കോണ്‍ഗ്രസ് ആഭിമുഖ്യം എനിക്കുണ്ടെന്ന് ആരോപിച്ചാല്‍ ബിജെപി അനുകൂലികളാണ് മറ്റു പലരുമെന്ന് തെളിയിക്കാന്‍ തനിക്കാകും- യെച്ചൂരി.
സെന്‍ട്രല്‍ കമ്മിറ്റിയില്‍ താങ്കളവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം പരാജയപ്പെട്ടു. ഇനി എന്താണ് മുന്നോട്ടുള്ള നടപടിയെന്നും എന്തുകൊണ്ടാണ് അത്തരമൊരു പ്രമേയം അവതരിപ്പിച്ചതെന്നുമുള്ള ചോദ്യത്തിന് ഉള്‍പാര്‍ട്ടി ജനാധിപത്യം ഏറ്റവും നല്ല നിലയില്‍ അനുവര്‍ത്തിച്ചു വരുന്ന പാരമ്പര്യമാണ് തങ്ങളുടെ പാര്‍ട്ടിക്കെന്നും വിരുദ്ധാഭിപ്രായങ്ങള്‍ എന്നും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുണ്ടെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ബിജെപിയെയും അവരുെട സാമുദായിക അജന്‍ഡയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അത് എപ്രകാരം സാധ്യമാക്കണമെന്നതിന് എല്ലാകാലത്തും വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ ലക്ഷ്യം സാധൂകരിക്കുന്നതിന് പ്രായോഗിക തലത്തില്‍ എന്തായിരിക്കണം സമീപനം എന്നതിന് രണ്ടഭിപ്രായങ്ങളുണ്ടായിരുന്നു. ഈ വരുന്ന ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അതിലെ ഭൂരിപക്ഷാഭിപ്രായം അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ വച്ച് താന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ തിരുത്തലുകള്‍ വരുത്തുമോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താങ്കളുടെ പ്രമേയത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് ധാരണയിലെത്തുക എന്ന പദം ഒഴിവാക്കിയില്ല എന്നതാണ് വല്ലാത്ത ആശയക്കുഴപ്പത്തിനിടയാക്കിയതെന്നാണല്ലോ കരുതപ്പെടുന്നത് എന്ന ചോദ്യത്തോട്, കോണ്‍ഗ്രസ് എന്നും ഒരു ഭരണ വര്‍ഗ്ഗ പാര്‍ട്ടിയായിരുന്നെന്നും തങ്ങളുടെ പാര്‍ട്ടി അത്തരത്തിലുള്ള ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ആര്‍എസ്സ്എസ്സ്- ബിജെപി സഖ്യത്തെ തോല്‍പ്പിക്കാന്‍ സ്വീകരിക്കേണ്ട നയമെന്നാണ് കരുതുന്നതെന്നും, പരമാവധി മതേതര വോട്ടുകള്‍ ധ്രുവീകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അത് രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാതെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പു ധാരണ എന്നതില്‍ തനിക്ക് തര്‍ക്കമൊന്നുമില്ലെന്നും അതേ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ വ്യക്തത വരുത്തുന്നുമെന്നതു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തരമൊരു സാഹചര്യത്തില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവര്‍ക്കിടയില്‍ ബിജെപി അനുകൂലമനോഭാവം ഉള്ളവരുണ്ടെന്ന് തനിക്ക് തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. രാജിസന്നദ്ധത അറിയിച്ചില്ലെന്ന പിബി അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവന യച്ചൂരി തള്ളി. പിബി ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നത്. ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നതുവരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ലെന്നും യച്ചൂരി പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് യച്ചൂരി പാര്‍ട്ടിയില്‍ തന്റെ നിലപാടുകള്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചത്.
മാറുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുന്നവരാണ് ശരിയായ മാര്‍ക്‌സിസ്റ്റ്. താന്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനം പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ലെങ്കില്‍ രാജിസന്നദ്ധത അറിയിക്കുന്നത് സ്വാഭാവികം മാത്രമാണ്. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടതു കൊണ്ടാണ് ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്, ത്രിപുര തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന തരത്തില്‍ പാര്‍ട്ടി വിഭജിച്ചതായുള്ള ചിത്രം ജനത്തിനു നല്‍കരുതെന്ന് പിബി ആവശ്യപ്പെട്ടിരുന്നതായും യച്ചൂരി പറഞ്ഞു.
താന്‍ കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയെയും ജനത്തെയും അനുകൂലിക്കുന്നയാളാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിലവിലെ സര്‍ക്കാരിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പാര്‍ട്ടി പ്രഥമപരിഗണന നല്‍കേണ്ടതും അതിനാണ്. ഭരണകക്ഷിയെ പുറത്താക്കുകയാണു ലക്ഷ്യമിടേണ്ടത്. അതെങ്ങനെ സാധിക്കുന്നുവെന്നത് പരിഗണിക്കേണ്ട കാര്യമില്ല. യച്ചൂരി വിശദീകരിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധനാണെന്ന് പിബിയില്‍ യച്ചൂരി പറഞ്ഞിട്ടില്ലെന്നാണ് കാരാട്ട് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കാരാട്ട് പറയുന്നത് തെറ്റാണെന്നും പത്രസമ്മേളനത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും യച്ചൂരി പറയുന്നു.
https://www.facebook.com/Malayalivartha