അജിത് പവാര്‍ മുഖ്യമന്ത്രി ഷിന്‍ഡേ ശിവസേനയിലേയ്ക്ക് ബിജെപിയിലും പിളര്‍പ്പ് മഹാരാഷ്ട്രയില്‍ വീണ്ടും ബോംബ്.

ശിവസേനയെ തകര്‍ക്കുകയും ഉദ്ധവ് താക്കറെയുടെ ക്ഷാമപണം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായ എക്‌നാഥ് ഷിന്‍ഡേയുടെ അവസ്ഥയാണ് ഇനി മറാത്ത രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. ശിവസേനയില്‍ നിന്നും കൊണ്ടു വന്ന എംഎല്‍എ കൂട്ടി മുഖ്യമന്ത്രി പദം വിലപേശി വങ്ങിയ അതേ ഷിന്‍ഡേയ്ക്ക് ഇനി വിലപേശലിന്റെ ശക്തിയില്ല. കാരണം അതിലേറെ ശക്തിയിലാണ് അജിത് പവാര്‍ എന്‍സിപിയെ തകര്‍ത്തെത്തിയിരിക്കുന്നത്. ശരത് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യനെ വീഴ്ത്തിയതിലൂടെ മഹാരാഷ്ട്രയില്‍ മാത്രമല്ല ദേശീയ തലത്തിലെ ബിജെപി വിരുദ്ധ സഖ്യത്തിനും മങ്ങലേല്‍പ്പിക്കാന്‍ ബിജെപിയ്ക്കായി എന്നതാണ് അജിത് പവാറിന് നല്കിയിരിക്കുന്ന ബോണസ്. അധികാരത്തിനായി കാലുമാറലും, കൂറുമാറലും, മുന്നണി മാറലും മഹാരാഷ്ട്രയില്‍ ഇനിയും തുടരുമെന്നു തന്നെയാണ് പുറത്തു വരുന്ന സൂചനകള്‍. ഒപ്പം ബിജെപിയിലും കടുത്ത മുറുമുറുപ്പുകള്‍ തുടങ്ങിയിരിക്കുന്നത് കേന്ദ്രനേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ 53 എന്‍സിപി എംഎല്‍എമാരില്‍ 31 പേരെ അണിനിരത്തി അജിത് പവാര്‍ കരുത്തു തെളിയിച്ചെങ്കിലും കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള 36 എംഎല്‍എ മാരുടെ പിന്‍തുണ ിതുവരെ ലഭിച്ചിട്ടില്ല. 14 എംഎല്‍എമാര്‍ മാത്രമാണ് ശരദ് പവാറിന്റെ യോഗത്തിനെത്തിയത്. 8 പേര്‍ ഇരുപക്ഷത്തുനിന്നും വിട്ടുനിന്നു. ബിജെപി പക്ഷത്തേക്കുള്ള ചുവടുമാറ്റത്തിലെ ആദ്യ വെല്ലുവിളിയെ ഫലപ്രദമായി നേരിട്ടെങ്കിലും അജിത് പവാര്‍് കൂറുമാറ്റ നിരോധനനിയമത്തെ മറികടക്കാന്‍ ഇനിയും വിയര്‍പ്പൊഴുക്കേണ്ടി വരും.'83 വയസ്സായില്ലേ...' എന്ന ചോദ്യവുമായി ശരദ് പവാറിനെ പരസ്യമായി തള്ളിപ്പറയുന്ന അജിത്തിനെയാണ് ഇന്നലെ കണ്ടത്. പവാറിനെ എന്‍സിപി ദേശീയ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടി ചിഹ്നവും പതാകയും തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അജിത് വിഭാഗം ജൂണ്‍ 30 തീയതി വച്ച് തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കി. ദേശീയ അധ്യക്ഷനായി അജിത് പവാറിനെ തിരഞ്ഞെടുത്തതായി പറയുന്ന പ്രമേയവും ഒപ്പമുണ്ടെങ്കിലും ഇതില്‍ തീയതിയില്ല.
എംഎല്‍എമാരും എംപിമാരും എംഎല്‍സിമാരുമായി നാല്‍പതിലേറെപ്പേരുടെ സത്യവാങ്മൂലം ഇന്നലത്തെ തീയതിയില്‍ ഇവര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ എത്തിച്ചിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെ നടപടിയെടുക്കരുതെന്നു ശരദ് പവാര്‍ തിങ്കളാഴ്ച കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ സമര്‍പ്പിക്കാന്‍ ഇരുവിഭാഗങ്ങളോടും കമ്മിഷന്‍ ആവശ്യപ്പെട്ടു.എതിര്‍വിഭാഗത്തിലെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട ഇരുകൂട്ടരും കഴിഞ്ഞദിവസം മഹാരാഷ്ട്ര സ്പീക്കര്‍ക്കു കത്തു നല്‍കിയിരുന്നു. വൈകാതെ കോടതിയിലും വിഷയം എത്തുന്നതോടെ കഴിഞ്ഞകൊല്ലത്തെ ശിവസേനാ പിളര്‍പ്പിന്റെ തനിയാവര്‍ത്തനമാണ് എന്‍സിപിയിലും സംഭവിക്കുന്നത്. 9 എംപിമാരില്‍ 6 പേര്‍ ശരദ് പവാര്‍ പക്ഷത്താണ്. ഇതില്‍ 5 പേര്‍ ഇന്നലെ അദ്ദേഹം വിളിച്ച യോഗത്തില്‍ പങ്കെടുത്തു. 9 എംഎല്‍സിമാരില്‍ 6 പേര്‍ അജിത്തിനൊപ്പമാണ്. 4 പേര്‍ യോഗത്തിനെത്തി. പാര്‍ട്ടി ഭാരവാഹികളില്‍ ഭൂരിഭാഗവും നിലവില്‍ ശരദ് പവാറിനോടാണ് ആഭിമുഖ്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍, വരുംദിവസങ്ങളില്‍ കണക്കുകള്‍ മാറിമറിയാം. കൂറുമാറിയവരില്‍ ഏറെ പേര്‍ക്കും ഇഡി കേസുകള്‍ നിലനില്ക്കുന്നുണ്ട്. മറ്റുള്ളവരാകട്ടെ ഇഡി പേടിയിലുമാണ് ജീവിക്കുന്നത്.
ഒരുദിവസം തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് തന്റെ ഭാവി ഭദ്രമല്ലെന്ന് ഉറപ്പിക്കേണ്ടി വന്നു. ഇളയച്ഛനെ വിട്ട് ബിജെപിയെ കൂട്ടുപിടിച്ച് മഹാരാഷ്ട്ര സര്‍ക്കാരില്‍, ഉപമുഖ്യമന്ത്രി ആയ അജിത് പവാര്‍ തന്റെ മോഹം പരസ്യമാക്കിയതോടെ, തീര്‍ച്ചയായും, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് ചങ്കിടിപ്പേറ്റുകയും ചെയ്തു.അധികാരം പങ്കിടല്‍ സംബന്ധിച്ച് ഇപ്പോഴേ തര്‍ക്കങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പക്ഷത്തിന്റെ വരവില്‍ ഷിന്‍ഡേ പക്ഷം അസംതൃപ്തരാണ്. വേറൊന്നുമല്ല. മന്ത്രി സ്ഥാനവും, വകുപ്പുകളുടെ അഴിച്ചുപണിയും, അധികാരം പങ്കിടലും എല്ലാം തര്‍ക്ക വിഷയങ്ങളാണ്. ബിജെപി പുതിയ സഖ്യകക്ഷിയെ കൊണ്ടുവന്നതിലെ അനിഷ്ടം, ശിവസേന നേതാക്കള്‍ തുറന്നുപ്രകടിപ്പിക്കുന്നു. ബിജെപി നേതാക്കള്‍ക്കും ചില കാര്യങ്ങളില്‍ ആശങ്കയുണ്ട്. അജിത് പവാറും, എട്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പ് വിഭജനം വൈകുകയാണ്.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം രണ്ട് ഉപമുഖ്യമന്ത്രിമാരുമായി പ്രത്യേക യോഗം ചേര്‍ന്നു. എന്നാല്‍, വകുപ്പുകളെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടതോടെ, യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.ഏക്നാഥ് ഷിന്‍ഡെയുടെ അതൃപ്തി ശരീര ഭാഷയില്‍ നിന്ന് വ്യക്തമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രിസഭായോഗത്തില്‍, ഷിന്‍ഡെയുടെയും ശിവസേന മന്ത്രിമാരുടെയും ശരീരഭാഷ ഒതുങ്ങിയ തരത്തിലായിരുന്നു. എന്നാല്‍, അജിത് പവാര്‍ വളരെ ഉത്സാഹഭരിതനായിരുന്നു. അജിത് പവാറും, ദേവേന്ദ്ര ഫട്നവിസും, സുഹൃത്തുക്കളെ പോലെ പെരുമാറിയപ്പോള്‍, ഷിന്‍ഡെ ഒറ്റപ്പെടുന്ന അവസ്ഥയിലുമായി. ദേവേന്ദ്ര ഫഡ്‌നാവിസിനെ വെട്ടിയാണ് ഷിന്‍ഡേയ്ക്ക് മുഖ്യമന്ത്രി പദം പോലും നല്കിയത്. എന്‍സിപിയെ പിളര്‍ത്തുന്നതും, അജിത് പവാര്‍ ബിജെപിയോടൊപ്പം ചേരുന്നതും അവസാന നിമിഷം വരെ ഷിന്‍ഡേയേ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നില്ലെന്നതും അദ്ദേഹത്തിന് നാണക്കേടായി. തന്നെ വലിച്ചെറിയാന്‍ ബിജെപി കരുക്കള്‍ നീക്കുന്ന വിവരം അദ്ദേഹത്തിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും കണ്ടെത്താനായില്ലെന്നത് ഞെട്ടലോടെയാണ് ഷിന്‍ഡേ ഓര്‍ക്കുന്നത്.
ബുധനാഴ്ച വകുപ്പ് വിഭജനം നിശ്ചയിക്കാന്‍ മൂന്നുനേതാക്കളും വീണ്ടും കൂടിക്കാഴ്ചകള്‍ നടത്തുകയാണ്. അജിത് പവാര്‍ ക്യാമ്പ് ധനകാര്യം, ഊര്‍ജ്ജം, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഗ്രാമ വികസനം, ജലവിഭവം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളാണ് ആവശ്യപ്പെടുന്നത്. അജിത്തിന് ധനകാര്യം നല്‍കുന്നതിനോട് ഷിന്‍ഡെ വിഭാഗത്തിന് താല്പര്യമില്ല. മഹാവികാസ് അഗാഡി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ, വകുപ്പുകള്‍ക്ക് അനുപാതരഹിതമായി വിഹിതം നല്‍കിയതാണ് കഴിഞ്ഞ വര്‍ഷത്തെ കലാപത്തിന് മുഖ്യകാരണം. തന്റെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ കൈവശം വച്ചിരിക്കുന്ന വകുപ്പുകള്‍ വച്ച് മാറണമെന്ന ബിജെപി നിര്‍ദ്ദേശത്തോടും മുഖ്യമന്ത്രി ഷിന്‍ഡേ പ്രതികരിച്ചിട്ടില്ല.
തങ്ങളെ വിശ്വാസത്തിലെടുക്കാതെ, ബിജെപി പുതിയ സഖ്യകക്ഷിയെ കൊണ്ടുവന്നതിനെ ശിവസേന എംഎല്‍എമാരായ സഞ്ജയ് ശിര്‍സത്ത്, ഭാരത് ഗോഗാവാലെ, മന്ത്രി ദീപക് കേസര്‍കര്‍ എന്നിവര്‍ ചോദ്യം ചെയ്തു.' ഞങ്ങള്‍ക്ക് സമ്പൂര്‍ണ ഭൂരിപക്ഷം ഉള്ളപ്പോള്‍, ഇതിന്റെ ആവശ്യം എന്തായിരുന്നു? സഞ്ജയ് ശിര്‍സത്ത് ചോദിച്ചു. തന്റെ രാഷ്ട്രീയ എതിരാളിയായ അദിതി തത്കറെ ഇപ്പോള്‍ മന്ത്രിയായതാണ് ഗോഗോവാലെയെ ചൊടിപ്പിച്ചത്.എന്നാല്‍, അസംതൃപ്തി പരസ്യമാായി പ്രകടിപ്പിക്കുമ്പോഴും ഷിന്‍ഡെ ക്യാമ്പംഗങ്ങള്‍ നിസ്സഹായരാണ്. ദേഷ്യം പ്രകടിപ്പിച്ചിട്ട് എന്തുകാര്യം. ഞങ്ങള്‍ ഈ സാഹചര്യം അംഗീകരിച്ച് മുന്നോട്ടുപോകും. ഒരുഅപ്പം കിട്ടിയിരുന്നവര്‍ക്ക് ഇനി പാതിയും, പാതി കിട്ടിയവര്‍ക്ക് കാല്‍ഭാഗവും മാത്രമേ ഇനി കിട്ടൂ, അദ്ദേഹം പറഞ്ഞു. അജിത്തിന് ധനകാര്യം നല്‍കാതെ ശിവസേനയോട് ബിജെപി നീതി പുലര്‍ത്തുമെന്നാണ് ഗോഗോവാലെയുടെപ്രതീക്ഷ.
എന്നാല്‍, എല്ലാ നേതാക്കളും ഈ അഭിപ്രായക്കാരല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയം മുന്നില്‍ കണ്ട് ശരദ് പവാറിനെ ദുര്‍ബലനാക്കാനുള്ള നീക്കമാണിതെന്നും, ചില ശിവസേന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനമോഹം ഉണ്ടെങ്കിലും അത് വലിയ പ്രശ്നം അല്ലെന്നുമാണ് ഗജാജനന്‍ കീര്‍ത്തികറുടെ അഭിപ്രായം. കാര്യങ്ങള്‍ കിര്‍ത്തികര്‍ പറയും പോലെ ലളിതമല്ല. തങ്ങളെ മന്ത്രിമാരാക്കാമെന്ന വാഗ്ദാനം ഷിന്‍ഡെ പാലിക്കാത്തതില്‍, ചില എംഎല്‍മാര്‍ നേരിട്ട് മുഖ്യമന്ത്രിയെ അനിഷ്ടം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം, ശിവസേന മന്ത്രിമാര്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കറിന്റെ വസതിയില്‍ യോഗം ചേര്‍ന്ന് എന്‍സിപി, സര്‍ക്കാരില്‍ ചേര്‍ന്നതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രപതിക്കൊപ്പം ഒരുപരിപാടിയില്‍ പങ്കെടുക്കാന്‍, നാഗ്പൂരിലായിരുന്ന ഷിന്‍ഡെ പെട്ടെന്ന് മുംബൈയിലേക്ക് തിരിച്ചുവന്നതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. വകുപ്പ് വിഭജനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം തിരക്കിട്ട് എത്തിയത്.
തങ്ങള്‍ പല ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന എന്‍സിപിയെ കൂടെ കൂട്ടിയതില്‍ വോട്ടര്‍മാര്‍ അസന്തുഷ്ടരെന്ന തോന്നലും ചില ബിജെപി നേതാക്കള്‍ക്കുണ്ട്. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് മുഖ്യം. പവാര്‍, ഷിന്‍ഡെ ക്യാമ്പുകള്‍ക്ക് 13 മന്ത്രിസ്ഥാനങ്ങള്‍ വീതം കിട്ടാനാണ് സാധ്യത. ബിജെപി 16 സ്ഥാനങ്ങള്‍ നിലനിര്‍ത്തും. ഷിന്‍ഡെ ക്യാമ്പ് പ്രതിഷേധിച്ചേക്കാമെങ്കിലും, അജിത് പവാര്‍ വിഭാഗം വന്നതോടെ, അവരുടെ വിലപേശല്‍ ശേഷി കുറഞ്ഞുവെന്നും, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും ചില ബിജെപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ബിജെപിയെ അലട്ടുന്ന വിഷയം മറ്റൊന്നാണ്. ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളെ പിളര്‍ന്ന് എംഎല്‍എംമാരെ ഒപ്പം കൂട്ടിയെങ്കിലും ഇവര്‍ക്കൊന്നും വലിയ ജനകീയ പിന്‍തുണയില്ലെന്ന കാര്യം ബിജെപി മനസിലാക്കുന്നുണ്ട്. അതായത് പാര്‍ട്ടി വിട്ട് പുറത്തു വന്ന ഷിന്‍ഡേ, അജിത് പവാര്‍ എന്നിവരിലൂടെ ശിവസേനയിലേയ്ക്കും, എന്‍സിപിയിലേയ്ക്കും പാലമിടാനാണ് ബിജെപി ശ്രമിക്കുന്നത്. ശരത് പവാറിനെ നിശബ്ദനാക്കിയാല്‍ ദേശീയ പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കുന്നതില്‍ ഏറെ കുറെ വിജയം നേടാന്‍ കഴിയുമെന്ന സന്ദേശമാണ് അമിത് ഷാ നല്കിയിരിക്കുന്നത്.
പാര്‍ട്ടി വിട്ട് പുറത്തു വന്ന എംഎല്‍എമാരില്‍ മിക്കവര്‍ക്കും സ്വന്തം മണ്ഡലങ്ങളില്‍ പോലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ശിവസേന മറാത്തയിലെ ാെരു വികാരമായി തുടരുന്നതിനാല്‍ കൂറുമാറിയവരെ കൂടെ കൂട്ടാന്‍ സാധാരണ വോട്ടര്‍മാര്‍ പോലും തയ്യാറാകുന്നില്ല. എല്ലാറ്റിനുമുപരി ഷിന്‍ഡേ സര്‍ക്കാരിന് ജനക്ഷേമ പദ്ധതികളൊന്നും അവതരിപ്പിക്കാനോ നടപ്പിലാക്കാനോ കഴിയാത്തതും വലിയ പ്രശ്‌നമായി തന്നെ തുടരുന്നു.മന്ത്രി സ്ഥാനം വാഗ്ദാനത്തില്‍ കുറുമാറിയവരില്‍ പലരും ഇപ്പോള്‍ തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഉദ്ദവ് താക്കറെ വിളിക്കുകയാണെങ്കില്‍ തിരികെ പോകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഷിന്‍ഡേയുടെ പ്രഖ്യാപനം തന്നെ നിരാശയില്‍ നിന്നുണ്ടായതാണെന്ന് അനുമാനിക്കുന്നു. ബിജെപി എംഎല്‍എ മാര്‍ക്ക് ലഭിച്ചിരുന്ന പരിഗണനകളും സ്ഥാനമാനങ്ങളും നഷ്ടപ്പെടുന്നതും പതിവായതിനാല്‍ അവര്‍ക്കിടയിലും ശക്തമായ എതിര്‍പ്പുയരുന്നുണ്ട്. ഫഡ്‌നാവിസിനെ തഴഞ്ഞാണ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയത്. ഇപ്പോഴിതാ ഷിന്‍ഡെയെ ഒതുക്കാനായി അജിത് പവാറിനെ കൊണ്ടു വന്നിരിക്കുന്നു. സ്ഥാനങ്ങള്‍ വീതം വെച്ചു പോകുന്നു എന്നു മാത്രമല്ല ബിജെപിക്കാരെ തന്നെ തഴയപ്പെടുകയാണെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തി നില്ക്കുകയാണ്.
https://www.facebook.com/Malayalivartha



























