വലിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നു.കേന്ദ്രത്തിന്റെ ഇടിവെട്ട് നീക്കം ..കേരളം കത്തിക്കുമോ സി പി എം ?

വലിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നു. കേന്ദ്ര മന്ത്രി ശന്തനു താക്കൂർ ആണ് പൊതു വേദിയില്‍ വീണ്ടും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നാണ് കേന്ദ്ര മന്ത്രി ശന്തനു താക്കൂറിന്റെ പ്രതികരണം. 2019 ഡിസംബർ ഒൻപതിനാണ് സിഎഎ ബിൽ ലോക്സഭ പാസാക്കുന്നത്. രണ്ടുദിവസത്തിനുശേഷം രാജ്യസഭയും പാസാക്കിയ ബില്‍ ഡിസംബർ 12ന് രാഷ്ട്രപതിയും ഒപ്പുവച്ചിരുന്നു. എന്നാൽ വകുപ്പിലെ നിയമങ്ങൾ സംബന്ധിച്ച് ഇതുവരെയും വിജ്ഞാപനങ്ങളൊന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നില്ല. നിയമം നടപ്പിലാക്കാതെ മാറ്റിവച്ചതിന് പിന്നിൽ അസം, ത്രിപുര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നേരിട്ട ശക്തമായ എതിർപ്പായിരുന്നു . എന്നാൽ ഇപ്പോൾ വീണ്ടും നിയമം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് മോദിയും അമിത്ഷായും
അടുത്ത ഏഴ് ദിവസത്തിനുള്ളില്‍, പശ്ചിമ ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം സിഎഎ നടപ്പാക്കുമെന്ന് ആണ് കേന്ദ്ര മന്ത്രി ശന്തനു താക്കൂര്‍ പറഞ്ഞത് . ബംഗാളിലെ ബംഗാവില്‍ നിന്നുള്ള ബിജെപിയുടെ(BJP) ലോക്സഭാ എംപിയാണ്(Lok Sabha MP) ശന്തനു താക്കൂര്‍. എന്നാൽ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമം എന്നും മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ലെന്നുമാണ് സി പി എം നിലപാട്
2014 ഡിസംബര്‍ 31-ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണു നിയമം. 2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തും വന്‍ പ്രതിഷേധമുണ്ടാകാനാണ് സാധ്യത . ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കും സാഹചര്യമൊരുക്കിയതായിരുന്നു 2019 ഡിസംബറില്‍ ഇന്ത്യ ഗവണ്‍മെന്‍റ് നടപ്പിലാക്കാന്‍ ശ്രമിച്ച പൗരത്വ ഭേദഗതി നിയമം.
വിവേചനപരമായ നിയമമെന്ന് ആരോപിച്ച് വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉൾപ്പെടെ വലിയ സമരങ്ങളായിരുന്നു രാജ്യത്താകമാനം നടന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങിയ ഭേദഗതികള്‍ക്കെതിരെ ആദ്യം പ്രതിഷേധം ഉയര്‍ന്നത് അസമിലായിരുന്നു. തുടര്‍ന്ന് മേഘാലയ, അരുണാചല്‍ പ്രദേശ്, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ പ്രതിഷേധത്തിന്‍റെ ധ്വനികള്‍ ഉയരാന്‍ തുടങ്ങി.ഇതിനു മുൻപ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരം ചെയ്യുന്ന സാഹചര്യമുണ്ടായതും ഈ പൗരത്വത്തിനെതിരെയായിരുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ 776 കേസുകള്‍ ക്രിമിനല്‍ കേസുകളുമായിരുന്നു
നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 83 പേരാണ് മരിച്ചത്. ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയില്‍ നിരവധി തവണ ആഭ്യന്തരമന്ത്രാലയം സാവകാശം തേടിയിരുന്നു. പാര്‍ലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങള്‍ തയാറാക്കണമെന്നതാണു വ്യവസ്ഥ. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ , പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്നു അമിത് ഷാ തറപ്പിച്ചുപറഞ്ഞിരുന്നു. സിഎഎയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കുറിച്ചും അദ്ദേഹം വ്യക്തത നല്‍കിയിരുന്നു. വിവാദമായ സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാന ആയുധം. പാർലമെൻ്ററി നടപടിക്രമങ്ങളുടെ മാനുവൽ അനുസരിച്ച്, ഏതെങ്കിലും നിയമനിർമ്മാണത്തിനുള്ള ചട്ടങ്ങൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കുകയോ അല്ലെങ്കിൽ ലോക്സഭയിലെയും രാജ്യസഭയിലെയും നിയമനിർമ്മാണ സമിതികളിൽനിന്ന് കാലാവധി നീട്ടാനുള്ള അനുവാദം വാങ്ങുകയോ ചെയ്യണം. 2020 മുതൽ നിരവധി തവണയായി സി എ എ നിയമം നടപ്പിലാക്കാതെ നീട്ടിവയ്ക്കുകയാണ്.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെയാണ് മോഡി സര്‍ക്കാര്‍ സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ 2019ലൂടെ ഭേദഗതി വരുത്തുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്ത ഹിന്ദുക്കൾ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി.
ബംഗ്ലദേശില്‍ നിന്നുള്ള ഹിന്ദു മതവിഭാക്കാരായിരിക്കും ഇത്തരത്തില്‍ ഇന്ത്യന്‍ പൗരത്വം നേടാന്‍ പോകുന്നവരില്‍ ഏറെയുമെന്നാണ് വിലയിരുത്തല്‍. പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ 2014 ഡിസംബര്‍ 31നുള്ളില്‍ ഇന്ത്യയില്‍ എത്തിയിരിക്കണം. പൗരത്വനിയമ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടാകും.
മുസ്ലീങ്ങളെയൊഴികെ മറ്റെല്ലാ മതവിഭാഗങ്ങളിലേയും അഭയാര്‍ത്ഥികളെ ഉള്‍പെടുത്തുന്നതിലൂടെ രാജ്യത്തെ മുസ്ലീങ്ങളുടെ സ്വത്വത്തേയും അസ്തിത്വത്തേയും ബില്‍ ചോദ്യം ചെയ്യുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ വിമര്‍ശനം. ഇതര മതവിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിലൂടെ മുസ്ലീങ്ങള്‍ ഇന്ത്യയിലെ രണ്ടാം തരം പൗരന്‍മാരാണെന്ന് നിയമപരമായി സ്ഥാപിക്കാനുള്ള ശ്രമം, ഭരണഘടനയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്ക് ഏല്‍ക്കുന്ന ഏറ്റവും വലിയ മുറിവുകളില്‍ ഒന്നാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാവര്‍ക്കും തുല്യതയ്ക്കായുള്ള മൗലിക അവകാശമുണ്ടെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 14-ാം അനുഛേദത്തെ, ലംഘിക്കുന്നുവെന്നാണ് ആക്ഷേപം
ഇന്ത്യയ്ക്ക് പുറത്തുള്ള അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പ്രയാസങ്ങളെയും പീഡനങ്ങളെയും തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്ത ഹിന്ദു, ക്രിസ്‌ത്യന്‍, ജൈന, ബുദ്ധ, സിഖ് മതങ്ങളില്‍ ഉള്‍പ്പെട്ടവരെ സ്വീകരിക്കാന്‍ ആണ് ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് . അതേസമയം അതേ രാജ്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഇന്ത്യയിലെത്തിയ മുസ്‌ലിം മത വിശ്വാസികളേയോ മറ്റ് സമുദായത്തില്‍ ഉള്‍പ്പെട്ടവരേയോ ബില്ലില്‍ പരാമര്‍ശിക്കുന്നില്ല.
ശ്രീലങ്കയില്‍ നിന്ന് കുടിയേറിയ തമിഴര്‍, മ്യാന്‍മറില്‍ നിന്നെത്തിയ റോഹിങ്ക്യന്‍സ്, ടിബറ്റന്‍ അഭയാര്‍ഥികളെയും ബില്ലില്‍ പരാമര്‍ശിച്ചിരുന്നില്ല. കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പിലാക്കാനൊരുങ്ങി ഭേദഗതിയില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനമുണ്ടെന്നും രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന ഈ ഭേദഗതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്. ഏതായാലും കേരളമുൾപ്പടെ ഇന്ത്യൻ സംസ്ഥാങ്ങളിൽ വൻ വിവാദത്തിനാണ് വീണ്ടും തിരി തെളിഞ്ഞിരിക്കുന്നത്
https://www.facebook.com/Malayalivartha























