കര്‍ണാടകയിൽ രാഷ്ട്രീയ നാടകം അരങ്ങ് തകർക്കുമ്പോൾ പുതിയ നീക്കവുമായി ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണും

കര്‍ണാടകയിൽ രാഷ്ട്രീയ നാടകം അരങ്ങ് തകർക്കുമ്പോൾ പുതിയ നീക്കവുമായി ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ബി.ജെ.പി അധികാരത്തിലേറിയ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍ അനുവാദം തേടി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രദേശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു.
നിലവില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ അസുഖബാധിതനായി ചികിത്സയിലായതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ പരാതിപ്പെട്ടിരുന്നു. ഗോവക്ക് മുഖ്യമന്ത്രിയെ തരൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ മണിപ്പൂരിലും തിരിച്ചടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശമാണ് ഈ നീക്കം. ബി.ജെ.പി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷ കക്ഷികളെയും ചെറുപാര്‍ട്ടികളെയും ഒപ്പം കൂട്ടാനുള്ള ശ്രമവും കോണ്‍ഗ്രസ് തുടങ്ങി.
അതിനിടെ, ബിഹാറില്‍ വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡിയും സമാനമായ നീക്കം നടത്തുന്നുണ്ട്. കര്‍ണാടകയിലെ നിയമം ബിഹാറിലും ബാധകമാണെന്ന് പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് അറിയിച്ചു. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. കര്‍ണാടകയിലെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha























