റിസർവഷൻ ചെയ്തിട്ടും ട്രെയിനിൽ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്നു; കുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവ്
റിസർവഷൻ ചെയ്തിട്ടും ട്രെയിനിൽ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന മൂന്നംഗകുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2017 മേയ് 25-ലെ ജയ്പുര്‍-മൈസൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലായിരുന്നു സംഭവം. വിജേഷും കുടുംബവും ഉജ്ജയിനിയില്‍നിന്ന് മൈസൂരുവിലേക്ക് പോകാൻ റിസർവേഷൻ ചെയ്തിരുന്നു. എന്നാൽ അവർക്ക് 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വരികയായിരുന്നു. മൈസൂരു സിദ്ധാര്‍ഥ ലേഔട്ട് നിവാസികളായ ഇവർ മൈസൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലാണ് 740 രൂപ വീതമുള്ള മൂന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്.
എന്നാൽ ട്രെയിനിലെ അഞ്ചാം നമ്പര്‍ സ്ലീപ്പര്‍ കോച്ചിലെ ഇവരുടെ മൂന്നു ബെര്‍ത്തുകളിലും റിസര്‍വേഷനില്ലാത്ത യാത്രക്കാരായിരുന്നു. ഇതേത്തുടർന്ന് ടി.ടി.ഇ., ആര്‍.പി.എഫ്. എന്നിവരോട് പരാതിപ്പെട്ടെങ്കിലും അവർ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് 1,950 കിലോമീറ്റര്‍ ദൂരം ഒറ്റനില്‍പില്‍ യാത്ര ചെയ്യേണ്ടി വന്നു. സംഭവത്തിൽ വിജേഷ് മൈസൂരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, തങ്ങളുടെ അധികാരപരിധിയിലല്ലെന്നായിരുന്നു മാനേജരുടെ മറുപടി.
പിന്നീട് വിജേഷ് 2017 ജൂണില്‍ 23-ന് മൈസൂരു ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചു. എന്നാല്‍, അധികാരപരിധി കഴിഞ്ഞെന്നും നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മൈസൂരു റെയില്‍വേ ഡിവിഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍, കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം തള്ളിയ കോടതി അധികാരപരിധിയുടെ പേരില്‍ നടപടിയെടുക്കാതെ കൈയൊഴിയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. മൈസൂരു റെയില്‍വേ ഡിവിഷണല്‍ മാനജേര്‍, ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എന്നിവര്‍ വിജേഷിന് നഷ്ടപരിഹാരമായി 37,000 രൂപ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. 60 ദിവസത്തിനകം തുക നല്‍കാനാണ് നിര്‍ദേശം. ഇത് ലംഘിക്കുകയാണെങ്കില്‍ ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കാത്ത ടി.ടി.ഇ., ആര്‍.പി.എഫ്. അധികൃതര്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha