പെണ്ണുകെട്ടാത്തവര്‍ക്ക് പെന്‍ഷന്‍...! ഹരിയാനയിൽ അവിവാഹിതർക്ക് മാസം 2750 രൂപ മാസ ക്ഷേമപെൻഷൻ അനുവദിച്ച് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, അടുത്ത മാസം മുതൽ ഒന്നാം തീയതി പെൻഷൻ തുക അക്കൗണ്ടിൽ വരും...!

പെണ്ണുകെട്ടാത്തവരുടെ ഭാഗ്യം. ഹരിയാനയിൽ അവിവാഹിതർക്ക് മാസം 2750 രൂപ മാസ ക്ഷേമപെൻഷൻ അനുവദിച്ച് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഉത്തരവായിരിക്കുന്നു. കേരളത്തിൽ ദിവസം രണ്ടായിരം രൂപ വരുമാനമുള്ള തൊഴിൽചെയ്യുന്നവർക്കും തുശ്ചമായ തൊഴിലില്ലായ്മ വേതനം നൽകുന്ന പാർട്ടി പ്രീണന ആചാരം പോലെയല്ല ഹരിയാനയിൽ പ്രഖ്യാപിച്ചിരിക്കുന്ന കെട്ടാപെൻഷൻ. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായക്കാരായ അവിവാഹിതർക്കാണ് അടുത്ത മാസം മുതൽ മാസത്തിന്റെ ഒന്നാം തീയതി അക്കൗണ്ടിൽ പെൻഷൻ തുക വരാൻ പോകുന്നത്.
വാർഷിക വരുമാനം 1.8 ലക്ഷം രൂപയിൽ കുറവായിരിക്കണം എന്ന ഒരു നിബന്ധനയേ സർക്കാർ ആവശ്യപ്പെടുന്നുള്ളു. ഇതേ പ്രായമുള്ള വിധവകൾക്കും ഭാര്യ മരിച്ചവർക്കും ഇതേ നിരത്തിൽ സർക്കാർ മാസം തോറും പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കൂട്ടർക്ക് വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കൂടരുതെന്നു മാത്രമെ നിബന്ധന വച്ചിട്ടുള്ളു. കേരളത്തിൽ ക്ഷേമ പെൻഷനുകൾ ഒന്നു രണ്ടും വർഷം വരെ വൈകുന്ന സാഹചര്യത്തിലാണ് ഹരിയാനയിൽ ഈ മഹത്തായ പ്രഖ്യാപനം വന്നിരിക്കുന്നത്.
കേരളത്തിന്റെ മൂന്നിലൊന്നു ജീവിതച്ചെലവുള്ള സംസ്ഥാനമായ ഹരിയാനയിലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാറ്റാരുടെയും മുന്നിൽ വിഭാര്യയും വിധവകളും അവിവാഹിതരും കൈനീട്ടാൻ ഇടവരാതിരിക്കാനാണ് ഈ നടപടിയെന്നാണ് മുഖ്യമന്ത്രി ഖട്ടർ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലൊരു അപൂർവമായ ക്ഷേമപെൻഷൻ വന്നതോടെ ഹരിയാന സർക്കാരിന് 240 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകാൻ പോകുന്നത്.
കേരളത്തിൽ ഒരു കാലത്തെ പാർട്ടിയെ ചത്തുസേവിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ നേതാക്കളും പ്രവർത്തകരും സഖാക്കളും സഖതികളും കല്യാണം കഴിക്കാതെ ജീവിച്ച ചരിത്രമുണ്ട്. കല്യാണം കഴിക്കാത്ത സഖാക്കളിൽ പലരും സിപിഎം പാർട്ടി ഓഫീസുകളിൽ തന്നെയായിരുന്നു വെയ്പ്പും കുടിയും കിടപ്പുമൊക്കെ. ഇവരൊക്കെ ജീവിതം കളഞ്ഞുകുളിച്ചതല്ലാതെ പാർട്ടി വാർധക്യകാലമെത്തുമ്പോൾ വായുഗുളിക വാങ്ങാനോ കുഴമ്പു വാങ്ങാനോ ഉള്ള കാശുപോലും കൊടുത്തിട്ടില്ല.
പാർട്ടി ഓഫീസിൽ വലിയ സഖാക്കൾക്ക് വരുത്തുന്ന വകയിൽ ഒരു ചായയോ പരിപ്പുവടയോ കഴിച്ച് തടിബഞ്ചിൽ ദിനേശ് ബീഡി വലിച്ചു കിടന്നുറങ്ങിയിരുന്ന ഒട്ടേറെ സഖാക്കളുണ്ടായിരുന്നു. ആ തലമുറയിൽ ഏറെപ്പേരും മരിച്ചുപോയി. ചിലരുടെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുത്തു. അപൂർവം ചിലർ ആർക്കും വേണ്ടാതെ അവിടെയും ഇവിടെയുമൊക്കെയായി കഴിയുന്നുമുണ്ട്. പണ്ടൊക്കെ തടിബഞ്ചും തടിഡെസ്‌കും ഓല കെട്ടിയ കൂരപ്പുരയും ആർക്കും വേണ്ടാതെ കിടക്കുന്ന കെട്ടിടങ്ങളുടെ രണ്ടാം നിലയുമൊക്കെയായിരുന്നു പാർട്ടി ഓഫീസുകൾ.
ഇപ്പോൾ കാലം മാറിപ്പോൾ മാർബിളും ഗ്രാനൈറ്റും ടൈൽസും സൂപ്പർ ക്ലാസ് ഫർണിച്ചറുമൊക്കെയുള്ള ബഹുനില കെട്ടിടങ്ങളാണ് സിപിഎം പാർട്ടി ഓഫീസുകളിൽ. അവിടെയൊന്നും പാർട്ടിയിലെ അവിവാഹിത അവശിഷ്ടങ്ങലെ കിടത്താനോ ഉറക്കാനോ ഇക്കാലത്തെ സഖാക്കൾ അനുവദിക്കില്ല. ബിഡിക്കുറ്റിയും മുറുക്കാൻതുപ്പലുമൊക്കെയായി ആകെ വൃത്തികേടാക്കും എന്ന ആക്ഷേപത്തിന്റെ പേരിലാണ് അവിവാഹിതരെ പാർട്ടി ഓഫീസുകളിൽ നിന്ന് പടിയിറക്കി വിട്ടത്.
കണക്കെടുത്തപ്പോൾ ഹരിയാനയിൽ 65,000 പേരാണ് പെണ്ണുകെട്ടാതെയും ചെറുക്കൻ കെട്ടാതെയും ഒറ്റത്തടിയായി ജീവിക്കുന്നത്. വിധവകളും വിഭാര്യരുമായി ആറായിരം പേരാണുള്ളത്. ഇത്രയും പേർക്കാണ് ഓഗസ്റ്റ് മുതൽ പെൻഷൻ നൽകാൻ ഉത്തരവായിരിക്കുന്നത്. ഇത്തരക്കാർ അറുപതാം വയസിലെത്തുമ്പോൾ അത് വാർധക്യകാല പെൻഷനായി മാറുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുന്നു. ചുരുക്കത്തിൽ ഹരിയാനയിലെ എല്ലാ ഒറ്റത്തടികൾക്കും 45-ാം വയസുമുതൽ മരണംവരെ സുരക്ഷാ പെൻഷൻ ലഭിക്കുമെന്ന് ചുരുക്കം.
ഒരു വർഷത്തിൽ മുപ്പതിനായിരത്തിലേറെ രൂപയുടെ സംരക്ഷണമാണ് സർക്കാർ ഉറപ്പാക്കിയിരിക്കുന്നത്. കേരളത്തിൽ കല്യാണം കഴിതെ ജീവിക്കുന്നവരുടെ എണ്ണം മൂന്നു ലക്ഷത്തിനു മുകളിലാണെന്നാണ് കണക്ക്. വിധവകളുടെയും വിഭാര്യരുടെയും എണ്ണം പത്തു ലക്ഷത്തിനു മുകളിൽ വരും. ഇത്തരക്കാർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമെന്ന് കരുതേണ്ടതില്ല. തുശ്ചമായ ആയിരം രൂപയുടെ ക്ഷേമപെൻഷനല്ലാതെ മറ്റൊരു വിധ സാമ്പത്തിക ആശ്വാസവും സംസ്ഥാനത്ത് ലഭിക്കുകയില്ല.
കേരളത്തിലെ 15 ശതമാനം ജനങ്ങളും വയോധികരാണെന്നിരിക്കെ വൃദ്ധരുടെ എണ്ണം 40 ലക്ഷത്തിനു മുകളിലാണ്. ഇത്തരത്തിൽ കേരളം ഒരു വയോജനഭവനമായി മാറുകയാണ്. ആസന്ന ഭാവിയിൽ ഒരു വൃദ്ധനോ വൃദ്ധയോ തനിച്ചു കഴിയുന്ന സാഹചര്യത്തിലേക്ക് കേരളം മാറുന്ന സാഹചര്യത്തിൽ ഹരിയാനയിലെ ഖട്ടർ സർക്കാരിന്റെ പരിഷ്‌കാരം കണ്ടൊന്നും മലയാളികൾ സന്തോഷിക്കേണ്ടതില്ല. ശരാശരി വിവാഹപ്രായം ഏറ്റവും കൂടിയ സംസ്ഥാനവുമാണ് കേരളം. പുരുഷൻമാരുടെ വിവാഹപ്രായം ശരാശരി 28 വയസും സ്ത്രീകളുടേത് 24 വയസുമാണ്. ജനസംഖ്യാനിയന്ത്രണം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമാണ് ഹരിയാനയിൽ അവിവാഹിതർക്ക് ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിയെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























