കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബീഹാറില്‍....

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമബംഗാളില്‍നിന്ന് ബിഹാറിലെത്തി. ഇന്ത്യാസഖ്യത്തിന് തുടക്കമിട്ട നേതാക്കളിലൊരാളായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബന്ധമവസാനിപ്പിച്ച് വീണ്ടും ബി.ജെ.പി. പക്ഷത്തേക്ക് ചാടിയതിനിടെയാണ് രാഹുല്‍ എത്തിയത്.
ന്യായ് യാത്രയില്‍ വേദിപങ്കിടുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്ന ജെ.ഡി.യു. അധ്യക്ഷനാണ് ബിജെപി പക്ഷത്തേക്ക് പോയത്. ഇത് ന്യായ് യാത്രയുടെ ബിഹാറിലെ ആദ്യദിനം കുറച്ചെങ്കിലും ആവേശംകെടുത്തി. നിതീഷിനെതിരേ രാഹുല്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രത്യയശാസ്ത്രങ്ങള്‍ രാജ്യത്ത് വിദ്വേഷവും ഹിംസയും പടര്‍ത്തുന്നതാണെന്നാണ് അദ്ദേഹം പൊതുസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്.
നിതീഷ് സഖ്യം വിട്ടതിനെക്കുറിച്ച് പ്രതികരിച്ചത് കോണ്‍ഗ്രസ് മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേഷാണ്. നിതീഷിന്റെ പോക്ക് ഇന്ത്യാസഖ്യത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം കിഷന്‍ഗഞ്ചില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ സോനാപുരില്‍ നിന്ന് ആരംഭിച്ച ന്യായ് യാത്ര രാവിലെ പതിനൊന്നോടെയാണ് ബിഹാറിലെ കിഷന്‍ഗഞ്ചില്‍ പ്രവേശിച്ചത്.
മുസ്‌ലിം ഭൂരിപക്ഷമേഖലയായ കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലം നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ്. റാലി ചൊവ്വാഴ്ച പൂര്‍ണിയയിലേക്കും തുടര്‍ന്ന് കടിഹാറിലേക്കും നീങ്ങും. രണ്ടുജില്ലകളും ജെ.ഡി.യു.വിന്റെ ശക്തികേന്ദ്രങ്ങളാണ്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രാഹുലിന്റെ ആദ്യ ബിഹാര്‍ സന്ദര്‍ശനമാണിത്.
അതേസമയം പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ ന്യായ് യാത്രയില്‍ പങ്കെടുപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയിച്ചില്ല. മമത ഇന്ത്യാസഖ്യത്തിന്റെ നെടുംതൂണാണെന്നും ന്യായ് യാത്രയില്‍ പത്തുമിനിറ്റെങ്കിലും പങ്കെടുത്താല്‍ തങ്ങള്‍ക്ക് സന്തോഷമാകുമെന്നും ജയറാം രമേഷ് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, ന്യായ് യാത്ര കടന്നുപോകുന്ന വടക്കന്‍ ബംഗാളില്‍ മമത സന്ദര്‍ശനത്തിനെത്തിയെങ്കിലും പങ്കെടുത്തില്ല.
https://www.facebook.com/Malayalivartha























