കർണാടക മുഖ്യമന്ത്രിയായി യദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം

കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നീക്കത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇത്. കനത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബുധനാഴ്ച രാത്രിയാണ് ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത്. പിന്നാലെ വ്യാഴാഴ്ച രാവിലെ 9 മണിയോടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പരന്നു.
222ല്‍ 105 എം എല്‍ എമാരുടെ പിന്തുണയാണ് ബി ജെ പിക്ക് ഇപ്പോള്‍ ഉള്ളത്. ജെ ഡി എസ് - കോണ്‍ഗ്രസ് സഖ്യവും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ല എന്ന തീരുമാനമാണ് സുപ്രീം കോടതി കൈക്കൊണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ഗവര്‍ണറുടെ ഉത്തരവ് സുപ്രീം കോടതിക്ക് മരവിപ്പിക്കാന്‍ കഴിയില്ല. അര്‍ധരാത്രിയില്‍ രണ്ട് മണിക്കൂറോളം നീണ്ട വാദങ്ങള്‍ക്കൊടുവിലായിരുന്നു സുപ്രീം കോടതി വിധി. കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























