സുഡാനിൽ പദ്ധതി തയ്യാറാക്കി മോദി.. വേഗം നടപ്പിലാക്കണം!

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിയുടെ നിർദേശം നൽകി. മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ, നാവിക-വ്യോമസേന മേധാവിമാർ, നയതന്ത്രപ്രതിനിധികൾ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. മലയാളികൾ അടക്കമുള്ള നാലായിരത്തോളം പേർ സുഡാനിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു.
അതേസമയം, സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു. സുഡാനിൽ നേരത്തെ രണ്ട് തവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല. ആർഎസ്എഫുമായുള്ള ചർച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവൻ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ നേരത്തെ തള്ളുകയും ചെയ്തിരുന്നു.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ളവരെ തിരികെയെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ആരോഗ്യ പ്രവർത്തകരും വിദഗ്ധ തൊഴിലാളികളുമടക്കം നിരവധി മലയാളികൾ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണ്.
അവരിൽ പലർക്കും ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും വൈദ്യുതിയും ലഭ്യമല്ലാത്ത സാഹചര്യമാണ്. കേരളീയരായ പലരും സുഡാനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരുന്നു. മലയാളിയായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര, സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി.എസ് മുബാറക്ക്, ഈജിപ്തിലെയും റിയാദിലെയും നയതന്ത്ര പ്രതിനിധികൾ, എയർചീഫ് മാർഷൽ വി.ആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. സുഡാനിൽ ആറ് ദിവസത്തിനിടെ 413 പേർ കൊല്ലപ്പെടുകയും 3551 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയാണ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലേക്ക് കൂടുതൽ സൈനികരെ അമേരിക്ക നിയോഗിച്ചു. ഡുഡാനിലെ യുഎസ് എംബസി ഒഴിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കൂടുതൽ സൈനികരെ അമേരിക്ക നിയോഗിച്ചത്. പെരുന്നാൾ കണക്കിലെടുത്ത് അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് സുഡാനിലെ ഇരു വിഭാഗങ്ങളോടും അമേരിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും സൗദി, ഖത്തർ, തുർക്കി എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളും സമാന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























