ബംഗാളും ബി.ജെ.പിയുടെ കൈകളിലേക്കോ ? മമതാബാനര്‍ജിക്ക് ഇനിയൊരു തിരിച്ചു വരവ് അസാധ്യമാക്കുന്ന തരത്തിലേക്ക് സംസ്ഥാന ഭരണം; ബംഗാളിനെക്കൂടി വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പി യ്ക്ക് ഇപ്പോഴുള്ള ആകുലതകള്‍ പലതും ഒഴിഞ്ഞു കിട്ടും; സ്വയം സൃഷ്ടിക്കുന്ന പഴുതുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മുതലാക്കുവാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി

ബംഗാളും ബി.ജെ.പിയുടെ കൈകളിലേക്കോ ? സംസ്ഥാനത്തെ സമീപകാല സംഭവ വികാസങ്ങള്‍ അങ്ങനെയൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2024-ലെ പാര്‍ളമെന്റു തെരഞ്ഞെടുപ്പാകുമ്പോഴേക്കും ഇക്കാര്യത്തില്‍ കൃത്യമായൊരു തീര്‍പ്പുണ്ടാകും. മമതാബാനര്‍ജിക്ക് ഇനിയൊരു തിരിച്ചു വരവ് അസാധ്യമാക്കുന്ന തരത്തിലേക്കാണ് സംസ്ഥാന ഭരണം മുന്നേറുന്നത്. അവര്‍ സ്വയം സൃഷ്ടിക്കുന്ന പഴുതുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മുതലാക്കുവാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി. ആരംഭിച്ചിട്ടുണ്ട്.
ബംഗാളിനെക്കൂടി വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പി യ്ക്ക് ഇപ്പോഴുള്ള ആകുലതകള്‍ പലതും ഒഴിഞ്ഞു കിട്ടും. രാജ്യത്ത് 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്. ഇതില്‍ 18 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. പരിഹരിക്കാനാകുന്ന ചില പ്രശ്‌നങ്ങള്‍ മാത്രമേ ആ സംസ്ഥാനങ്ങളില്‍ അവര്‍ നേരിടുന്നുള്ളു. അതിനുള്ള സംഘടനാ ശേഷിയും ഇച്ഛാശക്തിയുള്ള നേതാക്കളും അവര്‍ക്കുണ്ട്.
കേന്ദ്രഭരണം കയ്യിലുള്ളതിനാല്‍ അതിനുവേണ്ടി ഏത് മാര്‍ഗവും അവലംബിക്കുകയുമാകാം. അങ്ങനെ ചിലതിന് രാജ്യമിപ്പോള്‍ സാക്ഷിയാകുന്നുണ്ടല്ലോ. ബംഗാള്‍ നിയമസഭയില്‍ 294 അംഗങ്ങളാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 219 അംഗങ്ങളും ബി.ജെ.പി യ്ക്ക് 71 അംഗങ്ങളുമാണുള്ളത്. ഇരുപക്ഷത്തുമായി മറ്റ് മൂന്നുപേരുമുണ്ട്. മുഖ്യധാരാ കക്ഷികളായ സി.പി.എമ്മോ കോണ്‍ഗ്രസോ മരുന്നിനുപേലുമില്ല. അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാന ഭരണത്തെ അട്ടിമറിക്കുക എളുപ്പമല്ല.
എന്നാല്‍ തൃണമൂല്‍ എം.എല്‍.എ മാര്‍ പലകാര്യങ്ങളിലും അത്ര തൃപ്തരല്ല എന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അടുത്തിടെ 21 എം.എല്‍.എ മാര്‍ ബി.ജെ.പി നേതൃത്വവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ വര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. ഇക്കാര്യം ചര്‍ച്ചനടത്തിയവരോ ബി.ജെ.പിയോ നിഷേധിച്ചിട്ടുമില്ല. ബി.ജെ.പി യും വലിയ പ്രചരണം ഇക്കാര്യത്തിന് നല്‍കുന്നില്ല. അവര്‍ എല്ലാം നിശബ്ദമായി നിരീക്ഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ പ്രവണത വര്‍ധിക്കുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍. അതിനാല്‍ കാത്തിരിക്കാനുള്ള ക്ഷമ അവര്‍ കാണിക്കും.
തൃണമൂല്‍ പൊളിയുകയും കാര്യങ്ങൾ ബി.ജെ.പി യ്ക്ക് അനുകൂലമാവുകയും ചെയ്താല്‍ ബി.ജെ.പി യ്ക്ക് അതൊരു വമ്പന്‍ ലോട്ടറിയാകും. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നേടിയ സീറ്റുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ 2024-ല്‍ അവര്‍ക്ക് കഴിഞ്ഞു എന്നുവരില്ല. ബംഗാള്‍ അനുകൂലമായാല്‍ എല്ലാം ഭദ്രമാവുകയും ചെയ്യും. 42 ലോക്‌സഭാ സീറ്റുകളും 16 രാജ്യസഭാ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. ബി.ജെ.പിയെ സംബന്ധിച്ച് ഇത് ചെറിയൊരു സംഖ്യയല്ല.
ഇന്ത്യ സ്വതന്ത്രമായ ശേഷം 1952-ലാണ് ബംഗാളില്‍ ആദ്യനിയമസഭാ തെരഞ്ഞെടുപ്പുനടക്കുന്നത്. അതുമുതല്‍ ചെറിയൊരിട വേളയൊഴിച്ചാല്‍ 16 വര്‍ഷം കോണ്‍ഗ്രസും 1977-മുതല്‍ 20011 വരെ ഇടവേളകളില്ലാതെ തുടര്‍ച്ചയായി 34 വര്‍ഷം സി.പി.എമ്മും ഭരിച്ച സംസ്ഥാനമാണ് ബംഗാള്‍. എന്നാല്‍ ഇന്ന് ഈ രണ്ടുകക്ഷികള്‍ക്കും ശക്തമായ സംഘടനാ സംവിധാനങ്ങളോ കരുത്തുള്ള അണികളോ ഇല്ല. അടുത്തകാലത്തൊന്നും മമതയ്ക്ക് എതിരാകാന്‍ ഒരുമിച്ചു നിന്നാലും അവര്‍ക്ക് കഴിയുകയുമില്ല. അതിനാല്‍ ശൂന്യമാണ് ആ ഭാഗം. അതുകൊണ്ട് ഏതു തെരഞ്ഞെടുപ്പിലും നേര്‍ക്കുനേര്‍വരിക തൃണമൂലും ബി.ജെ.പിയുമായിരിക്കും.
അതുകൊണ്ട് തൃണമൂലിനെ ശിഥിലമാക്കുക എന്നതുതന്നെയാകും തെരഞ്ഞെടുപ്പിനുമുമ്പുള്ള ബി.ജെ.പി യുടെ പ്രധാന അജണ്ട. അതിന് തൃണമൂലില്‍ തന്നെ കളമൊരുങ്ങുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പവുമാകും. അങ്ങനെ തൃണമൂലിന്റെ ദൗര്‍ബല്യങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിയെ സംബന്ധിച്ച് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം കൂട്ടുന്ന ഘടകമായിരിക്കുമത്. ഇപ്പോള്‍ തൃണമൂലിന് 23-ഉം, ബി.ജെ.പി യ്ക്ക് 17-ഉം കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.
ഇപ്പോഴത്തെ പതിനേഴിനെ മുപ്പത്തിയഞ്ചാക്കി വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ സംഭവിക്കുമെന്ന് അവര്‍ കരുതുന്ന ചില കുറവുകള്‍ ബംഗാള്‍ കൊണ്ട് വന്‍ തോതില്‍ നികത്താനാകും. എന്തായാലും ഇത്തരം ലക്ഷ്യങ്ങല്‍ മുന്നില്‍ വച്ച് രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ തന്നെയാണ് ബി.ജെ.പി യുടെ തീരുമാനം. എന്താണ് മമതയും തൃണമൂലം നേരിടുന്ന വെല്ലുവിളികള്‍ എന്നു മനസിലാക്കിയാലേ ബി.ജെ.പി വച്ചുപുലര്‍ത്തുന്ന പ്രതീക്ഷയുടെ ആഴമളക്കാന്‍ പറ്റു.
ഒമ്പതുകോടിയിലധികമാണ് ബംഗാളിലെ ജനസംഖ്യ. രാജ്യത്ത് ജനസംഖ്യയില്‍ നാലാം സ്ഥാനമാണ് ബംഗാളിന്. അതില്‍ 77 ശതമാനം പേര്‍ സാക്ഷരരുമാണ്. 70.54 ശതമാനം ഹിന്ദുക്കളും 27.01 ശതമാനം മുസ്ലീംങ്ങളുമുണ്ട്. മറ്റുമതക്കാരുടെ എണ്ണം തുച്ഛമാണ്. മുര്‍ഷിയാബാദ്, മാല്‍ഡാ, ഉത്തര ദിനാജ്പൂര്‍ എന്നിവിടങ്ങള്‍ മുസ്ലീം ഭൂരപക്ഷ പ്രദേശങ്ങളാണ്. മറ്റുള്ള പ്രദേശങ്ങൾ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളും. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും കണ്ണുവയ്ക്കുന്നത് ഈ പ്രദേശങ്ങളെയാണ്. ഇത് നന്നായറിയാവുന്ന ബി.ജെ.പി. അവരുടെ വിശ്വാസം വീണ്ടെടുക്കുവാനുള്ള ശ്രമം തീവ്രമാക്കിയിട്ടുണ്ട്. മറ്റുഭാഗങ്ങളില്‍ അവര്‍ക്ക് അത്രയേറെ ആശങ്കകള്‍ ഇല്ല.
2011-മുതല്‍ മമതയാണ് ബംഗാള്‍ ഭരിക്കുന്നത്. അവരുടെ ഭരണത്തിന്റെ ഏറ്റവും വലിയ പോരായ്മയായി കണക്കാക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളാണ്. കലാപമില്ലാത്ത മാസങ്ങള്‍ ഇതിനിടയില്‍ അവിടെ ഉണ്ടായിട്ടില്ല. പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ വലുതും ചെറുതുമായ പതിമ്മൂന്നായിരത്തോളം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വന്‍തോതില്‍ കൂടിയിട്ടുണ്ട്. മമത, എതിരാളികളെ വിശേഷിച്ച് സി.പി.എംക്കാരെയാണ് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ പലപ്പോഴും നിയന്ത്രണാതീതവുമാണ്. സ്വാഭാവികമായും പോലീസ് അവരുടെ തുണയ്‌ക്കെത്തുന്നു.
മുസ്ലീം പക്ഷം ചേര്‍ന്നും അവര്‍ക്കു വേണ്ടി വാദിച്ചും മമത ആ ന്യൂനപക്ഷവിഭാഗത്തിന്റെ വൈകാരികമായ പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പഴയൊരു വിശ്വാസ്യത അതിനിപ്പോള്‍ കിട്ടുന്നില്ല. മാത്രമല്ല അതു ഹിന്ദുക്കളില്‍ എതിര്‍വികാരവും സൃഷ്ടിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും തൃണമൂലിനേയും ഒരു പോലെ വിശ്വസിക്കാനാകാത്ത ചുറ്റുപാടുകളാണ് അവിടെ വികസിക്കുന്നത്. ഒടുവിലവര്‍ ബി.ജെ.പി യുടെ കൂടാരത്തില്‍ തന്നെ എത്തിച്ചേരും എന്നാണ് ബി.ജെ.പി യുടെ കണക്കുകൂട്ടല്‍.
യു.പി യിലെ മുസ്ലീങ്ങളെപ്പോലെ തീവ്രമായ ബി.ജെ.പി വിരോധമൊന്നും ബംഗാളിലെ മുസ്ലീങ്ങള്‍ക്കില്ലാ എന്നതും ശ്രദ്ധേയമാണ്. അതിനുള്ള തന്ത്രങ്ങളാണ് അവരിപ്പോള്‍ മെനയുന്നതും. അത് ചെറിയതോതിലെങ്കിലും വിജയിച്ചാല്‍ ബി.ജെ.പിയ്ക്ക് നേട്ടമാകും. അഴിമതിയുടെ കാര്യത്തിലും മമതാഭരണം മുന്നേറുകയാണ്. മമതയുടെ ആദ്യ രണ്ടു ഭരണകാലത്തും അതല്‍പ്പം കുറവായിരുന്നു. ചെറിയ ആരോപണങ്ങളാണ് അന്നൊക്കെ ഉയര്‍ന്നതും. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല. 2014-ല്‍ ആണ് താരതമ്യേന വലിയൊരാരോപണം തൃണമൂലിനെതിരെ വരുന്നത്.
ഒളിക്യാമറാ ഓപ്പറേഷനിലൂടെ നാലുമന്ത്രിമാരും ഏഴ് എം.പി.മാരും ഉള്‍പ്പെടെ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 'നാരദാ' എന്നപേരിലാണ് ഈ തട്ടിപ്പ് കുപ്രസിദ്ധമായത്. ഇപ്പോള്‍ ബി.ജെ.പിയുടെ പ്രമുഖനേതാക്കളില്‍ ഒരാളായ സുവേന്ദു അധികാരി അന്ന് തൃണമൂലിന്റെ വലിയനേതാക്കളില്‍ ഒരാളായിരുന്നു. ഇദ്ദേഹമായിരുന്നു അതിലെ മുഖ്യകണ്ണിയും. ബി.ജെ.പി യില്‍ ചേര്‍ന്നതിനാല്‍ പിന്നീട് ഇ.ഡി. നല്‍കിയ കുറ്റപത്രത്തില്‍ സുവേന്ദുവിന്റെ പേര് ഒഴിവാക്കിയിരുന്നു. അതില്‍ ഉള്‍പ്പെട്ട തൃണമൂല്‍ നേതാക്കളായ ഫിര്‍ഹാദ് ഹക്കിം, മദന്‍മിത്ര, സുബ്രതോമുഖര്‍ജി, എന്നിവര്‍ ഇപ്പോഴും പ്രതികളാണ്.
ഇതിനേക്കാള്‍ ഭീകരമായിരുന്നു ശാരദാ ചിട്ടിഫണ്ട് വിവാദം. അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദബിശ്വ ശര്‍മയ്ക്ക് കൈക്കൂലി നല്‍കിയതായി ശാരദാ ഗ്രൂപ്പ് ഉടമയും കേസിലെ മുഖ്യ പ്രതിയുമായ സുദീപ്ത സെന്‍ സി.ബി.ഐ യ്ക്ക് കത്തയച്ചിരുന്നു. ബംഗാളില്‍ ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നൊരു വിഷയമാണിത്. ഇതിലും തൃണമൂല്‍ നേതാക്കള്‍ പ്രതിസ്ഥാനത്തുണ്ട്. ഈ അഴിമതികളാണ് ബി.ജെ.പി യുടെ തുറുപ്പുചീട്ട്. ആരോപണങ്ങളില്‍ പെട്ടവരെ ഇ.ഡി യ്ക്ക് പിടികൂടാം.
അപ്പോള്‍ പ്രാണരക്ഷാര്‍ഥം അവര്‍ ബി.ജെ.പി യിലേക്ക് പോരും. അതോടെ കേസും തീരും. ഇക്കാര്യം അഴിമതിക്കാരായ തൃണമൂല്‍ നേതാക്കള്‍ക്കറിയാം. തൃണമൂലിലെ നാലാള്‍ അറിയുന്ന ഏതാണ്ട് എല്ലാവരും തന്നെ ഇത്തരം ആരോപണങ്ങളുടെ നിഴലിലുമാണ്. സ്വാഭാവികമായും അവരുടെ ഒരു പ്രവാഹം ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഉണ്ടായിരിക്കുന്ന അഴിമതി ബംഗാള്‍ ജനതയെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തേയുണ്ടായ അഴിമതികള്‍ ഏതാനും വ്യക്തികളെ മാത്രം ബാധിക്കുന്നതായിരുന്നു. ഇപ്പോഴത്തേത് അങ്ങനെയല്ല.
പൊതുജനത്തിന്റെ ശ്രദ്ധ അപ്പാടെ പതിയുന്നതാണ്. പറഞ്ഞുവന്നത് അധ്യാപകനിയമനവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചു തന്നെയാണ്. നൂറുകോടിയിലധികം രൂപയുടെ വ്യാപ്തി ഈ അഴിമതിക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വന്‍തോതിലാണ് ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കുന്നതും. അതിനാല്‍ സാക്ഷരരായ ഓരോ വ്യക്തിയുടെ മനസിലും ഇത് സൃഷ്ടിക്കാന്‍ പോകുന്ന ഞെട്ടല്‍ ചെറുതായിരിക്കില്ല.
അഴിമതി നടത്തിയ വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി ചെറിയ നേതാവല്ല. പാര്‍ട്ടിയിലെ രണ്ടാമനാണ്. പോരാത്തതിന് സംസ്ഥാന സെക്രട്ടറി ജനറലും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. അതിനാല്‍ പാര്‍ഥാ ചാറ്റര്‍ജിയെ ജയിലിലാക്കിയതുകൊണ്ടോ മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും പുറത്താക്കയതുകൊണ്ടോ തീരുന്നതല്ല ഇത്്. ഇങ്ങനെ പ്രധാന സ്ഥാനത്തിരിക്കുന്നൊരാള്‍ കൈക്കൂലി വാങ്ങാന്‍ തയ്യാറായെങ്കില്‍ മമതയ്ക്കു വേണ്ടിയായിരിക്കുമത് എന്ന മട്ടിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റഴിമതികളില്‍ നിന്ന് തടിയൂരിയ മമതയ്ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും വിവാദത്തെ സജീവമാക്കി നിറുത്തുവാനുള്ള പൊടിക്കൈകള്‍ ബി.ജെ.പിയ്ക്ക് ഉണ്ടാകും.
പ്രധാനമാണ് മമതാബാനര്‍ജി എന്ന രാഷ്ട്രീയ നേതാവിലും വ്യക്തിയിലും അടങ്ങിയിരിക്കുന്ന വൈരുദ്ധ്യങ്ങള്‍. അതുകൂടി അറിഞ്ഞാലേ ചിത്രം പൂര്‍ണമാകു. 1955-ജനുവരി അഞ്ചിന് ജനിച്ച മമതാബാനര്‍ജിക്കിപ്പോള്‍ പ്രായം 67 ആയി. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും അവര്‍തന്നെ. അവരുടെ നാക്കിലും വാക്കിലുമാണ് ആ പ്രസ്ഥാനം നിലനില്‍ക്കുന്നതും. എല്ലാവരേയും ഒരു പോലെ സ്വാധീനക്കുന്ന ഒരു രണ്ടാമന്‍ ആ പാര്‍ട്ടിയിലില്ല. ഉണ്ടായിരുന്ന ആള്‍ ഇപ്പോള്‍ ജയിലിലേക്ക് പോയി. അയാള്‍ക്കുതന്നെ കാര്യമായ ജനപ്രീതിയൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള നേതാക്കളെ മമത സഹിച്ചിരുന്നുമില്ല.
ഇനി ഈ പ്രസ്ഥാനത്തെ ചടുലമായി നയിക്കുക മമതയ്ക്ക് എളുപ്പമായിരിക്കില്ല. ഇക്കാര്യം നേതാക്കളും വിശേഷിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം നിരനേതാക്കള്‍ മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഒന്നാം നിരയില്‍ പെടുന്നവരും ഇത് ഗൗരവമായി എടുക്കുന്നുണ്ടാകും. അങ്ങനെ വരുമ്പോള്‍ അവര്‍ അടുത്ത തട്ടകം തേടുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പി യിലേക്ക് തന്നെയാകും ആ ഒഴുക്കുണ്ടാവുക. തല്‍ക്കാലം സിപിഎമ്മിലോ കോണ്‍ഗ്രസിലോ പോയിട്ട് കാര്യമില്ലെന്ന് അവര്‍ക്കറിയാം. ഇതൊരു വലിയ വെല്ലുവിളിയാണ് മമതയ്ക്ക്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത് 2026-ലാണ്. അന്നവര്‍ക്കു പ്രായം 71-ആകും. ഇതൊട്ടും അപ്രധാനമായ കാര്യമല്ല.
ഇവിടെ പറയാന്‍ തുടങ്ങിയ കാര്യം ഇതല്ല. അതിലേക്കുവരാം. 1970-ന്റെ തുടക്കത്തിലാണ് മമതാബാനര്‍ജി രാഷ്ട്രീയത്തിലേക്ക് വരുന്നത്. കോണ്‍ഗ്രസിലൂടെ. 1975-ല്‍ പെട്ടന്നവര്‍ക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചു. ലോകാരാധ്യനും സോഷ്യലിസ്റ്റുമായ ജയപ്രകാശ് നാരായണന്റെ കാറിന് മുകളില്‍ കയറി നൃത്തം വയ്ക്കുകയായിരുന്നു അവര്‍. അദ്ദേഹത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ദിരാഗാന്ധിക്കും അവരുടെ ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരെ ജയപ്രകാശ് നാരായണന്‍ ഇന്ത്യയിലാകെ സഞ്ചരിച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുന്ന വേളയിലായിരുന്നു ഇത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ബംഗാളിലും എത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുപോലും ബഹുമാനിച്ചിരുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ജയപ്രകാശ് നാരായണന്റേത്. എതിര്‍പക്ഷത്തായിരുന്നെങ്കിലും ഇന്ദിരാഗാന്ധിക്കും വളരെ ബഹുമാനമായിരുന്നു.
അന്ന് മമതയുടെ പ്രായം ഇരുപതയായിരുന്നു. ജയപ്രകാശ് നാരായണനേയും അദ്ദേഹത്തിലെ സ്വാതന്ത്ര്യസമര സേനാനിയേയും ഇന്ത്യയുടെ അഭിമാനമായിത്തന്നെ ജനങ്ങള്‍ കരുതിയിരുന്ന ആ നേതാവിനെ മമതയ്ക്ക് ആ പ്രായത്തില്‍ അറിഞ്ഞുകൂടായിരുന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല. അതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാകണം സാഹസത്തിന് മുതിര്‍ന്നത്. സ്വന്തം പ്രസ്ഥാനത്തില്‍ നിന്നു പോലും അവര്‍ക്ക് വിമര്‍ശനം നേരിടേണ്ടിവന്നു. ഇത്തരലുള്ള എടുത്തുചാട്ടങ്ങളും ആലോചനയില്ലാത്ത പ്രവര്‍ത്തികളും പക്വതയില്ലായ്മയും ശ്രദ്ധിക്കാതെയുള്ള വാക്പ്രയോഗങ്ങളും അവരുടെ ജന്മസിദ്ധമായ ശീലങ്ങളാണ്. ഉത്തരവാദിത്വമുള്ളൊരു രാഷ്ട്രീയ നേതാവിന് തീരേ യോജിക്കാത്തവ എന്നുതന്നെ പറയാം. ഇതവരുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം കാണാം.
ഈ സംഭവത്തിനു ശേഷമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവര്‍ ഉയരാന്‍ തുടങ്ങുന്നത്. ആദ്യം 76-മുതല്‍ 80 വരെ മഹിളാകോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 84-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം.നേതവ് സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തി പാര്‍ളമെന്റിലെത്തി. ജാദവ് പൂര്‍ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേ വര്‍ഷം യൂത്തു കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി. കോണ്‍ഗ്രസ് വിരുദ്ധവികാരം ആഞ്ഞടിച്ച 1989-ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മാലിനി ഭട്ടാചാര്യയോട് തോറ്റു. തുടര്‍ന്ന് 2009 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കല്‍ക്കത്താ സൗത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു.
1991-ല്‍ പി.വി നരസിംഹറാവു മന്ത്രിസഭയില്‍ അവര്‍ സ്‌പോര്‍ട്‌സ് മന്ത്രിയായി. എന്നാല്‍ രാജ്യത്തെ കായിക വികസനത്തിനു വേണ്ടി താന്‍ സമര്‍പ്പിച്ച ചില നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്നാരോപിച്ച് മന്ത്രിസ്ഥാനം രാജിവച്ചു. 1996-ല്‍ കോണ്‍ഗ്രസിനെതിരെ വലിയ ഒരു ആരോപണവുമായി അവര്‍ രംഗത്തുവന്നു. ബംഗാളില്‍ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ അടിമയാണെന്നായിരുന്നു ആരോപണം. യഥാര്‍ഥ കോണ്‍ഗ്രസിന്റെ ശബ്ദം തന്റേതാണെന്നും അവര്‍ അവകാശപ്പെട്ടു.
സി.പി.എം കാര്‍ വന്‍തോതില്‍ കള്ളവോട്ടു നടത്തുന്നു എന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി ജ്യോതിബാസുവിന്റെ വസതിയലേക്കവര്‍ പ്രകടനം നടത്തി. 1993-ജൂലൈ 21-നായിരുന്നു അത്. അക്രമാസക്തമായ പ്രകടനത്തിനുനേരെ പോലീസ് വെടിവച്ചു. 13 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിശേഷിച്ച് പ്രസക്തിയൊന്നുമില്ലാത്തൊരു സന്ദര്‍ഭത്തില്‍ സംഘടിപ്പിച്ചൊരു പ്രതിഷേധമായിരുന്നു അത്. ഈ മൂന്നുകാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ അവരുടെ അപക്വതയുടെ ആഴം മനസിലാക്കാന്‍ പ്രയാസമില്ല. ആലോചനാശേഷിയും ഗൗരവവുമുള്ളൊരു രാഷ്ട്രീയ നേതാവിന് യോജിച്ചതായിരുന്നില്ല ഈ പ്രവര്‍ത്തികള്‍.
തന്റെ ഇമേജ് വര്‍ധിപ്പിക്കുവാനും മീഡിയയില്‍ നിറഞ്ഞുനില്‍ക്കാനും അവര്‍ കാണിച്ച സര്‍ക്കസുകള്‍ മാത്രമായിരുന്നു ഇവ അത് കോണ്‍ഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വിശേഷിച്ച് ജയപ്രകാശ് നാരായണന്റെ കാറിന് മുകളില്‍ കയറിയുള്ള പ്രകടനം. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആ പ്രവര്‍ത്തിയെ കഠിനമായി അപലപിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ അറുപത്തിയേഴാം വസിലും അവര്‍ തുടരുന്നു എന്നതാണ് അത്ഭുതം. പ്രധാനമന്ത്രി മോദി ചൂണ്ടിക്കാണിച്ചപോലെ അവരുടെ ലളിതവേഷവും മറ്റും ഈ പബ്ലിസിറ്റി ക്രേസിന്റെ ഭാഗം മാത്രമാണ്.
1997-ല്‍ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സോമേന്ദ്രനാഥ് മിത്രയുമായി തെറ്റിയ മമത ഓള്‍ ഇന്ത്യാ തൃണമൂല്‍കോണ്‍ഗസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. ഒപ്പം മുകള്‍റോയിയും ഉണ്ടായിരുന്നു. എന്തായാലും തൃണമൂല്‍ കോണ്‍ഗ്രസ് വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ചു. 1999-ല്‍ ബി.ജെ.പി നയിക്കുന്ന നാഷണല്‍ ഡമോക്രാറ്റിക്ക് അലയന്‍സില്‍ തൃണമൂല്‍ ചേര്‍ന്നു. അങ്ങനെ മമത വാജ്‌പേയ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയുമായി. രണ്ടായിരത്തില്‍ പെട്രോളിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് അവര്‍ രാജിവച്ചു. പിന്നീട് രാജി പന്‍വലിച്ചു. 2001-ല്‍ 'തെഹെല്‍ക്ക' എന്ന മാഗസീന്‍ നടത്തിയൊരു സ്റ്റിംഗ് ഓപ്പറേഷനില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയ ചില പ്രതിരോധ ഇടപാടുകളിലെ അഴിമതിക്കഥകള്‍ പുറത്തു വന്നു.
മുതര്‍ന്ന ഉദ്യോഗസ്ഥരും അന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണനും ഈ അഴിമതികളുമായി ബന്ധമുണ്ടായിരുന്നു. ഇക്കാരണം പറഞ്ഞ് എന്‍.ഡിഎ യുമായി അവര്‍ തെറ്റി പുറത്തു പോയി. 2001-ല്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു. തെഹല്‍ക്കാ പുറത്തു കൊണ്ടുവന്ന അഴിമതിക്കതഥകള്‍ തേഞ്ഞുമാഞ്ഞു തുടങ്ങിയതോടെ അവര്‍ വീണ്ടും ബി.ജെ.പി യോടൊപ്പം ചേര്‍ന്നു. 2003-ല്‍ വീണ്ടും മന്ത്രിയായി. കല്‍ക്കരി-ഖനനവകുപ്പുകളുടെ ചുമതലയായിരുന്നു അവര്‍ക്ക്.
2004-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ യ്ക്ക് വന്‍ തിരിച്ചടി നേരിട്ടു. ബംഗാളില്‍ നിന്ന് തൃണമൂല്‍കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച മമത മാത്രമേ വിജയയിച്ചുള്ളു. 2005-ല്‍ കെല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണവും തൃണമൂലിന് നഷ്ടപ്പെട്ടു. അങ്ങനെ പരാജയങ്ങളുടേയും തിരിച്ചടികളുടേയും വര്‍ഷങ്ങളായിരുന്നു പിന്നെ മമതയ്ക്ക്. എന്നാല്‍ 2005-06 വര്‍ങ്ങളില്‍ നന്ദിഗ്രാം-സിംഗൂര്‍ വിഷയങ്ങള്‍ വന്നതോടെ അന്നത്തെ സി.പി.എം സര്‍ക്കാരിനെതിരെ അവര്‍ ആഞ്ഞടിച്ചു.
ഈ രണ്ടു സ്ഥലങ്ങളിലേയും കൃഷിഭൂമി കാര്‍നിര്‍മാണത്തിനായി ടാറ്റയ്ക്ക് കൈമാറുന്നതായിരുന്നു പ്രശ്‌നം. അതിനെ വലിയൊരു സംഭവമാക്കിമാറ്റാന്‍ മമതയ്ക്കു കഴിഞ്ഞു. ബംഗാളിനെ അവര്‍ ഇളക്കിമറിച്ചു. ദേശീയ തലത്തിലും വിഷയം വലിയ ചര്‍ച്ചയായി. സി.പി.എമ്മിന്റെ കര്‍ഷക വിരുദ്ധമനസിന്റെ പ്രതീകമാണ് നന്ദിഗ്രാമും സിംഗൂറും എന്നു സമര്‍ഥിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതോടെ അല്‍ പമൊന്നു മങ്ങിനിന്ന മമതയുടെ ഇമേജ് കൂടുതല്‍ തിളക്കമാര്‍ന്നു. 34 വര്‍ഷം നീണ്ട സി.പം.എം ഭരണത്തിനുമാത്രമല്ല സി.പി.എം.എന്ന പ്രസ്ഥാനത്തിനു തന്നെ സംസ്ഥാനത്ത് അടിവരവീണു ആ വീഴ്ചയില്‍ നിന്നു പത്തുവര്‍ഷത്തിനു ശേഷവും സി.പി.എമ്മിന് ഉണരാന്‍ കഴിഞ്ഞതുമില്ല.
2009-ല്‍ നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പിയ..എയുടെ ഭാഗമായി. ഈ സഖ്യം ബംഗാളില്‍ 26 സീറ്റുകള്‍ നേടി. അങ്ങനെ വീണ്ടും മമതാ കേന്ദ്രത്തില്‍ റെയില്‍വേ മന്ത്രിയായി. തുടര്‍ന്നു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബംഗാള്‍ തൃണമൂലിനൊപ്പം നിന്നു. പിന്നെ ബംഗാളില്‍ അവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2011-ല്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിക്കൊണ്ട് അവര്‍ മുഖ്യമന്ത്രിയുമായി. ഇതാ 2022-ലും ആ പദവിയില്‍ അവര്‍ തുടരുന്നു. ഇനി എത്രനാള്‍ എന്ന ചോദ്യം തീച്ചയായും പ്രസക്തമാകുന്നുണ്ട്. ഇത്രയും വിശദീകരിച്ചത്.
അവരുടെ വ്യക്തിത്വത്തിലെ അസ്ഥിരതകള്‍ ബോധ്യപ്പെടുത്തുവാനാണ്. ബ.ജെ.പി യോടൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സന്ദര്‍ഭം പോലെ സഖ്യം ചെയ്യാന്‍ അവര്‍ക്ക് മടിയില്ലെന്ന് ഇതില്‍ നിന്നു വ്യക്തമായിട്ടുണ്ടാകും. സ്വന്തം കാര്യം, സ്വന്തം ഇമേജ്, അധികാരം ഇതാണവരുടെ മുദ്രാവാക്യം. അതിനപ്പുറത്ത് ഒന്നുമില്ല. ഇക്കാര്യം ഇപ്പോള്‍ ബംഗാള്‍ ജനത നന്നായി മനസിലാക്കുന്നുണ്ട്. ദേശീയ തലത്തിലും മമതയുടെ യഥാര്‍ഥമുഖം ഇപ്പോള്‍ വ്യക്തമാണ്. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കസേരയില്‍ എത്തുക എന്നതാണ് അവരുടെ ഇനിയത്തെ ലക്ഷ്യം. അതു പക്ഷേ സാധ്യമാകാതെ അവസാനിക്കും. അത്രയ്ക്ക് ഇപ്പോള്‍ മമത വെളിപ്പെട്ടുകഴിഞ്ഞു. ഇനി പഴയ ഇമേജിലേക്ക് അവര്‍ക്ക് തിരിച്ചു വരാന്‍ കഴിയില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ഒരുമിപ്പിച്ചതും അവര്‍ക്കൊരു പൊതുസ്ഥാനാര്‍ഥി എന്ന ആശയം മുന്നോട്ടുവച്ചതും ആദ്യം മമതയായിരുന്നു. സിന്ഹ സ്ഥാനാര്‍ഥിയായി വന്നത് അങ്ങനെയായിരുന്നു. എന്നാല്‍ ദ്രൗപദി മുര്‍മു സ്ഥാനാര്‍ഥിയായതോടെ മമത പിന്‍വലിയുകയാണുണ്ടായത്. ഇത് ദേശീയ തലത്തിലുള്ള അവരുടെ ഇമേജിന് വന്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. 2024-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇത്തരം ഒരു മുന്‍കൈയുമായി മമത ഇറങ്ങിയാല്‍ ആരും ശ്രദ്ധിച്ചെന്നു വരില്ല. അസ്ഥിരമായ രാഷ്ട്രീയ നിലപാടുകളും അഹങ്കാരവും സഹിഷ്ണുതയില്ലായ്മയും ആലോചനാ ശൂന്യമായ പ്രവര്‍ത്തനങ്ങളും വാക്കുകളുമാണ് യഥാര്‍ഥ മമതാബാനര്‍ജി.
ഇക്കാര്യം ബംഗാളിനും പൊതുവേ രാജ്യത്തിനും ഇപ്പോള്‍ ബോധ്യമാണ്. ബി.ജെ.പി യേയും മോദിയേയും മര്യാദകളുടെ സീമകളെല്ലാം ലംഘിച്ചു കൊണ്ട് വിമര്‍ശിക്കുന്ന മമത നാളെ അവരുടെ കൂടാരത്തില്‍ എത്തിയാലും അത്ഭുപ്പെടാനില്ല. കല്‍ക്കത്ത യൂണിവേഴ്‌സിറ്റയില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ പി.ജിയും നിയമബിരുദവും നേടിയ വ്യക്തിയാണ് മമതാബാനര്‍ജി എന്ന കാര്യവും മറക്കേണ്ട. എന്തായാലും അവരുടെ വാഴ്ചക്കാലവും ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടെന്ന് അവര്‍ കരുതുന്ന പ്രസക്തിയും അസ്തമിക്കുകയാണ്. ഇനി ബംഗാളില്‍ ബി.ജെ.പി യുടെ കാലമാകാം.
https://www.facebook.com/Malayalivartha