മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസിലൂടെ പ്രതിരോധത്തിലാവുകയും പ്രതിഛായ പാതളത്തോളം താഴുകയും ചെയ്ത പിണറായി സര്‍ക്കാര്‍ ജനശ്രദ്ധതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. അതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം വീണ്ടും ശക്തമാക്കിയത്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുട്‌ചോറ് വാരിക്കുന്ന പരിപാടിയാണ് സി.പി.എം എക്കാലത്തും എസ്.എഫ്.ഐയെ ഉപയോഗിച്ച് നടത്തുന്നത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കുട്ടി സഖാക്കള്‍ പല കേസുകളിലും പെടുകയും. അവസാനം മികച്ച വിദ്യാഭ്യാസവും ശോഭനമായ ഭാവിയും നശിപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാനാകാതെ കഴിയേണ്ടിവരും. അങ്ങനെയുള്ള നിരവധി പേര്‍ ഇന്നും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്. അഭിമന്യൂവിനെ പോലെ ചുരുക്കം ചിലരെങ്കിലും രക്തസാക്ഷികളായി. ആ കേസിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങിയാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയമാണ് കളിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല, അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടണം. അല്ലാതെ തെരുവില്‍ അഴിഞ്ഞാട്ടം നടത്തിയിട്ട് കാര്യമില്ല. അത് തിരിച്ചടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ചിലപ്പോള്‍ ഗുണം ചെയ്‌തെന്നുമിരിക്കും. ഗവര്‍ണറെ പരോക്ഷമായി പിന്തുണച്ച് കോണ്‍ഗ്രസ് കൂടി രംഗത്തെത്തിയതോടെ സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍തടങ്കലില്‍ വയ്ക്കുകയും ഡി.വൈ.എഫ്.ഐക്കാര്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിനെല്ലാം ഒത്താശ നല്‍കിയ പോലീസും സംസ്ഥാന സര്‍ക്കാരും പക്ഷെ, എസ്.എഫ്.ഐയുടെ പ്രതിഷേധങ്ങളെ വഴിവിട്ട് സഹായിക്കുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുകയാണ്. ഇതെല്ലാം കണ്ടിട്ടും ഇടതുമുന്നണിയിലെ ഘടകക്ഷികളാരും പരസ്യപിന്തുണയുമായി എത്തിയില്ല എന്നതും ശ്രദ്ധേയം. ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിക്കുകയല്ലാതെ മറ്റ് കാര്യങ്ങളിലേക്കൊന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പോലും കടന്നില്ല.രണ്ട് തവണ അധികാരം പൂര്‍ത്തിയാക്കും മുമ്പ് ജനം സി.പി.എമ്മിനെ വെറുത്തുകഴിഞ്ഞെന്ന് പൊതു പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകും. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന കേസുകളും മറ്റ് അഴിമതി ആരോപണങ്ങളും എങ്ങനെ കുഴിച്ചുമൂടും എന്ന ആശങ്കയിലാണ് സി.പി.എം. അതുകൊണ്ട് വീണ്ടും അധികാരം നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണെന്ന് മാത്രമല്ല, നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. കരവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളിലെ തട്ടിപ്പ്, ചില പ്രാദേശിക നേതാക്കള്‍ക്ക് ലഹരിമാഫിയയുമായുള്ള ബന്ധം, സ്ത്രീവിഷയങ്ങള്‍, വനിതാ സഖാക്കളെ ചൂഷണം ചെയ്ത സംഭവങ്ങള്‍, വ്യാജസര്‍ട്ടിഫിക്കറ്റ് കേസ് അങ്ങനെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്ക് വലിയ തലവേദനയാണ് താഴേത്തട്ടില്‍ സൃഷ്ടിച്ചിരിക്കുന്നത്. അതില്‍ നിന്ന് പെട്ടെന്ന് പുറത്തുചാടാനാവില്ല. അണികളുടെയും അനുഭാവികളുടെയും ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് കഴിയുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് വീടുകയറാന്‍ ചെന്ന സഖാക്കള്‍ പാര്‍ട്ടി കുടുംബങ്ങളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കേണ്ടിവന്നു. നേതൃത്വം പല കാര്യങ്ങളിലും വ്യക്തമായ മറുപടി നല്‍കിയിരുന്നെങ്കില്‍ ഈ ഗതിയുണ്ടാകില്ലെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇനി വരുന്ന സമ്മേളനങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. അടുത്ത സമ്മേളനം കഴിയുമ്പോഴേക്കും സി.പി.എമ്മില്‍ വലിയൊരു മാറ്റമുണ്ടാകാനുള്ള സാധ്യത പലരും മുന്നില്‍ കാണുന്നുണ്ട്. ഭരണതലത്തിലെ പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ മറച്ചുവയ്ക്കാനും മറ്റുമാണ് കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചതും സുപ്രീംകോടതിയെ സമീപിച്ചതും. എന്നാല്‍ ഗവര്‍ണര്‍ ഒരുമുഴം മുന്നേ നീട്ടി എറിഞ്ഞതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ശനിഴായ്ചയും ഞായറാഴ്ചയും ഗവര്‍ണറുടെ നിലമേല്‍ പ്രതിഷേധമാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലൂടെ നൈസായിട്ട് പിണറായിക്ക് പണി കൊടുത്തതിന് പിന്നാലെയായിരുന്നു പുതിയ നീക്കം. അങ്ങനെ ഇരട്ടച്ചങ്കന് ഇരട്ടപ്രഹരമാണ് ഗവര്‍ണര്‍ നല്‍കിയത്. കഴിഞ്ഞ കുറേ നാളുകളായി ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം സംസാരിക്കാറില്ല. ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കം എത്ര ചടങ്ങുകളില്‍ ഇരുവരും പങ്കെടുത്തു. ഭരണഘടനാ പദവിയിലിരിക്കുന്ന രണ്ട് പേരും സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇതില്‍ പലപ്പോഴും സര്‍ക്കാരും സി.പി.എമ്മും ഗവര്‍ണറെ അധിക്ഷേപിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. അത് ശരിയായ നിലപാടല്ല. അക്കാര്യം മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പോലും ചൂണ്ടിക്കാട്ടുന്നില്ല. പകരം എസ്.എഫ്.ഐയെ ഇറക്കി ഗവര്‍ണര്‍ പോകുന്നിടത്തെല്ലാം കരിങ്കൊടി കാട്ടുകയാണ് ചെയ്യുന്നത്. പലതവണയായുള്ള പ്രതിഷേധങ്ങളിലൂടെ നിരവധി പേര്‍ തടവിലായി. പ്രതിഷേധം കനത്തതോടെ ഗവര്‍ണറുടെ സുരക്ഷാ ചുമതല സി.ആര്‍.പി.എഫ് ഏറ്റെടുത്തിരിക്കുകയാണ്. എന്നിട്ടും പ്രതിഷേധം ശക്തമാക്കുമെന്നാണ് സി.പി.എമ്മും എസ്.എഫ്.ഐയും വ്യക്തമാക്കുന്നത്. കെ. മുരളീധരന്‍ ആരോപിച്ചത് പോലെ ഒരു രക്തസാക്ഷിയെ സൃഷ്ടിക്കുകയാണോ സി.പി.എം ലക്ഷ്യം. അതിലൂടെ ജനപിന്തുണ ഉറപ്പിക്കാന്‍ നോക്കുകയാണോ?