അയോധ്യ ശുഭലക്ഷണം... മമത ബാനര്‍ജിക്ക് പിന്നാലെ നിതീഷ് കുമാറും ഇന്ത്യാ മുന്നണി വിടാന്‍ ആലോചിക്കുന്നു; ഈ ആഴ്ച നിര്‍ണായകം, നിതീഷ് എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തം; ബിജെപിയുമായി ചര്‍ച്ചയിലെന്നും സൂചന

പ്രധാനമന്ത്രിയാകാനും ബിജെപിയില്‍ നിന്നും അധികാരം പിടിക്കാനുമാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. പക്ഷെ രാഹുല്‍ഗാന്ധി നടന്ന് ഡല്‍ഹിയില്‍ എത്തുമ്പോഴേക്കും ഇന്ത്യാ മുന്നണിയിലെ പലരും ബിജെപി ക്യാമ്പിലേക്ക് പോകുകയോ മുന്നണി വിടുകയോ ചെയ്യാനാണ് സാധ്യതയെന്ന സൂചനയാണ് വരുന്നത്.
മമത്‌യ്ക്ക് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ ഡി എ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. നിതീഷ് കുമാറും ജെ ഡി യുവും ബി ജെ പി നേതാക്കളുമായി ചര്‍ച്ച തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരംയ ഈ ആഴ്ച നിര്‍ണായകമാണെന്നും എന്‍ ഡി എ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം ഉണ്ടായേക്കുമെന്നുമാണ് ജെ ഡി യു വൃത്തങ്ങള്‍ പറയുന്നത്.
ബിഹാര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കള്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത് ജെ ഡി യുവിന്റെ മടങ്ങിവരവിന്റെ ഭാഗമായാണെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 'ഇന്ത്യ' മുന്നണിയുമായി അടുത്തിടെ അകല്‍ച്ച പ്രകടിപ്പിക്കുകയായിരുന്നു നിതീഷ്. അതുകൊണ്ടുതന്നെ നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്.
വര്‍ഷങ്ങളോളം എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹസഖ്യം വിട്ട് എന്‍ ഡി എയുടെ ഭാഗമായി.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ശേഷം ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എന്‍ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബിര്‍ഭും ജില്ലയില്‍ നടന്ന സംഘടനാ യോഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകളെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
''കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളെപ്പറ്റി ആലോചിക്കേണ്ടതില്ലെന്ന് പാര്‍ട്ടി അധ്യക്ഷ വ്യക്തമായി പറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്. എന്നാല്‍ 10-12 സീറ്റാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്,'' എന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
സീറ്റ് വിഭജനത്തെച്ചൊല്ലി സംസ്ഥാന തലത്തില്‍ ഇന്ത്യ-സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ട പശ്ചാത്തലത്തിലാണ് തൃണമൂലിന്റെ ഈ നീക്കം. അതേസമയം പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കാലതാമസം വരുത്തിയതിന് കോണ്‍ഗ്രസിനെ മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 10-12 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസ് വാദം നീതിയുക്തമല്ലെന്നും അവര്‍ പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് മണ്ഡലങ്ങള്‍ വിട്ടുനല്‍കാന്‍ തൃണമൂല്‍ തയ്യാറാണെന്നും മമത പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ മമത ബാനര്‍ജിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. മമത ഒരു അവസരവാദിയാണെന്നും അവരുടെ കാരുണ്യത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. തങ്ങളോട് അടുത്ത് നില്‍ക്കുന്നയാളാണ് മമത ബാനര്‍ജിയെന്നാണ് രാഹുല്‍ പറഞ്ഞത്.
"
https://www.facebook.com/Malayalivartha























