അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

ഉത്തർപ്രദേശിലെ കാൺപുരിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായിരുന്ന വിനീത് മിനോച്ച (63) സ്വന്തം ഫ്ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം സ്വകാര്യതയ്ക്കും വിനോദങ്ങൾക്കും ഭർതൃപിതാവ് തടസ്സം നിൽക്കുന്നു എന്നാരോപിച്ച് മരുമകളായ ഷാലു മിനോച്ച (36) ക്വട്ടേഷൻ സംഘത്തെ വിട്ട് ആസൂത്രിതമായി നടപ്പിലാക്കിയതാണ് ഈ കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഷാലുവിനെയും ക്വട്ടേഷൻ ഏറ്റെടുത്ത കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാൽ, കൂട്ടാളി രാജ് കിഷോർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇന്ദിരാനഗറിലെ ഫ്ലാറ്റിൽ വെച്ച് വിനീത് മിനോച്ച 26 തവണ കുത്തേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം നടക്കുന്ന സമയം ഷാലു ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം കാൺപുരിലെ കോസ്മോസിൻ ലോഞ്ചിൽ പാർട്ടിയിൽ പങ്കെടുത്തു നൃത്തം ചെയ്യുകയായിരുന്നു. കൊലപാതക ഗൂഢാലോചനയിലെ പങ്ക് മറയ്ക്കാനാണ് ഷാലു ഭർത്താവിനെയും കുട്ടിയെയും കൂട്ടി പാർട്ടിക്ക് പോയതെന്നാണ് പോലീസ് സംശയിക്കുന്നത്. പാർട്ടിയിലിരുന്നുകൊണ്ട് ഫോണിലൂടെ കൊലയാളികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയതാണ് കേസിൽ ഷാലുവിനെതിരായ ഏറ്റവും സുപ്രധാന തെളിവായി മാറിയത്.
കൊലപാതകത്തിനായി വിശാലിന് ആറുലക്ഷം രൂപയാണ് ഷാലു വാഗ്ദാനം ചെയ്തിരുന്നത്. അഡ്വാൻസായി നൽകിയ രണ്ടു ലക്ഷം രൂപയ്ക്കും വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലിനും പുറമെ പ്രതികൾക്ക് ഫ്ലാറ്റിലേക്ക് കടക്കാനായി സെക്യൂരിറ്റി ഗാർഡിനോട് മരുന്ന് നൽകാൻ വന്നതാണെന്ന് പറഞ്ഞ് സഹായം ചെയ്തതും ഷാലുവായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന് ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും, വിനീത് മുറിക്ക് പുറത്തേക്ക് വന്ന് അക്രമികളുടെ മുന്നിൽപ്പെട്ടതോടെ അവർ കത്തിയെടുത്ത് കുത്തുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിയ ഷാലുവും ഭർത്താവുമാണ് രക്തത്തിൽ കുളിച്ചുകിടന്ന വിനീതിനെ കണ്ടെത്തിയത്.
പണത്തിനുമേലുള്ള അധികനിയന്ത്രണം, രാത്രി വൈകി പാർട്ടി നടത്താൻ അനുവദിക്കാത്തതിലുള്ള അമർഷം, സിസിടിവി വഴി നീക്കങ്ങൾ നിരീക്ഷിക്കൽ എന്നിവയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഷാലുവിനെതിരായ ആരോപണങ്ങൾ നിഷേധിച്ച് അവരുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഷാലു കുടുംബത്തെ ഒന്നിച്ചുനിർത്തിയ നല്ലൊരു മരുമകളും ഭാര്യയുമായിരുന്നുവെന്നും, ഭർതൃപിതാവുമായി യാതൊരു തർക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും സഹോദരങ്ങളായ ധീരജ് അറോറയും സോണിയ മെഹ്റോത്രയും പറഞ്ഞു.
വിശാലിനെയും രാജ് കിഷോറിനെയും ഏറ്റുമുട്ടലിൽ കാലിന് വെടിവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാലുവിന്റെ പങ്ക് വ്യക്തമായത്. തുടക്കത്തിൽ നിരപരാധിയായി അഭിനയിച്ച ഷാലു പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷാലു നിലവിൽ റിമാൻഡിലാണ്.
https://www.facebook.com/Malayalivartha

























