികളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും വാചാലനായത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വന്‍ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്
പുല്‍വാമയിലെ ഭീകരാക്രമണം ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ പാക്കിസ്ഥാനെതിരെ രോഷാകുലരാക്കിയതു സ്വാഭാവികം. ഇതിനുമുന്‍പും പല തവണ നടന്ന ഇത്തരം ഹീന സംഭവങ്ങളുടെയെല്ലാം ഓര്‍മകളും അതോടൊപ്പം ചേര്‍ന്നു. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന മുറവിളിയാണ് അതിനെ തുടര്‍ന്ന് ഉയര്‍ന്നുകൊണ്ടിരിന്നത്.ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീര്‍ പൊലീസില്‍നിന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു കേസ് എന്‍ഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നാലെ, പുല്‍വാമയ്ക്കു സമീപം ലെത്പൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.
ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തു, ആക്രമണത്തിനു മുന്‍പ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ തയാറെടുപ്പുകള്‍, പാക്കിസ്ഥാന്റെ പങ്ക്, ഭീകരര്‍ക്കു പ്രദേശവാസികളില്‍നിന്നു ലഭിച്ച പിന്തുണ, ഇന്റലിജന്‍സ് വീഴ്ച എന്നിവയാണു മുഖ്യമായും എന്‍ഐഎ അന്വേഷിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു.പുല്‍വാമ ആക്രമണത്തിന്റെ പ്രതികാരമെന്നോണമാണ് പാകിസ്താനിലെ ബാലാക്കോട്ട് ഇന്‍ഡ്യ ആക്രമിച്ചത്.അന്ന് അത്രപേര്‍ മരിച്ചെന്നോ നാശനഷ്ടങ്ങള്‍ എത്രയെന്നോ പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.
2016 ജനുവരിയില്‍ നടന്ന പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ പാക്ക് പൗരന്‍ മസൂദ് അസ്ഹര്‍, 1998ല്‍ സ്ഥാപിച്ച ഭീകരസംഘടനയാണു ജയ്‌ഷെ മുഹമ്മദ്. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭീകരസംഘമാണിത്. പാക്ക് പഞ്ചാബിലെ ബഹാവല്‍പുരാണ് ആസ്ഥാനം. 2017 നവംബറില്‍ പുല്‍വാമയില്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ റഷീദ് മസൂദ് സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികള്‍ ്പ്രതികാര നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഒരാഴ്ച വൈകിയാണ് ആക്രമണം ഉണ്ടായതെന്നു മാത്രം. ഇന്റിലിജന്‍സ് വീഴ്ചയാണു ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന വാദം അന്നേ ഉയര്‍ന്നിരുന്നു.
രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയപാതകളിലൊന്നാണു ജമ്മു ശ്രീനഗര്‍ പാത. 2547 സിആര്‍പിഎഫ് ജവാന്‍മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സത്യപാല്‍ മാലിക് പറഞ്ഞിരിക്കുന്നത്. സേനാംഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും സിആര്‍പിഎഫ് ഡിഐജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കശ്മീര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആക്രമണം എവിടെ, എപ്പോള്‍, ആര്‍ക്കുനേരെ നടക്കുമെന്ന കൃത്യമായ വിവരം ശേഖരിക്കുന്നതില്‍ ഇന്റിലിജന്‍സ് പരാജയപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ആദ്യ മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കശ്മീരില്‍ ബിജെപി പിഡിപി സഖ്യം ഭരിച്ച മൂന്നു വര്‍ഷവും ഭീകരാക്രമണങ്ങളുടെ വേലിയേറ്റമായിരുന്നു. രാജ്യത്ത് സൈനിക ക്യാംപുകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ഭീകരാക്രമണം ഉണ്ടായത് ഈ സമയത്താണ്. 2016 സെപ്റ്റംബറില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിച്ചുവെങ്കിലും പാക്ക് ഭീകരതയ്ക്കു ശമനമുണ്ടായില്ല. രാഷ്ട്രീയമായി പാക്കിസ്ഥാനെ ചര്‍ച്ചകളിലേക്കു നയിക്കുക എന്ന നയപരമായ സമീപനത്തിനു മോദി സര്‍ക്കാര്‍ ശ്രമിച്ചില്ല. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതാണ് ആക്രമണത്തിനു വഴിതെളിച്ചതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
പുല്‍വാമ ആക്രമണം കഴിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ പ്രത്യേകത, ജമ്മു കശ്മീര്‍ സംസ്ഥാനം ഇപ്പോള്‍ ഇല്ല എന്നതാണ്.
https://www.facebook.com/Malayalivartha
























