രാജ്യത്തിൻ്റെ സമുദ്രമേഖലയിൽ നിന്ന് ആണവധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ മേഖലക്കും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ചട്ടങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം; ഏകപക്ഷീയമായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്

ആണവ ധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിൻ്റെ തീര സമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിൻ്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ ഏകപക്ഷീയമായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാജ്യത്തിൻ്റെ സമുദ്രമേഖലയിൽ നിന്ന് ആണവധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ മേഖലക്കും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ചട്ടങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം.
സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും മത്സ്യസമ്പത്തിനേയും ദേശീയ സുരക്ഷയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന 2025 ലെ ഓഫ്‌ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കണമെന്നും ആഴക്കടൽ ധാതുഖനന നീക്കം ഉപേക്ഷിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
സമുദ്രമേഖലയിൽ നിന്ന് യുറേനിയം, തോറിയം പോലുള്ള ആണവ ധാതുക്കളുടെ ഖനനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്കും അനുമതി ലഭിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യ സുരക്ഷയെ പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. കേരളം, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശം ബീച്ച് സാൻഡ് ധാതുക്കളാൽ സമ്പന്നമാണ്.
അണുശക്തി ഉൽപാദനത്തിനുള്ള തോറിയം മുതലായ ധാതുക്കളുടെ സാന്നിധ്യം ഇവിടെയുണ്ട്. പുതിയ ചട്ടങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നതാണ്. ചട്ടങ്ങൾ പ്രകാരം ഖനനാനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനും അതിൻ്റെ ഏജൻസികൾക്കുമാണ്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല. ഇത് സംസ്ഥാനത്തിൻ്റെ ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കലാണ് - പി.രാജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha