ഡൽഹിയിൽ പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി; യമുന നദിയിലെ ജലനിരപ്പ് കുറയുന്നു; പ്രളയബാധിതർക്ക് സർക്കാർ പതിനായിരം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. പ്രളയത്തിൽ നിന്ന് കരകയറിയ ദില്ലി സാധാരണ നിലയിലേക്ക്. പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും.
നിലവിൽ 205.5 മീറ്റർ ആണ് യമുന നദിയിലെ ജലനിരപ്പ്. വരുന്ന മണിക്കൂറുകളിൽ 5 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. ഇതോടെ ജലനിരപ്പ് അപകടം നിലയ്ക്ക് താഴെയെത്തും. 5 ദിവസത്തിനുശേഷമാണ് യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നത്. നദിയിലെ വെള്ളം കുറയുന്നതോടെ, ഡൽഹിയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുതൽ റോഡുകളിലെ വെള്ളക്കെട്ട് പമ്പുകൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. എങ്കിലും യാത്ര ദുഷ്ക്കരമാകും. പല പ്രധാന റോഡുകളിലും ഒരൊറ്റ പാത മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. ഇവിടെയെല്ലാം കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി. പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു. ഇതിനിടെ പ്രളയത്തെ ചൊല്ലി എഎപി, ബിജെപി പോര് രൂക്ഷമാണ്.
https://www.facebook.com/Malayalivartha



























