ബലാത്സംഗ ഗുരുവിന്റെ കിടപ്പറയിൽ നിന്ന് വനിതാ ഹോസ്റ്റലിലേയ്ക്ക് രഹസ്യ തുരങ്കം

ബലാത്സംഗ ഗുരു ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ രണ്ട് രഹസ്യ തുരങ്കങ്ങള്‍ കൂടി കണ്ടെത്തി. ഗുര്‍മീത് റാമിന്റെ വീട്ടില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്കാണ് തുരങ്കങ്ങളിലൊന്ന് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ നീളമുള്ളതാണ് രണ്ടാമത്തെ തുരങ്കം. ദേരാ ആസ്ഥാനത്ത് നിന്നാരംഭിച്ച് സാധ്വി നിവാസ് വരെ നീണ്ടുകിടക്കുന്ന തുരങ്കം രക്ഷാമാര്‍ഗമാണെന്നാണ് പൊലീസിന്റെയും സൈന്യത്തിന്റെയും അനുമാനം.
കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊലീസും സൈന്യവും ജില്ലാ അധികൃതരും ചേര്‍ന്ന് നടത്തുന്ന പരിശോധന രണ്ടാം ദിവസം കടന്നു. ദേരാ ആസ്ഥാനത്തിനകത്ത് അനധികൃത സ്‌ഫോടകവസ്തു ഫാക്ടറിയും സ്‌ഫോടകവസ്തുക്കളും അന്വേഷണസംഘം കണ്ടെത്തി. 85 പെട്ടി സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവ പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണെന്നാണ് ഗുര്‍മീത് അനുയായികള്‍ നല്‍കുന്ന വിശദീകരണം.
നൂറ് കണക്കിന് ജോഡി ചെരുപ്പുകള്‍, പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ ശേഖരം, നിറമുള്ള തൊപ്പികള്‍ തുടങ്ങിയവും തെരച്ചിലില്‍ കണ്ടെടുത്തു. പരിശോധന ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകള്‍, നിരോധിച്ച നോട്ടുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌കുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ അഞ്ച് പേരെ സിര്‍സയില്‍ നിന്നും രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha



























