തന്റെ നാലാം വയസ്സില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടു; കോളേജ് കാലത്തു തന്നെ ആര്‍എസ്എസിലെ സജീവപ്രവര്‍ത്തകനായിരുന്നു ബി.എസ്. യെഡിയൂരപ്പ; ഏറെ നാടകീയതയ്‌ക്കൊടുവില്‍ രാജ്ഭവന്‍ അങ്കണത്തില്‍ യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; യെഡിയൂരപ്പയുടെ വളര്‍ച്ച ഇങ്ങനെ

'ഞാന്‍ മുഖ്യമന്ത്രിയാകും, 17ന് സത്യപ്രതിജ്ഞ'. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് ബി എസ് യെദ്യൂരപ്പ പറഞ്ഞവാക്കുകളാണിത്. പറഞ്ഞതു പോലെ 17ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. വാക്കു പാലിക്കാന്‍ കൈവിട്ട കളി കളിച്ചിരിക്കയാണ് ബിഎസ് യെദ്യൂരപ്പ എന്ന ദക്ഷിണേന്ത്യയിലെ ബിജെപി തലമുതിര്‍ന്ന നേതാവ്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ ബിജെപി കര്‍ണാടകത്തില്‍ അധികാരം പിടിച്ചിരിക്കുന്നത്. . ഈ സംഭവത്തില്‍ തെളിഞ്ഞത് യെദ്യൂരപ്പയുടെ രാഷ്ട്രീയബുദ്ധി കൂര്‍മ്മത തന്നെയായിരുന്നു. പലതവണയുള്ള അഴിമതി ആരോപണങ്ങളും പുറത്താക്കലുകളും തളരാത്ത പോരാട്ട വീര്യത്തിന്റെ പര്യായമായി മാറുകയായിരുന്നു ഈ എഴുപത്തഞ്ചുകാരനായ ബിജെപി നേതാവ്.
മാണ്ഡ്യ ജില്ലയിലെ കെ.ആര്‍.ടി താലൂക്കില്‍ 1943 ഫെബ്രുവരി 27 നാണ് ബി.എസ്. യെഡിയൂരപ്പ ജനിച്ചത്. സിദ്ദിലിംഗപ്പയും പുട്ടടിയമമ്മയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. തുംകുരു ജില്ലയിലെ യെഡിയൂരില്‍ മഹാനായ സന്യാസിയായ സിദ്ധലിംഗേശ്വര മഹാരാജാവ് ശൈവക്ഷേത്രത്തിന്റെ നിമ്മാണത്തിന് ശേഷമാണ് ഇദ്ദേഹത്തിന് ഈ പേരിട്ടത്. തന്റെ നാലാം വയസ്സില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടു. കഷ്ടതകളിലൂടെ പഠിച്ച് പന്ത്രണ്ടാം ക്ലാസ്സിന്റെ തുല്യമായ പാണ്‍സ് കോളേജിലെ മാണ്ഡ്യയില്‍ നിന്നും തന്റെ പ്രീയൂണിവേഴ്‌സിറ്റി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 ല്‍ സാമൂഹ്യക്ഷേമ വകുപ്പില്‍ ഒന്നാം ഡിവിഷന്‍ ഗുമസ്തനായി സേവനമനുഷ്ഠിച്ചു. പക്ഷേ, ജോലി ഉപേക്ഷിച്ച് അദ്ദേഹം വീരഭദ്ര ശാസ്ത്രിയുടെ ശങ്കര്‍ അരി മില്‍ക്കില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.
1967 ല്‍ യദ്യൂരപ്പ മില്‍ ഉടമയുടെ മകള്‍ മിത്രാദേവിയേ വിവാഹം കഴിച്ചു. പിന്നീട് അദ്ദേഹം ശിവമോഗഗയില്‍ ഒരു ഹാര്‍ഡ്വെയര്‍ ഷോപ്പ് സ്ഥാപിച്ചു. യെദ്യൂരപ്പയ്ക്ക് കര്‍ണാടക നിയമസഭയിലെ അംഗമായ രാഘവേന്ദ്ര എന്ന മകനും അരുണാദേവി, ഉമാദേവിയെന്ന രണ്ടു പെണ്‍മക്കളുമുണ്ട്. 2004ല്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. പിന്നീട് അസ്‌ടോളജിസ്റ്റുകളുടെ നിര്‍ദ്ദേശപ്രകാരം, 'യെദ്യൂരപ്പ' എന്ന പേരിന്റെ സ്‌പെല്ലിംഗില്‍ വ്യത്യാസം വരുത്തി.
കോളേജ് കാലത്തു തന്നെ ആര്‍എസ്എസിലെ സജീവപ്രവര്‍ത്തകനായിരുന്നു ബി.എസ്. യെഡിയൂരപ്പ. 1970 ല്‍ ശിക്കാരിപ്പൂര്‍ ശാഖയിലെ കാര്യവാഹക് ആയി ഉയര്‍ത്തപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. ക്ലാര്‍ക്കിന്റെ ജോലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ശിക്കാരിപുര ടൗണ്‍ മുനിസിപ്പാലിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ മുന്‍സിപ്പാലിറ്റി പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്തു ബെല്ലാരിയിലെയും ഷിമോഗയിലെയും ജയിലുകളില്‍ തടവില്‍ കഴിഞ്ഞു. 1985 ല്‍ ഷിമോഗയിലെ ബിജെപി ജില്ലാ പ്രസിഡന്റായ യെഡിയൂരപ്പയ്ക്ക് മൂന്നു വര്‍ഷത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. 1983 ലാണ് യെഡിയൂരപ്പ ആദ്യമായി കര്‍ണ്ണാടക നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അതിനു ശേഷം ആറു തവണ ശിക്കാരിപുര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിന്നീട് 1994 ല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 2004 ല്‍ ധാരാം സിങ്ങിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന തൂക്കുമന്ത്രിസഭയെ ജെഡിഎസുമായി ചേര്‍ന്ന് താഴെയിറക്കുന്നതില്‍ യെഡിയൂരപ്പ മുഖ്യപങ്കു വഹിച്ചു. ആദ്യത്തെ 20 മാസം കുമാരസ്വാമിയും പിന്നീടുള്ള 20 മാസം യെഡിയൂരപ്പയുമായി മാറിമാറി മുഖ്യമന്ത്രിക്കസേര പങ്കു വയ്ക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ആദ്യ 20 മാസങ്ങള്‍ പിന്നിട്ടിട്ടും കുമാരസ്വാമി മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് 2007 ഒക്ടോബറില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയും കര്‍ണാകയില്‍ രാഷ്ട്രപതിഭരണം നിലവില്‍ വരികയും ചെയ്തു.
അതിനുശേഷം ബിജെപിയും ജെഡിഎസുമായി ധാരണയിലെത്തുകയും യെഡിയൂരപ്പ 2007 നവംബറില്‍ കര്‍ണ്ണാടകയുടെ 25ാമത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. അങ്ങനെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കൂടിയായി യെഡിയൂരപ്പ. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജെഡിഎസ് ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ ദിവസങ്ങള്‍ക്കുള്ളില്‍ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. 2008 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ യെഡിയൂരപ്പ നിര്‍ണ്ണായക പങ്കുവഹിക്കുകയും രണ്ടാം വട്ടം മുഖ്യമന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു. പിന്നീട് അഴിമതി ആരോപണത്തെത്തുടര്‍ന്നു 2011ല്‍ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്തായി. തുടര്‍ന്ന് കര്‍ണാടകയില്‍ താന്‍കൂടി ചേര്‍ന്നു കെട്ടിപ്പടുത്ത പാര്‍ട്ടിയിലേക്കില്ലെന്നു പ്രഖ്യാപിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി യെഡിയൂരപ്പ ബിജെപിയില്‍നിന്നു പടിയിറങ്ങി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് എന്‍.ഹെഗ്‌ഡെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിച്ചതിനെ തുടര്‍ന്ന് 2011 ജൂലൈ 31ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച യെഡിയൂരപ്പ 2012 ഡിസംബര്‍ ഒന്‍പതിന് ഹാവേരിയില്‍ നടന്ന റാലിയിലാണ് കര്‍ണ്ണാടക ജനതാ പക്ഷ രൂപീകരിച്ച് ബിജെപി വിട്ടത്. ബിജെപിയിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കോണ്‍ഗ്രസിനെക്കാളും ജനതാദളിനെക്കാളും വലിയ തിന്മയാണു ബിജെപിയെന്നു വരെ പറഞ്ഞ് തീ തുപ്പുന്ന ആരോപണശരങ്ങളുമായി രംഗത്തെത്തി. ഒപ്പം സ്വന്തം പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയും. അഴിമതിവിരുദ്ധ മുഖം ഉയര്‍ത്തിപ്പിടിക്കാന്‍ യെഡിയൂരപ്പ രാജി വെയ്ക്കുക എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ യെഡിയൂരപ്പയെ മടങ്ങിവരാന്‍ പ്രേരിപ്പിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും മൂന്ന് അനുയായികള്‍ക്കും ടിക്കറ്റ് നല്‍കി. യെഡിയൂരപ്പയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലാജെയും ശിവകുമാര്‍ ഉദാസിയും മോദിതരംഗത്തില്‍ വിജയിച്ചു. മോദി അധികാരത്തിലെത്തുകയും അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിക്കുകയും ചെയ്തതോടെ യെഡിയൂരപ്പയെ ദേശീയ ഉപാധ്യക്ഷനാക്കിയെങ്കിലും ചുമതലകളൊന്നും ലഭിച്ചില്ല. ഇത് ശരിവയ്ക്കുന്ന രീതിയില്‍ വിജയിച്ചു കാണിച്ചു. യെദ്യൂരപ്പ തന്നെയാണ് കര്‍ണാടത്തിലെ തുറുപ്പുചീട്ട് എന്നറിഞ്ഞു തന്നെയാണ് മോദി കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ലിംഗായത്ത് സമുദായത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സിദ്ധരാമയ്യ ശക്തമായ ശ്രമം നടത്തിയെങ്കിലും യെദ്യൂരപ്പയിലുള്ള വിശ്വാസം കൊണ്ട് അവര്‍ ബിജെപിയെ കൈവിട്ടില്ല. ലിംഗായത്ത് മേഖലകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയിച്ചു കയറി. സിദ്ധരാമയ്യയുടെ പിന്നാക്ക ദലിത് അടിത്തറയ്‌ക്കെതിരെ മുന്നാക്ക വിഭാഗങ്ങളുടെ ഏകീകരണത്തിനും കോണ്‍ഗ്രസിന്റെ കയ്യിലെ അതീവ പിന്നാക്ക വോട്ടുകള്‍ കുറച്ചു പിടിച്ചുവാങ്ങാനും യെഡിയൂരപ്പയ്ക്കു സാധിക്കുമെന്ന് ബിജെപി മനസ്സിലാക്കി. കണക്കുകൂട്ടലുകള്‍ സത്യമായി. 40 ല്‍ നിന്ന് ബിജെപിയെത്തിയത് സെഞ്ചുറി നേട്ടത്തിലേക്കാണ് ബിജെപി വിജയിച്ചു കയറിയത്.
പിന്നീട് ഏറെ നാടകീയതയ്‌ക്കൊടുവില്‍ രാജ്ഭവന്‍ അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ വച്ച് അധികം ആര്‍ഭാടങ്ങളില്ലാതെയാണ് യദ്യൂരപ്പ രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് ഇനി യദ്യൂരപ്പയുടെ തുടര്‍ന്നുള്ള ഭാവി. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അതിനു കാരണമാകാനും ഈ ബിജെപി നേതാവിനായി.
https://www.facebook.com/Malayalivartha























